നിങ്ങളുടെ ചിന്തകൾക്കതീതമാണ് ഞാൻ അനുഭവിച്ച ആ നരകയാതനകൾ; ഷാഹിന അനുഭവിച്ച വേദനയുടെ ഒരംശം പോലും ഉയിരെയിൽ ഇല്ല; ഹൃദയം നടുക്കുന്ന ഫേസ് ബുക്ക് കുറിപ്പ്

അപ്രതീക്ഷിതമായി ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരന്തത്തിൽ നിന്ന് ഉയരങ്ങളിലേക്ക് പറക്കുന്ന പല്ലവിയെന്ന ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥയായിരുന്നു ഉയരെ എന്ന സിനിമ. പല്ലവി എന്ന കഥാപാത്രത്തെ പാര്‍വതി ജീവിച്ചു കാണിക്കുകയായിരുന്നു. പല്ലവി എന്ന കഥാപാത്രത്തെ നെഞ്ചോടേറ്റി നടന്നവര്‍ക്ക് മുന്നില്‍ സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോയ ഷാഹിന കുഞ്ഞുമുഹമ്മദ് തന്റെ ജീവിതം പങ്കുവെക്കുകയാണ്. അഞ്ചാം വയസ്സില്‍ വിളക്കില്‍ നിന്ന് തീപടര്‍ന്നാണ് ഷാഹിനയ്ക്ക് ശരീരത്തിൽ പൊള്ളലേല്‍ക്കുന്നത്. സങ്കടത്തിന്റെ നാളുകള്‍ പിന്നിട്ട് ഒടുവില്‍ അതിജീവനത്തിന്റെ വഴിയെ സഞ്ചരിക്കാന്‍ ഷാഹിനക്കും പറ്റി. ഇന്ന് ഒരു ഡോക്ടറാണ് ഷാഹിന. ജീവിതം തകര്‍ന്നുപോയെന്ന് നിരാശപ്പെട്ടിരിക്കുന്നവർക്ക് ഇന്നൊരു പ്രചോദനമാണ് ഷാഹിന. ഷാഹിനയുടെ ജീവിതകഥ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ഷാഹിനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഞാന്‍ ഷാഹിന, ജീവിതം തകര്‍ന്നുപോയി എന്ന് നിരാശപെട്ടിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ ഒന്ന് മോട്ടിവേറ്റ് ചെയ്യുക എന്ന ഉദ്ദേശം കൂടെ ഉണ്ട് എന്റെ ഈ പരിചയപ്പെടുത്തലിന്..
ഈ ചിത്രത്തില്‍ കാണുന്നത് പോലെ, ഞാനും ഉയരെ സിനിമയും തമ്മില്‍ ചെറിയ ഒരു ബന്ധമുണ്ട്. ഉയരെ എന്നത് കേവലം ഒരു സിനിമാ മാത്രം ആയിരുന്നില്ല എനിക്ക്, ഒരു പരിധിയോളം അതിലൂടെ എനിക്കെന്റെ ഇതുവരെയുള്ള ജീവിതത്തിലേക്കു ഒരെത്തിനോട്ടം കൂടി ആയിരുന്നു. ഉയരെ എന്ന സിനിമയില്‍ പര്‍വ്വതിയുടെ കഥാപാത്രമായ പല്ലവിക്ക്, ഒരു ആസിഡ് ആക്രമണം കൊണ്ടാണ് അവളുടെ ബാഹ്യ സൗന്ദര്യം നഷ്ടപെട്ടതെങ്കില്‍, ബാല്യകാലത്തിലെ അശ്രദ്ധമൂലമുണ്ടായ ഒരു അപകടമാണ് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്. നാളിതുവരെ ഞാന്‍ അനുഭവിച്ചത്, നിങ്ങള്‍ക്ക് ഊഹിക്കാവുന്ന അതിര്‍വരമ്പുകള്‍ക്കും അപ്പുറമാണ്.
എന്റെ 5-ാം വയസില്‍, ബാല്യത്തിലെ ഒരു കറുത്ത ദിനം, ആ കനല്‍ വിളക്ക് എന്നെ തള്ളിയിട്ടത് ഒരു തീച്ചൂളയിലേക് ആയിരുന്നു, അതും എന്റെ ജീവിതം പിടിച്ചു വാങ്ങുക എന്ന ലക്ഷ്യത്തോടെ. വസ്ത്രത്തുമ്പിലൂടെ പടര്‍ന്നുകയറിയ ആഴി എരിഞ്ഞമര്‍ത്തിയത് എന്റെ ജീവിതം ആയിരുന്നു. അതേ, എന്റെ ദേഹമാസകലം ചടുലനൃത്തം ആടിയ ആ ആഴിയില്‍ ഞാന്‍ അമര്‍ന്നുപോകുന്നു എന്ന് തോന്നിയ നിമിഷം. ഞാന്‍ ആ ഇളംപ്രായത്തില്‍ അഭിമുഖീകരിച്ച വേദനയുടെ ദശാംശം പോലും പാര്‍വതിയുടെ കഥാപാത്രം അനുഭവിച്ചിട്ടുണ്ടാവില്ല, സിനിമയില്‍ ആയിരുന്നാലും. എന്നാല്‍ ദൈവം എന്നെ കൈവെടിഞ്ഞില്ല, ഉണ്ടായിരുന്നു എനിക്കൊപ്പം. അതേപോലെ താങ്ങായും തണലായും ദിനരാത്രങ്ങള്‍ നോക്കാതെ എനിക്കൊപ്പം എന്റെ നല്ലവരായ മാതാപിതാക്കളും. കുറുമ്പ് കാട്ടി കളിച്ചു നടക്കേണ്ട എന്റെ ബാല്യകാലത്തിലെ സുന്ദര നാളുകള്‍, കാലങ്ങളോളം വേദന കടിച്ചമര്‍ത്തി ഞാന്‍ ഹോസ്പിറ്റലില്‍ ചിലവഴിച്ചു. അതിനു ശേഷം വീട്ടിലെ മുറിക്കുള്ളിലും. ആ ഒരു നിമിഷത്തില്‍ സംഭവിച്ച അശ്രദ്ധ, കണ്ണാടിയില്‍ സ്വന്തം പ്രതിബിംബം നോക്കാന്‍ പോലും എന്നെ ഭീതിപ്പെടുത്തി. ആളുകളുടെയിടയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ഞാന്‍ സ്വയം സന്നദ്ധയായി. ഒരുപാട് കുത്തുവാക്കുകളും കുറ്റപ്പെടുത്തലും കളിയാക്കലും ഒറ്റപെടുത്തലുകളുമെല്ലാം ബാല്യകാലം മുതല്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്..
നിങ്ങളുടെ ചിന്തകള്‍ക്കതീതം ആണ്, എന്റെ ആ ഇളംപ്രായത്തിലെ പ്രയാസങ്ങള്‍, ഞാന്‍ അനുഭവിച്ച നരകയാതനതകള്‍.
പക്ഷെ എന്റെ ദൈവവും എന്റെ മാതാപിതാക്കളും കൂടപ്പിറപ്പുകളും എനിക്ക് പൂര്‍ണ്ണപിന്തുണ തന്ന് എന്റെയൊപ്പം നിന്നു, അവരുടെ പ്രാര്‍ഥനയും സ്‌നേഹവും കൂടി ആയപ്പോള്‍, എന്റെ ശരീരത്തിലെ ബാഹ്യപൊള്ളലുകള്‍ എല്ലാം തരണം ചെയ്ത്, ജീവിതത്തെ ഞാന്‍ സധൈര്യം പോരാടി, പഠിച്ചു വളര്‍ന്നു, ദൈവകൃപയാല്‍ ഞാന്‍ ഇന്നൊരു ഡോക്ടര്‍ ആയി. ഒരു പക്ഷെ രോഗികള്‍ക്ക് ആശ്വാസം നല്‍കാനായി, അവര്‍ക്കു വേണ്ടി ജീവിതം സേവിക്കാന്‍ ആയിരിക്കും ദൈവം എനിക്ക് ഒരു രണ്ടാം ജന്മം തന്നത്.
എന്റെ ജീവിതത്തിലും ഉയരെയിലെ ടോവിനോയെ പോലെ ഒരുപാടു നല്ല വ്യക്തിത്വങ്ങള്‍ ഉണ്ടായിരുന്നു, എല്ലാത്തിനും എനിക്ക് പൂര്‍ണ്ണപിന്തുണ നല്‍കി അന്നും ഇന്നും അവര്‍ താങ്ങായി തണലായി കൂടെ ഉണ്ട്. നമ്മുടെ സമൂഹത്തില്‍ പല്ലവിയെ പോലെ അല്ലെങ്കില്‍ എന്നെപ്പോലെ അനേകം ആളുകള്‍ ഉണ്ടാവും, ദുരന്തയാതനകളാല്‍ ക്ലേശിക്കുന്നവര്‍. അങ്ങനെ പ്രയാസങ്ങളാല്‍ വീടിനുള്ളില്‍ ഒതുങ്ങി ജീവിക്കുന്നവര്‍ക് ഒരു പ്രചോദനം ആകട്ടെ ഉയരെ എന്ന സിനിമയും അതിലുപരി എന്റെ ഈ ജീവിതവും.
ഉയരെ എന്ന സിനിമ കണ്ടതിന് ശേഷം ഫെയ്‌സ്ബുക്കില്‍ തന്റെ ജീവിതം ഷാഹിന പങ്കുവെച്ചതോയൊണ് ലോകം ഷാഹിനെയ അറിയുന്നത്. അന്നുമുതല്‍ വാര്‍ത്തയിലെ താരമാണ് ഷാഹിന. ഷാഹിനയുടെ ജന്മദിനത്തില്‍ ഉയരെയിലെ നായകനായ ടൊവിനോയുടെ തന്നെ ആശംസാ സന്ദേശമെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























