കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ബിന്ദു കൃഷ്ണ

കുട്ടികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ. വനിതാ ശിശു വികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികളെന്നും ആരോഗ്യകരമായ ബാല്യം ശക്തമായ ഭാവി എന്നതാണ് ബാല്യ സ്പന്ദനം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
പരിശോധന നടത്തി അവസാനിക്കുന്ന സംവിധാനമല്ല ബാല്യസ്പന്ദനം. കുട്ടികളുടെ വളർച്ചയും ആരോഗ്യനിലയും നിരന്തരം നിരീക്ഷിക്കുകയും, ആവശ്യമായ സാഹചര്യങ്ങളിൽ തുടർനടപടികൾ ഉറപ്പാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് പദ്ധതിയിലുള്ളതെന്നും മന്ത്രി പറഞ്ഞു
ബാല്യസ്പന്ദനം പദ്ധതിയിലൂടെ കേരളത്തിലെ 33,120 അങ്കണവാടികളിലെയും കുട്ടികൾക്ക് കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന ലഭ്യമാക്കും. ആരോഗ്യവകുപ്പിന്റെ പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പരിശോധനകളും തുടർനടപടികളും ഏകോപിപ്പിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























