രഹസ്യമായി കോടതിയിലെത്തി ജാമ്യമെടുത്തു; സുധാകരന്‍റെ മുന്‍ പേഴ്സണ്‍ സ്റ്റാഫംഗവും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന യുവതിയുടെ സ്വകാര്യ ഹർജിയിൽ അമ്പലപ്പുഴ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തി സുധാകരൻ ജാമ്യമെടുത്തു

പൊതുവേദിയില്‍ സിപിഎം വനിതാ നേതാവിനെ അപമാനിച്ച കേസില്‍ മന്ത്രി ജി സുധാകരന് ജാമ്യം. സുധാകരൻ രഹസ്യമായി കോടതിയിലെത്തി ജാമ്യമെടുക്കുകയായിരുന്നു. സുധാകരന്‍റെ മുന്‍ പേഴ്സണ്‍ സ്റ്റാഫംഗവും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന യുവതിയുടെ സ്വകാര്യ ഹർജിയിലാണ് അമ്പലപ്പുഴ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തി സുധാകരൻ ജാമ്യമെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചെതായാണ് സുധാകരനെതിരെയുള്ള കേസ്. ഈ മാസം 28ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് മന്ത്രി രഹസ്യമായി കോടതിയിലെത്തി മുന്‍കൂര്‍ ജാമ്യമെടുത്തത്.
2016 ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്‍എച്ച് കുമാരകോടി റോഡിന്‍റെ ഉദ്ഘാടനവേദിയില്‍വച്ച് അന്ന് സിപിഎം തോട്ടപ്പള്ളി കൊട്ടാരവളവ് തെക്ക് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഉഷസാലിയെ മന്ത്രി അപമാനിച്ചെന്നാണ് പരാതി. പൊതുവേദിയില്‍ പ്രസംഗത്തിനിടെ സുധാകരന്‍ ആക്ഷേപിച്ചു എന്നാണ് ആരോപണം.സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കൂടിയായിരുന്നു ഇവര്‍.
താന്‍ മന്ത്രിയായിരുന്നപ്പോള്‍ പിഎയായി ശമ്പളം വാങ്ങി വിഴുങ്ങിയില്ലേയെന്നായിരുന്നു സുധാകരന്‍ മൈക്കിലൂടെ ചോദിച്ചത്. കൂടാതെ ഇനിയെന്റെ മുന്നില്‍ കണ്ടുപോകരുത്, ഇന്നു തന്നെ ഈ പ്രസ്ഥാനത്തില്‍ നിന്നും പൊയ്‌ക്കൊള്ളണം എന്നിങ്ങനെയും സുധാകരന്‍ തന്നോട് പറഞ്ഞെന്നും, വേദിയില്‍ ഉണ്ടായിരുന്ന ആരുംതന്നെ ഇത് കേട്ടിട്ട് യാതൊന്നും പറഞ്ഞില്ലെന്നും ഉഷ സാലി ആരോപിക്കുന്നു.
വയ്യ, എനിക്കിനിയും വയ്യ. മരിക്കാന്‍ പലവട്ടം ആലോചിച്ചതാണ്.അതിനും കഴിയുന്നില്ല.ഞാന്‍ സിപിഐഎമ്മില്‍ നിന്നും രാജിവെക്കുന്നു. ഇങ്ങനെയാണ് ഉഷ സാലിയുടെ രാജിക്കത്ത് ആംഭിക്കുന്നത്. തന്നെ മാത്രമല്ല, തന്റെ കുടുംബത്തെയും വിവാഹം കഴിച്ചുവിട്ട മകളെയും ജി.സുധാകരന്‍ അപമാനിച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ജില്ലാ, സംസ്ഥാന കമ്മിറ്റികള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ ഒരാള്‍ പോലും കാര്യം എന്താണെന്ന് അന്വേഷിക്കാന്‍ പോലും വന്നില്ലെന്നും ഉഷ രാജി കത്തിൽ സൂചിപ്പിച്ചിരുന്നു.
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയവരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന വിഷയത്തില്‍ പാര്‍ട്ടിയില്‍ ഇവര്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറിനില്‍ക്കുകയും ചെയ്തു. ഈ വിഷയത്തില്‍ ഉഷ സാലിക്കെതിരെ സി.പി.ഐ.എം അന്വേഷണം നടന്നിരുന്നു.
മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഉഷയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉഷ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് കേസെടുത്തില്ല. തുടര്‍ന്ന് ഉഷ അമ്പലപ്പുഴ കോടതിയെ സമീപിച്ചു. രണ്ട് തവണ കോടതി കേസ് പരിഗണിച്ചെങ്കിലും മന്ത്രി ഹാജരായില്ല. ഈമാസം 28ന് നിര്‍ബന്ധമായും ഹാജരാകണമെന്ന് മന്ത്രിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ അമ്പലപ്പുഴ കോടതിയിലെത്തിയ മന്ത്രി മുന്‍കൂര്‍ജാമ്യമെടുത്തത്. സ്വകാര്യവാഹനത്തിലാണ് മന്ത്രിയെത്തിയത്.
https://www.facebook.com/Malayalivartha



























