എറണാകുളത്ത് സമീപവാസിയുടെ ടെറസിന് മുകളില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ യുവാവിന്റെ ജഡം കണ്ടെത്തി; എയര്‍ഗണ്‍ തകര്‍ന്ന നിലയില്‍

എറണാകുളം പോത്താനിക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. പുളിന്താനം കുളിപ്പിള്ളില്‍ പ്രസാദ് (45) ആണ് മരിച്ചത്. വീട്ടില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെ റബ്ബര്‍തോട്ടത്തിന് നടുവില്‍ സ്ഥിതിചെയ്യുന്ന സുഹൃത്ത് കാട്ടുചിറ സജിയുടെ വീടിന്റെ ടെറസില്‍ മലര്‍ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. കുറച്ചുകാലമായി സജിയുടെ സഹായിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇയാള്‍.
തലയിലും താടിയിലും വെടിയേറ്റിട്ടുണ്ടൈന്നാണ് ദൃസാക്ഷികളില്‍ നിന്നും ലഭിച്ച വിവരം. സമീപത്തുനിന്നും എയര്‍ഗണ്ണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി തങ്ങള്‍ മദ്യപിച്ചിരുന്നെന്നും രാത്രി 9.30 തോടെ പ്രസാദിനെ വീട്ടില്‍ കൊണ്ടാക്കിയിരുന്നെന്നും പുലര്‍ച്ചെ കട്ടപ്പനയ്ക്ക് പോകാന്‍ എത്താത്തിനെത്തുടര്‍ന്ന് ഓട്ടോ വിളിച്ച് വീട്ടില്‍ ചെന്ന് അന്വേഷിച്ചെന്നും തുടര്‍ന്ന് വീട്ടിലെത്തി ടെറസിന്റെ മുകളില്‍ പരിശോധിച്ചപ്പോഴാണ് മൃതദ്ദേഹം കണ്ടെതെന്നുമാണ് സജി പൊലീസിനെ അറിയിച്ചിട്ടുള്ളത്.
വീടിന് പുറത്തുനിന്നും ടെറസിന് മുകളിലെത്താമെന്നും മദ്യപിച്ച് ലക്കുകെട്ട് പല അവസരങ്ങളിലും പ്രസാദ് ടെറസിന് മുകളിലെത്തി കിടന്നിരുന്നെന്നും ഇതിനാലാണ് രാവിലെ ഇവിടെ എത്തി പരിശോധിച്ചതെന്നുമാണ് സജി പൊലീസില്‍ വിശദീകരിച്ചിട്ടുള്ളത്. പോത്താനിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സജി വീട്ടിലുണ്ടെന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ സംഭവം പുറത്തായതോടെ നൂറികണക്കിന് നാട്ടുകാര്‍ സജിയുടെ വീടിന് സമീപം തടിച്ചുകൂടിയിട്ടുണ്ട്.
പ്രസാദ് സജിക്കുവേണ്ടി അല്ലറ ചില്ലറ ജോലികളൊക്കെ ചെയ്തുവന്നിരുന്നെന്നും ഇവര്‍ വീട്ടില്‍ ഒത്തുകൂടി മദ്യപിക്കുന്നത് പതിവായിരുന്നെന്നും സജിയുടെ ഭാര്യ പൊലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്.കൂടുതല്‍ അന്വേഷണത്തിനും പരിശോധനകള്‍ക്കും ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ എന്തെങ്കിലും പറായന്‍ കഴിയു എന്ന നിലപാടിലാണ് പൊലീസ്. പ്രസാദ് കൊലചെയ്യപ്പെട്ടതാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ജനക്കൂട്ടത്തിന്റെ ആവശ്യം.
https://www.facebook.com/Malayalivartha



























