ഗതികെട്ട് കൊടി സുനിയെയും കൂട്ടാളികളെയും പൂട്ടാൻ പാർട്ടി; ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടിസുനി ഉൾപ്പെടെ ടി.പി. കേസ് പ്രതികളുടെ സ്വർണക്കടത്ത് ക്വട്ടേഷനുകൾ നിലയ്ക്കുനിർത്താൻ സി.പി.എം

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടിസുനി ഉൾപ്പെടെ ടി.പി. കേസ് പ്രതികളുടെ സ്വർണക്കടത്ത് ക്വട്ടേഷനുകൾ നിലയ്ക്കുനിർത്താൻ സി.പി.എം. രംഗത്തിറങ്ങുന്നു. ഇതുകൂടി ലക്ഷ്യമിട്ടാണ് ജയിലുകളുടെ ഭരണച്ചുമതല ഡിജിപി ഋഷിരാജ് സിങിന്‍റെ നിയന്ത്രണത്തിലാക്കിയത്. കൊടി സുനിയുടെയും കൂട്ടരുടെയും സ്വന്തം നിലയ്ക്കുള്ള ക്വട്ടേഷനുകൾ പാർട്ടിക്കും സർക്കാരിനും വിനയായി മാറിയതോടെയാണ് ഈ ഇടപെടൽ ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിടപെട്ടാണ് നടപടി കർശനമാക്കിയതെന്നാണ് സൂചന.
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ സുനിയെപ്പോലുള്ളവർക്ക് പരോൾ കൊടുക്കുന്നതും തത്കാലം തടഞ്ഞു. താനറിയാതെ ആർക്കും പരോൾ കൊടുത്തുപോകരുതെന്ന് ഋഷിരാജ് സിങ് കർശനനിർദേശം നൽകിയിട്ടുണ്ട്.
ജനുവരിയിൽ കൂത്തുപറമ്പിൽ കൈതേരിൽ റഫ്ഷാൻ എന്നയാളെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ കൊടി സുനിയുമായി ബന്ധപ്പെട്ട സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജയിലിലുള്ള സിപിഎം പ്രവർത്തകരെ കൊടി സുനി ഇത്തരം ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെടുത്തുന്നുവെന്ന കണ്ടെത്തലും പാർട്ടിക്ക് മുന്നിലുണ്ട്. ഇതെല്ലാം കൂടി കണക്കിലെടുത്താണ് കൊടി സുനിയ്ക്ക് പൂട്ടിടാൻ സിപിഎം തയ്യാറെടുക്കുന്നത്. കൊടി സുനിയുടെയും കൂട്ടരുടെയും ഹവാല ഇടപാടുകളും സ്വർണക്കടത്തും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി മനസിലാക്കിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് സർക്കാർ നിലപാട് കർക്കശമാക്കിയത്.
സുനിയുെടയും സംഘത്തിന്റെയും ‘ഓപ്പറേഷനുകളെ’ക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് അറിവുള്ളതായാണ് വിവരം. ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളിൽ ഇവർക്കു പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കരുതുന്നു. വിദേശത്ത് കുറ്റകൃത്യം നടത്തിയശേഷം മടങ്ങിയവരുമായി ബന്ധംപുലർത്തുന്നു. പരോളിലിറങ്ങി ദൗത്യത്തിൽ പങ്കാളികളാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
വിയ്യൂർ, കണ്ണൂർ ജയിലുകളിൽ തടവുകാർ അനിയന്ത്രിതമായി ഫോൺ ഉപയോഗിക്കുന്നതായി സംസ്ഥാന പോലീസിലെ രഹസ്യാന്വേഷണവിഭാഗം സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം വിയ്യൂർ ജയിലിൽ നടന്ന പരിശോധനയിൽ സുനി, മുഹമ്മദ് ഷാഫി എന്നിവരടക്കമുള്ളവരിൽനിന്ന് മൊബൈൽ ഫോണുകൾ പിടിച്ചിരുന്നു. തുടർന്ന് ഇരുവരെയും പൂജപ്പുര ജയിലിലേക്ക് മാറ്റി. സുനിയെയും സംഘത്തെയും നിയന്ത്രിച്ചില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമാകുമെന്ന തിരിച്ചറിവിനെത്തുടർന്നാണ് മുഖ്യമന്ത്രി നേരിട്ടിടപെട്ടതെന്നാണ് സൂചന.
https://www.facebook.com/Malayalivartha

























