അമ്പരപ്പ് മാറാതെ പത്രക്കാര്‍... എസ്.എഫ്.ഐ.യുടെ വീര പരാക്രമം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍ പ്രിന്‍സിപ്പാളും സെക്യൂരിറ്റിക്കാരും പത്രക്കാരെ കോളേജില്‍ നിന്ന് പുറത്താക്കി; ശിവരഞ്ജിത്തിന്റെ വീട്ടിലെത്തിയപ്പോള്‍ മുട്ടന്‍ തെറിയും വലിയ കമ്പിയുമായി ബന്ധുക്കള്‍ പത്രക്കാരെ അടിച്ചോടിച്ചു; കോമ്പ്രമൈസായി പോലീസ്

വീട്ടിലിങ്ങനെയാണെങ്കില്‍ പിന്നെ നാട്ടിലെ കാര്യം പറയാനുണ്ടോ എന്നൊരു ചൊല്ലാണ് ഇന്നലത്തെ സംഭവം കാണുമ്പോള്‍ മലയാളികള്‍ക്ക് ഓര്‍മ്മ വരുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ പ്രതിയും എസ്എഫ്‌ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്താന്‍ പോലീസ് എത്തിയപ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ചാനലുകാരുടെ അവസ്ഥ എല്ലാവരേയും അമ്പരപ്പിച്ചു. വീട്ടില്‍ വന്ന ചാനലുകാരെ വലിയ കമ്പിയും മുട്ടന്‍ തെറികളും കൊണ്ടാണ് സ്വീകരിച്ചത്. എന്നാല്‍ എല്ലാം കണ്ട് പത്രക്കാരെ ആശ്വസിപ്പിക്കുകയാണ് പോലീസ് ചെയ്തത്.
അതേസമയം ആറ്റുകാല്‍ മേടമുക്ക് കാര്‍ത്തിക നഗറിലെ ശിവരഞ്ജിത്തിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 16 കെട്ടുകളിലായി 200 ഷീറ്റ് ഉത്തരക്കടലാസുകള്‍ പോലീസ് കണ്ടെടുത്തു. കേരള സര്‍വകലാശാലയുടെ പരീക്ഷയ്ക്ക് നല്‍കുന്ന സീലടിച്ച എഴുതാത്ത ഉത്തരക്കടലാസാണ് പിടിച്ചത്. ഇതിനൊപ്പം ഉത്തരക്കടലാസുകളുടെ മുന്‍പേജുകളും ചില എഴുതിയ പേജുകളും സര്‍വകലാശാലാ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തി.
ഒരു മുന്‍പേജും അഡീഷണല്‍ ഷീറ്റുകളുമടങ്ങുന്ന കെട്ടുകളായിട്ടായിരുന്നു ഉത്തരക്കടലാസുകള്‍. ആദ്യ നാലുകെട്ടുകള്‍ കിടപ്പുമുറിയില്‍നിന്നും പിന്നീട് 12 കെട്ടുകള്‍ ഊണ്‍മുറിയിലെ ബാഗില്‍നിന്നും കണ്ടെത്തി. എസ്.എഫ്.ഐ. സമ്മേളനത്തിന് പുറത്തിറക്കിയ ബാഗിലാണ് ഇവ സൂക്ഷിച്ചിരുന്നത്.
ഇവ യൂണിവേഴ്‌സിറ്റിയില്‍നിന്നോ കോളേജില്‍നിന്നോ കടത്തിയതാണെന്നാണു പോലീസ് നിഗമനം. 2016ലെ തീയതില്‍ പൂരിപ്പിച്ച ഷീറ്റും ഇതിലുണ്ടായിരുന്നു. ഇതില്‍നിന്ന് ചോദ്യക്കടലാസും ചോര്‍ത്തിയിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്. ഷീറ്റുകള്‍ കാണാതായതിനെക്കുറിച്ച് സര്‍വകലാശാലയോട് അന്വേഷണം ആവശ്യപ്പെടും. ചോദ്യക്കടലാസ് ചോര്‍ത്തി ഉത്തരക്കടലാസില്‍ നേരത്തേ എഴുതിവെയ്ക്കുകയായിരുന്നോ എന്നു സംശയിക്കുന്നു. ഇതിനൊക്കെ ബന്ധപ്പെട്ട ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.
ഇതോടെ സര്‍വകലാശാല, പി.എസ്.സി. പരീക്ഷാതട്ടിപ്പുകളിലേക്കും സംശയംനീളുകയാണ്. പരിശോധന പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെ ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ കമ്പികളുമായെത്തി കൈയേറ്റംചെയ്യാന്‍ ശ്രമിച്ചു.
എസ്.എഫ്.ഐ. യൂണിറ്റ് മുന്‍പ്രസിഡന്റായ ശിവരഞ്ജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്കുനടത്തിയ പി.എസ്.സി. പരീക്ഷയില്‍ ഒന്നാമതെത്തിയത് സംശയങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. ഇതിനിടെയാണ് വീട്ടില്‍ പരിശോധന നടത്തിയത്. പ്രതികളായ നസീമിന്റെ മണക്കാട് കല്ലാട്ട്മുക്കിലെ വീട്ടിലും ഇബ്രാഹിമിന്റെ പൂന്തുറയിലെ വീട്ടിലും പരിശോധന നടത്തി. പരിശോധന അഞ്ചുമണിക്കൂറോളം നീണ്ടു.
ശിവരഞ്ജിത്തിനുപുറമേ, മറ്റൊരു പ്രതിയായ എസ്.എഫ്.ഐ. യൂണിറ്റ് മുന്‍സെക്രട്ടറി നസീം പോലീസ് റാങ്ക്പട്ടികയില്‍ 28ാം റാങ്ക് നേടിയിരുന്നു. ഇരുവരും പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുനേടിയത് പി.എസ്.സി.യുടെ വിജിലന്‍സ് അന്വേഷിക്കും. അതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പി.എസ്.സി. ചെയര്‍മാന്‍ എം.കെ. സക്കീര്‍ അറിയിച്ചു.
തിങ്കളാഴ്ച അന്വേഷണം തുടങ്ങും. ഞായറാഴ്ച അവധിയായതുകൊണ്ടാണ് വിവരങ്ങള്‍ ശേഖരിക്കാനാകാഞ്ഞത്. ഇപ്പോള്‍ പ്രചരിക്കുന്നത് ഭാവനകളിലൂടെയുള്ള കഥകളാണെന്നും അവ സത്യമാകാനിടയില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. കെ.എ.പി. നാലാം ബറ്റാലിയന്‍ പരീക്ഷാകേന്ദ്രങ്ങളുടെ വിശദവിവരങ്ങള്‍ കാസര്‍കോട് ജില്ലാ ഓഫീസില്‍നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിലുള്ള അന്വേഷണത്തിനുപുറമേയാണ് ആഭ്യന്തര വിജിലന്‍സ് വിഭാഗത്തെക്കൊണ്ടും അന്വേഷിപ്പിക്കുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ചും വിവരം ശേഖരിക്കുന്നുണ്ട്.
പരീക്ഷയില്‍ ശിവരഞ്ജിത്തിന് കായികനേട്ടത്തിനുള്ള 13.58 മാര്‍ക്ക് അധികം ലഭിച്ചിരുന്നു. ആര്‍ച്ചറിയില്‍ ദേശീയമത്സരത്തില്‍ പങ്കെടുത്തതാണ് കായികനേട്ടമായി ശിവരഞ്ജിത്ത് അവകാശപ്പെട്ടത്. ഇത് യഥാര്‍ഥ അവകാശവാദമാണോയെന്ന് പോലീസ് പരിശോധിക്കും.
രണ്ടാംറാങ്കുള്ള പ്രണവും യൂണിവേഴ്‌സിറ്റി കോളേജ് എസ്.എഫ്.ഐ. യൂണിറ്റ് നേതാവാണ്. ഇയാള്‍ക്ക് 78 മാര്‍ക്കാണ് ലഭിച്ചത്. ഇവരുടെ പരീക്ഷാകേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഔദ്യോഗികമായി ഇതുവരെ പി.എസ്.സി. പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha

























