വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

മനുഷ്യ-വന്യജീവി സംഘർഷത്തിൽ ശാശ്വത പരിഹാരത്തിന് കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ . മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ കർമ്മപദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി ചേർന്ന മന്ത്രിമാരുടെയും വനാതിർത്തി മണ്ഡലങ്ങളെ പ്രതിനിധികരിക്കുന്ന എംഎൽഎമാരുടെയും എംപിമാരുടെയും സമ്മേളനം നിയമസഭാ ബാങ്ക്വെറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവി ശല്യം നിയന്ത്രിക്കാൻ 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ ഭേദഗതികൾ ആവശ്യമാണെന്നും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനും വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുമുള്ള അധികാരം സംസ്ഥാനത്തിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക സംഘം കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി .
വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം . സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. കാടിനുള്ളിൽ തന്നെ ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വയനാട് ഉൾപ്പെടെയുള്ള മേഖലകളിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികമുള്ള കടുവകളെ മറ്റ് ടൈഗർ റിസർവുകളിലേക്ക് മാറ്റുന്ന കാര്യം കേന്ദ്രവുമായി ചർച്ച ചെയ്യും. വന്യജീവികളെ തുരത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങളും കിടങ്ങുകൾ, വേലികൾ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























