യൂണിവേഴ്‌സിറ്റിയില്‍ വധശ്രമ കേസ് പ്രതികള്‍ ജയിച്ചത് കോപ്പിയടിച്ച്; തെളിവുകള്‍ പുറത്ത്; ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് പരീക്ഷാപേപ്പര്‍ പിടിച്ചെടുത്തു; അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തലയും; ക്രിമിനലുകളെ ഒഴിവാക്കണമെന്ന് മുന്‍ ഡി.ജി.പി ടിപി സെന്‍കുമാറും

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ് പ്രതിയുടെ വീട്ടില്‍ പരീക്ഷാപേപ്പര്‍. അഖിലിനെ കുത്തിയ ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നാണ് ഇത് പിടിച്ചെടുത്തത്. പൊലീസിന്റെ പരിശോധനയിലാണ് സര്‍വകലാശാല പരീക്ഷാപ്പേപ്പറുകള്‍ കണ്ടെത്തിയത്. കോപ്പിയടിച്ചാണ് നേതാക്കള്‍ പരീക്ഷകളില്‍ ജയിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവവികാസം. യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതികള്‍ പൊലീസ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ച പി.എസ്.സി പരീക്ഷ എഴുതിയത് തിരുവനന്തപുരത്തെ കേന്ദ്രങ്ങളില്‍ ആണെന്നും തെളിഞ്ഞു. ഹാള്‍ ടിക്കറ്റ് തിരുത്തിയാണോ ഇവര്‍ക്ക് സ്വന്തം ജില്ലയില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചതെന്ന് പി.എസ്.സി പരിശോധിക്കും. അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തലയും ക്രിമിനലുകളെ ഒഴിവാക്കണമെന്ന് മുന്‍ ഡി.ജി.പി ടിപി സെന്‍കുമാറും ആവശ്യപ്പെട്ടു.
അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ചിത് റാങ്ക് പട്ടികയില്‍ ഒന്നാമനും രണ്ടാം പ്രതി നസീം 28 റാങ്കുകാരനുമാണ്. യൂണിവേഴ്‌സിറ്റി കോളജിലെ മറ്റൊരു എസ്. എഫ്. ഐ നേതാവ് പി.പി. പ്രണവിനാണ് രണ്ടാം റാങ്ക്. ഇവര്‍ മൂവരും യൂണിവേഴ്‌സിറ്റി കോളജില്‍ തന്നെയാണ് പരീക്ഷ എഴുതിയതെന്നായിരുന്നു പ്രധാന ആക്ഷേപം. ഹാള്‍ ടിക്കറ്റ് പുറത്ത് വന്നതോടെ ഇത് ശരിയല്ലെന്ന് വ്യക്തമായി. നസീം തൈക്കാട് സര്‍ക്കാര്‍ കൊളജിലും പ്രണവ് ആറ്റിങ്ങലുമാണ് എഴുതിയത്. കാസര്‍കോഡ് അപേക്ഷ നല്‍കിയ ഇവര്‍ക്ക് സ്വാധീനം ഉപയോഗിച്ചാണോ തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രം അനുവദിച്ചതെന്നാണ് ഇനിയുള്ള ചോദ്യം. ഇവരുടെ ഹാള്‍ ടിക്കറ്റില്‍ റിവൈസഡ് അഡ്മിഷന്‍ ടിക്കറ്റ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പരീക്ഷാകേന്ദ്രം തിരുത്തിയതുകൊണ്ടാണോയെന്നും സംശയമുണ്ട്. ഇക്കാര്യം പി.എസ്. സി നാളെ പരിശോധിക്കും. അതേ സമയം ക്രിമിനല്‍ സ്വഭാവമുള്ളവരെ ഒഴിവാക്കണമെന്നും ആവശ്യമുയര്‍ന്നു. പി.എസ്. സി യുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടിയില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുവമോര്‍ച്ചയും ആവശ്യപ്പെട്ടു.
അതേസമയം കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍. ആരോമല്‍, അദ്വൈത്, ആദില്‍ എന്നിവരാണ് പിടിയിലായത്. അതിനിടെ മറ്റ് പ്രതികളെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിലെ പ്രധാന പ്രതികളായ ശിവരഞ്ജിത്ത്, നിസാം ഉള്‍പ്പെടെ എട്ട് പേരെ ഉള്‍പ്പെടുത്തിയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് എത്തിയെങ്കിലും ഡോക്ടര്‍മാര്‍ അനുമതി നല്‍കിയില്ല. വീടുകളില്‍ റെയ്ഡ് നടത്താന്‍ കോടതിയുടെ അനുമതിയും അന്വേഷണ സംഘം തേടി. സ്റ്റുഡന്റ് സെന്ററിലും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും റെയ്ഡ് നടത്താനുള്ള നീക്കം സി.പി.എം ഇടപെട്ട് തടഞ്ഞു. യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിനെ കുത്തിവീഴ്ത്തിയ ശേഷം രക്ഷപ്പെട്ട നേതാക്കളില്‍ മൂന്ന് പേര്‍ മാത്രമാണ് പിടിയിലായത്. ഇവര്‍ തിരുവനന്തപുരം വിട്ടിട്ടില്ലെന്നും സി.പി.എം പ്രാദേശിക നേതാക്കള്‍ സംരക്ഷിക്കുകയാണെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ സി.പി.എം- എസ്എഫ്‌ഐ ശക്തി കേന്ദ്രങ്ങളില്‍ റെയിഡ് നടത്താന്‍ അന്വേഷണ സംഘത്തിനാവുന്നില്ല. യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററിലും ഹോസ്റ്റലിലും റെയ്ഡിന് ആദ്യം അനുമതി ലഭിച്ചെങ്കിലും ഇന്നലെ വൈകിട്ട് തന്നെ അത് റദ്ദാക്കി. എവിടെയും തിരച്ചില്‍ നടത്താനാകാതെ കുഴങ്ങുകയാണ് അന്വേഷണ സംഘം. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ പിതാവ് ആവശ്യപ്പെട്ടു.
സി.പി.എമ്മിന്റെ കടുത്ത സമ്മര്‍ദ്ദം നിലനില്‍ക്കെ തന്നെ ഇന്നലെ സിറ്റി ഷാഡോ, പ്രതികളിലൊരാളെ വീട്ടില്‍ കയറി പിടികൂടിയിരുന്നു. യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെയാണ് പിടികൂടിയത്. ഇയാള്‍ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























