യുവതിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം ചെയ്യുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്ത കേസില്‍, ബിനോയി കോടിയേരി 10 കോടി വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായി ആരോപണം

യുവതിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം ചെയ്യുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്ത കേസില്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി 10 കോടി വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായി ആരോപണം. കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ടി.വിയാണ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്ത് വിട്ടത്. സംസ്ഥാനത്തെ ചില സി.പി.എം നേതാക്കള്‍ മുംബയിലെ വ്യവസായി വഴിയാണ് ഈ നീക്കം നടത്തിയത്. വ്യവസായി യുവതിയെ അഭിഭാഷകന്‍ വഴി ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും അവര്‍ വഴങ്ങിയില്ലെന്നാണ് അറിയുന്നത്. ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം കിട്ടാനുള്ള സാധ്യത വിരളമായതിനെ തുടര്‍ന്നാണ് കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുന്നത്. മുമ്പ് യു.എ.ഇ പൗരന്‍ മര്‍സൂഖിയുടെ കയ്യില്‍ നിന്ന് 13 കോടി തട്ടിയ കേസ് ഒരു വ്യവസായി ഇടപെട്ടാണ് ഒതുക്കിയത്. ആ പണം എവിടെ നിന്നാണ് നല്‍കിയതെന്ന് ഇപ്പോഴും വ്യക്തതയില്ല.
ബി.ജെ.പി സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്തതായും ജയ്ഹിന്ദ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിലെ സ്വാധീനം ഉപയോഗിച്ചാണ് എല്ലാ പ്രതിസന്ധികളും ഒഴിവാക്കാമെന്ന് അറിയിച്ചിരിക്കുന്നത്. ഇതിന് പകരമായി ശബരിമല സമരത്തെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ മഞ്ചേശ്വരത്തും വട്ടീയൂര്‍ക്കാവിലും സഹായിക്കണം. തുടങ്ങിയ ഉപാധികളാണ് ബി.ജെ.പി മുന്നോട്ട് വച്ചിരിക്കുന്നതെന്നും ജയ്ഹിന്ദ് പറയുന്നു. കോണ്‍ഗ്രസ് എം.എല്‍.എ എം.വിന്‍സെന്റിനെതിരെ ഒരു വീട്ടമ്മ പീഡന പരാതി നല്‍കിയ ഉടനെ അദ്ദേഹത്തെ പിടിച്ച് ജയിലില്‍ അടച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ബിനോയി കോടിയേരിയെ മുംബയ് പൊലീസിന് കൈമാറാനുള്ള നടപടി സ്വീകരിക്കുന്നില്ല. മൂന്നാല് ദിവസമായി മുംബയ് പൊലീസ് കേരളത്തില്‍ തങ്ങുകയാണ്.
വഞ്ചന, ലൈംഗിക പീഢനം എന്നീ കുറ്റങ്ങളാണ് ബിനോയിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ 2010 മുതല്‍ തങ്ങള്‍ ഒരുമിച്ച് താമസിക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നതിനാല്‍ ഈ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ബിനോയിയുടെ അഭിഭാഷകന്‍ പറയുന്നു. കേസ് കെട്ടിച്ചമച്ചതാണ്. 2015 ജനുവരിയില്‍ യുവതിയെ വിവാഹം കഴിച്ചെന്ന രേഖകള്‍ ഉണ്ടെന്നാണ് യുവതി അവകാശപ്പെടുന്നത്. അന്ന് ബിനോയി ദുബായിലായിരുന്നു. അതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. . പണം തട്ടിയെടുക്കാനാണ് യുവതി പരാതി നല്‍കിയതെന്നും അഭിഭാഷകന്‍ ആരോപിച്ചു. അതേസമയം ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ ബിനോയി കോടിയേരി ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്.
2010ല്‍ ദുബയില്‍ നിന്ന് ബിനോയി തന്നെ മുംബയ്ക്ക് കൊണ്ടുവന്നെന്നും അവിടെ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് തന്നെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതിന്റെ ചീട്ട് അടക്കമുള്ള രേഖകള്‍ യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഫോട്ടോകളും ഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി. കുട്ടി ബിനോയിയുടേതാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റിന് തയ്യാറാണെന്നും യുവതി വ്യക്തമാക്കി. അതിനാല്‍ കാര്യങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ നിലനില്‍ക്കില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. കേരളത്തില്‍ വിവാഹിതനായ ബിനോയി പിന്നീട് ബിസ്സിനസ് ആവശ്യത്തിനായി ദുബായില്‍ പോവുകയായിരുന്നു.
https://www.facebook.com/Malayalivartha



























