ക്യാൻസറിനെ തോൽപ്പിച്ച നൃത്ത ചുവടുകൾ ; ശുഭാപ്‌തി വിശ്വാസത്തോടെ ശുഭദ

അർബുദം എന്ന മാറാരോഗത്തെ ആത്മവിശ്വാസത്തോടെ കീഴടക്കിയവരുടെ കഥകൾ നമ്മുക്ക് പരിചിതമാണ്. മരുന്നു കൊണ്ട് മാത്രം കാർന്നു കൊല്ലുന്ന ക്യാൻസറിനെ ചെറുക്കാൻ കഴിയില്ല. ക്യാൻസർ ഭീതിയാണ് മനുഷ്യരിൽ പടർത്തുന്നത്. ആ ഭീതിജനകതയെ മനോവീര്യത്തോടെ മാത്രമേ മറി കടക്കാനാകൂ.
നൃത്തത്തിലൂടെ അർബുദത്തെ അതിജീവിച്ച വ്യക്തിയാണ് ശുഭദ വരദ്കർ. ഒഡിസ്സി നർത്തകിയായ ഇവരെ അർബുദം കടന്ന് പിടിച്ചപ്പോൾ അൽപ്പമൊന്നു പതറിയെങ്കിലും ശുഭദ ശുഭാപ്‌തി വിശ്വാസത്തോടെ ക്യാൻസറിനെ ചെറുക്കാനുള്ള ശ്രമത്തിലായിരുന്നു. കീമോ തെറാപ്പി ചെയ്യുന്ന സമയത്തും ഇടവേളയെടുക്കാതെ നൃത്ത രംഗത്തു സജീവമാകുകയായിരുന്നു ശുഭദ.
ജീവിതാവസാനം വരെ കൂടെ നിൽക്കേണ്ടുന്ന പങ്കാളി പകുതി വഴിയിൽ തന്നെ ഉപേക്ഷിച്ചതു തന്നെ മാനസികമായി തളർത്തി. എങ്കിലും ശുഭദ തൻറെ ജീവിതത്തിലെ രണ്ടു വലിയ പ്രതിസന്ധികളെയും കടന്നു മുന്നേറി. അതിനു കാരണം ദൈവം തനിക്കു നൽകിയ കഴിവായിരുന്നു. ജീവിത പ്രതിക്കൂലങ്ങളിലും നൃത്തത്തെ കൈ വിടാതിരുന്നതിനാൽ നൃത്തം ശുഭദയെയും കൈ വിട്ടില്ല. താളം പിഴച്ചു ജീവിതത്തിലേക്ക് കടന്നു വന്ന വിഷയങ്ങളെ നേരായ ചുവടുകളിലൂടെ നേരിടുകയായിരുന്നു അവർ . ഒഴുക്കിനെതിരെ നീന്തിയത് കൊണ്ടാണ് ശുഭദ വരദ്ക്കറിന്റെ ജീവിതം ഇന്ന് ശ്രീ തിയേറ്ററിലൂടെ ജനങ്ങളുടെ മുൻപിലേക്ക് എത്തുന്നത്.
തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിൽ ശുഭദ വരദ്ക്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോകുമെന്ററി പ്രദർശിപ്പിക്കും. ഇന്ന് 12.15 ന് ശ്രീ തിയേറ്ററിലാണ് 'പീ കോക്ക് പ്ലും' പ്രദർശിപ്പിക്കുന്നത്. ശബ്നം സുഖ്ദേവാണ് ചിത്രത്തിൻറെ സംവിധായകൻ. അദ്ദേഹത്തിൻറെ 'ദി ലാസ്‌റ്റ് അഡിയു' എന്ന ചിത്രം 2014ൽ മികച്ച ഡോകുമെന്ററിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. പീ കോക്ക് പ്ലുമ്മും മികച്ച ലോങ് ഡോകുമെന്ററി മത്സര വിഭാഗത്തിലാണ്.
https://www.facebook.com/Malayalivartha



























