ലഹരിയുടെ ഉന്മാദത്തിൽ കൊല്ലുമ്പോള്‍ ഒന്നും ഓർമയില്ലായിരുന്നുവെന്ന് കൂട്ടുപ്രതികൾ; അമിതമായി ലഹരി നൽകി അർജ്ജുനെ ആക്രമിച്ചു...

എറണാകുളം നെട്ടൂരില്‍ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അർജുനെ ആക്രമിക്കും മുമ്പ് അമിത അളവിൽ കഞ്ചാവ് നൽകിയെന്ന് പ്രതികൾ പൊലീസിനു മൊഴി നൽകി. അമിതമായി ലഹരി ഉള്ളിൽ ചെന്ന അർജുൻ പ്രതിരോധിക്കാനോ കരയാനോ പറ്റാത്ത സാഹചര്യത്തിലായിരുന്നെന്നും ഇവർ പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികളും ലഹരി ഉപയോഗിച്ചിരുന്നു. നിബിന്റെ സഹോദരൻ മരിച്ച ബൈക്ക് അപകടത്തെക്കുറിച്ച് ചോദിച്ചുകൊണ്ടാണ് ദേഹോപദ്രവം തുടങ്ങിയത്. തുടർന്ന് ചോദ്യം ചെയ്യൽ ക്രൂരമായ ആക്രമണത്തിലേയ്ക്ക് വഴിമാറുകയായിരുന്നു.
മരക്കഷണം കൊണ്ട് തലയ്ക്ക് അടിയേറ്റു വീണ അർജുനെ ക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയതെന്നും ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. രണ്ടാം പ്രതി നിബിന്റെ നിർദേശപ്രകാരമാണ് അർജുന്റെ അയൽവാസിയും 17കാരനുമായ യുവാവ് കഴിഞ്ഞ രണ്ടാം തീയതി രാത്രി പത്തുമണിക്കു ശേഷം അർജുനെ നെട്ടൂരേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത്. ഇവിടെ പ്രതികളുടെ സമീപത്ത് വിടാതെ മറ്റൊരിടത്താണ് അർജുനെ ഇറക്കിയത്. അതുകൊണ്ടാകണം കൊലയാളി സംഘത്തിൽ ആരൊക്കെയുണ്ടെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ 17–കാരന് കഴിയാതെ പോയതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
അർജുനെ കൊലപ്പെടുത്താൻ നിബിൻ ഒരു വർഷം മുമ്പു തന്നെ പദ്ധതിയിട്ടിരുന്നു എന്നാണ് പൊലീസിനോടു പറഞ്ഞിരിക്കുന്നത്. ഇതിനായി അർജുനുമായി മനപ്പൂർവം സൗഹൃദം സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ വർഷം നടന്ന ബൈക്ക് അപകടത്തിൽ നിബിന്റെ സഹോദരൻ മരിക്കുകയും അർജുന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഗുരുതരമായി പരുക്കേറ്റ അർജുൻ പത്തുലക്ഷം രൂപയിലധികം ചെലവഴിച്ച് സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ജീവിതത്തിലേയ്ക്ക് തിരികെ വന്നത്. സഹോദരന്റെ മരണത്തിനു കാരണം അർജുൻ ആണെന്നാണ് നിബിൻ വിശ്വസിച്ചിരുന്നത്. ഇതു തന്നെ കൂടെയുള്ളവരെയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. അങ്ങനെയാണ് ഇവർ സംഘം ചേർന്ന് അർജുനെ കൊലപ്പെടുത്താൻ പദ്ധതിയിടുന്നതും നടപ്പാക്കിയതും.
എന്നാൽ ഒരുമിച്ച് ലഹരി ഉപയോഗിച്ചതിന് ശേഷം അർജുനെ കൊലപ്പെടുത്തുമ്പോൾ തങ്ങൾക്ക് ഒന്നും ഓർമയില്ലായിരുന്നുവെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി നിപിൻ പീറ്റർ അർജുനെ മർദിച്ചു തുടങ്ങിയപ്പോൾ, ലഹരിയിലായിരുന്ന തങ്ങളും മർദനത്തിൽ പങ്കു ചേരുകയാണെന്നാണ് മറ്റു പ്രതികൾ പറയുന്നത്. നിപിൻ അർജുനിനെ വൈരാഗ്യത്തിന്റെ പേരിലാണ് മർദിച്ചതെങ്കിൽ മറ്റു പ്രതികൾ കേവലം ലഹരിയുടെ മയക്കത്തിൽ മർദിക്കുകയായിരുന്നുവത്രെ. ലഹരികടത്തുമായി ബന്ധപ്പെട്ട് ഒരുമിച്ച് പിടിയിലായിട്ടുള്ള അർജുനും പ്രതികളും മുമ്പും ഒരുമിച്ച് ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് അറിയുന്നത്. ഇവർ തമ്മിൽ ലഹരി സംബന്ധമായ എന്തെങ്കിലും തർക്കം കൊലപാതകത്തിന് പ്രേരണയായോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























