സിവിൽ പോലീസ് ഓഫീസർ പരീക്ഷ പുന:പരിശോധിച്ചേക്കും ; യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമ കേസിൽ പ്രതികളായ ശിവരഞ്ജിത്തിനും എ എൻ . നസീമിനും റാങ്ക് കിട്ടിയ സാഹചര്യത്തിലാണ് പി എസ് സി പരീക്ഷ പുന:പരിശോധിക്കുന്നത്

സിവിൽ പോലീസ് ഓഫീസർ നിയമനത്തിനു വേണ്ടി പി എസ് സി കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ നടത്തിയ പരീക്ഷ പുന: പരിശോധനക്കാൻ സാധ്യത. യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമ കേസിൽ പ്രതികളായ ശിവരഞ്ജിത്തിനും എ എൻ . നസീമിനും റാങ്ക് കിട്ടിയ സാഹചര്യത്തിലാണ് പി എസ് സി പരീക്ഷ പുന:പരിശോധിക്കുന്നത്.
പി എസ് സിക്കും സർക്കാരിനും ഇതിൽ താത്പര്യമില്ലെങ്കിലും മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും ഭയന്നാണ് ഇത്തരമൊരു നീക്കത്തിന് തയ്യാറെടുക്കുന്നത്.എന്നാൽ അന്തിമതീരുമാനം പി എസ് സിക്കായിരിക്കും.
ശിവരജ്‌ഞ്ഞിത്തിന് ഒന്നാം റാങ്കും നസീമിന് ഇരുപത്തിയെട്ടാം റാങ്കുമാണ് ലഭിച്ചത്. കാസർക്കോട് സെന്റർ വച്ച ശേഷം തിരുവനന്തപുരത്ത് നിന്നാണ് ഇവർ പരീക്ഷയെഴുതിയത്. സാധാരണ ഗതിയിൽ കാസർക്കോട് സെന്റർ തെരഞ്ഞടുത്തവർക്ക് തിരുവനന്തപുരത്ത് പരീക്ഷ എഴുതാൻ കഴിയില്ല. അതായത് പി എസ് സി ചോദ്യപേപ്പർ ഇവർക്ക് ചോർന്നു കിട്ടിയെന്നാണ് പ്രതിപക്ഷം സംശയിക്കുന്നത്. ഇതിൽ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കേരള സർവകലാശാലാ ഉത്തരകടലാസ് പോലീസ് പിടിച്ചെടുത്തതോടെ സംശയം വർധിക്കുന്നു.
സർവകലാശാലയുടെ ഉത്തര കടലാസുകൾ അതീവ സുരക്ഷയിൽ സൂക്ഷിക്കുന്നതാണ്. ഇവ അധ്യാപകർക്ക് പോലും എടുക്കാൻ കഴിയുന്നതല്ല. സ്ഥിതി ഇതായിരിക്കെ ഒരു വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് ഉത്തരകാലാസ് കിട്ടിയെങ്കിൽ അതിനർത്ഥം അയാൾ വീട്ടിൽ നിന്നും സർവകലാശാലാ പരീക്ഷയെഴുതി ഉത്തരകെട്ടിൽ തിരുകി കയറ്റുന്നു എന്നു തന്നെയാണ്. യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷാ ചുമതലയുള്ള മുഴുവൻ അധ്യാപകരും ഇതിൽ പ്രതികളാണെന്ന കാര്യത്തിൽ സംശയമില്ല.
യൂണിവേഴ്സിറ്റി പരീക്ഷയിൽ നടത്തി കൊണ്ടിരിക്കുന്ന തിരിമറി തന്നെയായിരിക്കും ഇവർ പി എസ് സി പരീക്ഷയിലും കാണിച്ചത്. ഏതായാലും സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് പി.എസ്.സി സംശയ നിഴലിലായത്. ഭരണഘടനാ സ്ഥാപനമായ കേരള പബ്ലിക് സര്‍വീസ് കമ്മീഷനെ തകര്‍ക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാരിന്റെയും സി പി എമ്മിന്റെയും ഭാഗത്ത് നിന്നുണ്ടായത്. പി എസ് സിയെ സംശയത്തിന്റെ നിഴലിലാക്കിയത് സർക്കാർ തന്നെയാണ്.
പി.എസ്.സിയെ പൂര്‍ണ്ണമായും സി.പി.എം രാഷ്ട്രീയവത്കരിച്ചു. അനര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന റാങ്ക് നേടാന്‍ ഇത് അവസരം നല്‍കി. ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവശ്യം തികച്ചും ന്യായമാണ്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന ഒരു ഏജന്‍സിക്ക് യഥാര്‍ത്ഥ പ്രതികകളെ പിടികൂടാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സി.പി.എമ്മിന്റെ നേതാക്കളെ ഉള്‍ക്കൊള്ളിച്ച് പുനസംഘടിപ്പിച്ച പി.എസ്.സിയിൽ ക്രമക്കേടും പിടിപ്പുകേടും നിറഞ്ഞിരിക്കുകയാണെന്ന് ആക്ഷേപമുണ്ട് . ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫെലിൽ നിയമന മെമ്മോ അപ് ലോഡ് ചെയ്യുകയോ രജിസ്റ്റേര്‍ഡ് തപാലീലൂടെ അയക്കുകയോ ചെയ്യാമെന്നിരിക്കെ പി.എസ്.സി ആസ്ഥാനത്ത് വിതരണ മേള നടത്താനുള്ള നീക്കവും ഇടതുപക്ഷ അനുകൂല സര്‍വീസ് സംഘടനകളിലേക്ക് ആളെ കൂട്ടാനുള്ള തന്ത്രമാണ്. പാരലല്‍ റിക്രൂട്ട്മെന്‍റ് ബോര്‍ഡുകള്‍ രൂപീകരിക്കാനുള്ള നീക്കവും വകുപ്പുതല പരീക്ഷകള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങള്‍ സ്കൂളുകള്‍ മാറ്റി ഭീമമായ തുക നല്‍കി സ്വകാര്യ എഞ്ചിനിയറിംഗ് കോളേജുകളില്‍ വച്ച് ഓണ്‍ലൈൻ സംവിധാനത്തിലൂടെ നടത്താനുള്ള അസ്വഭാവിക നീക്കവും ദുരൂഹമാണ് .
ഇടത് അനുകൂല പി എസ് സി അംഗങ്ങളാണ് ക്രമക്കേടുകൾക്ക് ചുക്കാൻ പിടിക്കുന്നത്. പി എസ് സിയിലുള്ള ഇടത്പക്ഷ സഹയാത്രികരായ ഉദ്യോഗസ്ഥരും സംശയനിഴലിൽ തന്നെയാണ്. പോലീസ് പോലുള്ള ചില പ്രത്യേക പരീക്ഷകളിൽ സിപിഎം അനുകൂല സഖാക്കളെ കുത്തി കയറ്റാൻ എന്ത് വഴിവിട്ട കളിക്കും പി എസ് സി തയ്യാറാകുന്നു എന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് മുഖം രക്ഷിക്കാൻ പരീക്ഷ പുന:പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha

























