മുഖ്യമന്ത്രിയുടെ 'ഡാഷ്' പ്രയോഗത്തിന് മറുപടിയുമായി കെ സുധാകരൻ...

രാജ്യത്ത് പാര്‍ട്ടിയെ നയിക്കാനൊരു നേതാവ് ഇല്ലാത്തതും കര്‍ണാടക അടക്കമുളള സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ അപകടത്തിലായതും കോണ്‍ഗ്രസിനെ ത്രിശങ്കുവിലാക്കിയിരിക്കുകയാണ്. കൂട്ടമായാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒരു രാത്രി കൊണ്ട് ബിജെപി പാളയത്തിലേക്ക് ചുവട് മാറുന്നത്. ഈ പശ്ചാത്തലത്തിൽ കര്‍ണാടകത്തിലെ ഭരണപ്രതിസന്ധിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. കോൺഗ്രസുകാരെ 'ഡാഷ്' എന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. കര്‍ണാടകത്തിലും ഗോവയിലുമടക്കം ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസുകാരെ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി ആക്രമിച്ചത്.
കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് പണ്ട് മുതല്‍ക്കേ സിപിഎം പറയുന്നതാണ്. അതിനുളള തെളിവാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. കോണ്‍ഗ്രസുകാരന്‍ എപ്പോഴാണ് പാര്‍ട്ടി മാറിപ്പോവുക എന്ന് പറയാന്‍ പറ്റില്ലെന്നും പരിഹസിച്ചിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ഡാഷ് പ്രയോഗത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കെ സുധാകരൻ. പിണറായി വിജയൻ അവനവനെ വിളിക്കേണ്ട പേരാണ് 'ഡാഷ്' എന്ന് കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു. ഒരു തെരുവ് ഗുണ്ടയിൽ നിന്നാണ് ഇത്തരം പ്രയോഗങ്ങൾ ഉണ്ടാകുന്നത്. മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല പിണറായി വിജയന് ഉള്ളതെന്നും കെ സുധാകരൻ ആരോപിച്ചു.
ബിജെപി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കും ഇല്ല. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെ പോലെ കുറേപ്പേരെന്നും, ഇവരെ പറയാന്‍ വേറെ വാക്കുണ്ട്. പക്ഷേ പറയുന്നില്ല. തല്‍ക്കാലം ഡാഷ് എന്ന് കണക്കാക്കിയാല്‍ മതിയെന്നുമായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചിരുന്നത്. നാറിയവനെ പേറിയാല്‍ പേറിയവനും നാറും എന്നതാണ് കര്‍ണാടകത്തിലെ അവസ്ഥയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസിനെ വിശ്വസിച്ച പലരും ഇപ്പോള്‍ സഹതപിക്കുകയും ലജ്ജിക്കുകയും ചെയ്യുന്നുണ്ടാകുമെന്നും, കോണ്‍ഗ്രസ് രാജ്യത്ത് ഇതുപോലുളള ഒരു അവസ്ഥയില്‍ എത്താന്‍ പാടുണ്ടായിരുന്നോ എന്നും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യത്ത് ജനാധിപത്യം കടുത്ത വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തില്‍ ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കുന്നവരായി കോണ്‍ഗ്രസ് മാറി. അങ്ങേയറ്റം അപഹാസ്യമായ നിലയിലാണിപ്പോള്‍ കോണ്‍ഗ്രസ് ഉളളതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയായാണ് കെ സുധാകരൻ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha

























