റിസോർട്ടിലെ നിശാപാർട്ടിയിൽ പോലീസുകാർ; കൊച്ചി നഗരത്തിലെ സ്വകാര്യ റിസോർട്ടുകൾ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാർട്ടികളിൽ ജില്ലാ സ്പഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നുഴഞ്ഞു കയറി
കൊച്ചി നഗരത്തിലെ സ്വകാര്യ റിസോർട്ടുകൾ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാർട്ടികളിൽ ജില്ലാ സ്പഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നുഴഞ്ഞു കയറി. എറണാകുളം ജില്ലാ സ്പഷ്യൽ ബ്രാഞ്ച് എ. സി. പി. എസ് റ്റി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് റിസോർട്ടുകളിൽ നുഴഞ്ഞു കയറിയത്.
സിറ്റി പോലീസ് കമ്മീഷണർമാരായി ഐ.ജിമാരെ നിയമിച്ചതിന് പിന്നാലെയാണ് കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട റിസോർട്ടുകളിൽ നടന്നത്. ഐജി വിജയ് സാഖറെയാണ് സംഭവത്തിന് ചുക്കാൻ പിടിച്ചത്.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഒരാഴ്ച്ചക്ക് മുമ്പ് വിരിച്ച വലയിൽ പ്രതികൾ വീണത്. റേവ് പാർട്ടിയുടെ നടത്തിപ്പുകാർക്ക് ജില്ലയിലെ പ്രമുഖ മയക്കുമരുന്ന് മാഫിയക്ക് അടുത്ത ബന്ധമുണ്ട്. അഞ്ച് ഗ്രാമിന്റെ ഒരു ബോട്ടിൽ ഹാഷിഷ് ഓയിൽ നാലായിരം രൂപക്കാണ് റേവ് പാർട്ടി നടത്തിപ്പുകാർക്ക് മയക്കുമരുന്ന് മാഫിയ നൽകിയിരുന്നത്. ബ്രൗൺ ഷുഗർ ഉൾപ്പെടെയുള്ള വീര്യം കൂടിയ മയക്കുമരുന്നുകൾ ഇവർക്ക് കൈമാറുന്ന സംഘം കൊച്ചി പോലീസിന്റെ പിടിയിലായതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത് .
സിറ്റി പോലീസ് കമ്മീഷണർ ഐ ജി വിജയ് സാഖറെയ്ക്ക് ലഭിച്ച വിവരത്തെ തുടർന്ന് നഗരത്തിൽ ഷാഡോ പോലീസ് നടത്തിയ രഹസ്യ നീക്കത്തിലാണ് മുളവുകാട് ഭാഗത്തെ സ്വകാര്യ റിസോർട്ടിൽ ശനിയാഴ്ച രാത്രിയിൽ അതീവ രഹസ്യമായി നടത്താനിരുന്ന റേവ് പാർട്ടികൾക്കായി എത്തിച്ച ഹാഷിഷ് ഓയിലുകളുമായി മൂന്ന് യുവാക്കൾ കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്.എർണാകുളം മുളവ് കാട് സ്വദേശികളും സഹോദരൻമാരുമായ ഷാരൂൺ (23),ശരത്ത് (22), എന്നിവരും മുളവ്കാട് സ്വദേശി തന്നെയായ പ്രണവ് (20) എന്നിവർ ആണ് കണ്ടെയ്നർ ടെർമിനലിനു സമീപത്ത് നിന്നും പോലീസ് പിടിയിലായത്.ബാഗ്ലൂരിലെ ബൊമ്മനഹള്ളിയിൽ നിന്നും എത്തിയ ഇവരിൽ നിന്നും അഞ്ച് ഗ്രാം വീതമാക്കി പായ്ക്ക് ചെയ്യ്ത നിരവധി ബോട്ടിൽ ഹാഷിഷ് കണ്ടെടുത്തു. ബാഗ്ലൂരിൽ നിന്നും ഗോവയിൽ നിന്നും നഗരത്തിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് പിടിയിലായവർ.
റേവ് പാർട്ടികളിൽ പോലീസ് നുഴഞ്ഞ് കയറുന്നത് ആദ്യ സംഭവമാണ്.ഇത് അസാധാരണ സംഭവുമാണ് . കർശനമായ സുരക്ഷയിലാണ് റേവ് പാർട്ടികൾ നടത്താറുള്ളത് . സംഘാടകർക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ളതിനാൽ പോലീസിന് ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ പരിമിതിയുണ്ട്. റേവ് പാർട്ടിയിൽ പങ്കെടുക്കുന്നവരും സമൂഹത്തിലെ ഉന്നതരാണ്. സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരും ഭരണാധികാരികളുമായി അടുത്ത ബന്ധം പുലർത്തുന്നവരാകുമ്പോൾ സൂക്ഷിച്ച് മാത്രമേ ഇടപെടാൻ കഴിയുകയുള്ളു.
മുമ്പ് സിറ്റി പോലീസ് കമ്മീഷണർമാർക്ക് വേണ്ടത്ര അധികാരങ്ങൾ ഉണ്ടായിരുന്നില്ല. മെട്രോ കമ്മീഷണർമാരെ നിയമിക്കാൻ സർക്കാർ ആലോചിച്ചത് തന്നെ പ്രധാന ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നതിന് വേണ്ടിയാണ്. എന്നാൽ ഐഎ എസ് ലോബി ഇതിന് തടസം നിന്നത് കാരണം അത്തരമൊരു നീക്കം പാളി. എന്നിരുന്നാലും ഐ.ജിമാരെ നിയമിച്ച നടപടിയിൽ നിന്നും സർക്കാർ പിൻവാങ്ങിയിട്ടില്ല. സർക്കാർ നടപടി ശരിയാണെന്ന് തെളിഞ്ഞതോടെ കമ്മീഷണർമാർക്ക് കൂടുതൽ അധികാരങ്ങൾ വരാൻ തന്നെയാണ് സാധ്യത. ഐജിമാരെ കമ്മീഷണറായി നിയമിച്ചതോടെ ശുപാർശക്കാരുടെ കാര്യത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം പോലുള്ള മെട്രോ നഗരങ്ങളിലെ കുറ്റകൃത്യങ്ങളിൽ ഒരളവ് വരെ കുറവുണ്ടാക്കാൻ ഇതു വഴി കഴിയും.
https://www.facebook.com/Malayalivartha