പാർട്ടിക്കായി ജീവിച്ച അഖിലിനെ പോലെയുള്ളവരെ പാർട്ടി മറന്നു; പാർട്ടിക്കായി ജീവിച്ച തന്റെ മകനോട് പാർട്ടിക്കാർ തന്നെ ചെയ്ത ക്രൂരതയിൽ വിതുമ്പലോടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആക്രമണത്തിന് ഇരയായ അഖിലിന്റെ 'അമ്മ

പാർട്ടിക്കായി ജീവിച്ച തന്റെ മകനോട് പാർട്ടിക്കാർ തന്നെ ചെയ്ത ക്രൂരതയിൽ വിതുമ്പലോടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആക്രമണത്തിന് ഇരയായ അഖിലിന്റെ 'അമ്മ ജിജുലാൽ.
യൂണിവേഴ്‌സിറ്റി കോളേജിൽ പോകുന്നതിന് വീട്ടുകാർക്ക് ആർക്കും താൽപര്യമില്ലായിരുന്നു എന്ന് 'അമ്മ തുറന്നു പറഞ്ഞു. എന്നാൽ അഖിലിന് യൂണിവേഴ്സിറ്റി കോളേജിൽ തന്നെ പോകണമെന്ന് നിർബന്ധമായിരുന്നു. എന്നാൽ കുത്താൻ മാത്രം വൈരാഗ്യമോ അങ്ങനെ എന്തെങ്കിലും സംഭവമോ ഉണ്ടായിട്ടില്ലെന്ന് അമ്മ ജിജുലാലും സഹോദരി ചിഞ്ചുവും പറയുന്നു.
പവർലിഫ്റ്റിംഗ് ദേശീയ മത്സരത്തിൽ ജയിച്ചപ്പോൾ കോളേജിൽ സ്ഥാപിച്ച ഫ്‌ളക്‌സ് എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹിയായ ആരോമലിന്റെ നേതൃത്വത്തിൽ വലിച്ചുകീറിക്കളഞ്ഞു എന്ന് . യൂണിറ്റ് റൂമിന് മുന്നിൽ ബൈക്ക് വച്ചതിന്റെ പേരിൽ അടിക്കുകയും ബൈക്ക് കേടുവരുത്തുകയും ചെയ്തു. എന്നിട്ടും അഖിൽ പ്രതികരിച്ചിരുന്നില്ല. ജോലിയും ഭാവിയും സ്വപ്‌നം കണ്ടാണ് പ്രശ്‌നങ്ങളിൽനിന്ന് ഒഴിഞ്ഞുനിന്നതെന്നും ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്നും അഖിലിന്റെ സ്വന്തക്കാർ വ്യക്തമാക്കി.
എസ്.എഫ്.ഐ ആറ്റുകാൽ ലോക്കൽ കമ്മിറ്റി അംഗമാണ് അഖിൽ. ഓട്ടോഡ്രൈവറായ അച്ഛൻ ചന്ദ്രനും പാർട്ടിക്കാരനാണ്. അഖിലിന്റെ മുത്തച്ഛൻ കേശവനും പാർട്ടി പ്രവർത്തകനായിരുന്നു. അതുകൊണ്ടുതന്നെ അഖിലും നാട്ടിലെ സജീവപ്രവർത്തകനാണ്.
അഖിലേന്ത്യാ യൂണിവേഴ്‌സിറ്റി പവർലിഫ്റ്റിംഗിൽ 74 കിലോ വിഭാഗത്തിൽ ദേശീയ ചാമ്പ്യനായ അഖിൽ അപകടനില തരണം ചെയ്‌തു. എങ്കിലും പവർലിഫ്റ്റിംഗിൽ തുടരാൻ കഴിയുമോ എന്ന ആശങ്ക കുടുംബത്തെ വല്ലാതെ അലട്ടുകയാണ്. അഖിലിന്റെ നെഞ്ചിനാണ് കുത്തേറ്റത്. ഹൃദയധമനി മുറിഞ്ഞതിനാൽ ഓപ്പൺ ഹാർട്ട് സർജറിക്കാണ് വിധേയനായത്. പവർലിഫ്റ്റിംഗിൽ ശ്വാസമെടുക്കുന്നത് പ്രധാനമായതിനാൽ പരിശീലനം നടത്താനും യൂണിവേഴ്‌സിറ്റി കായികമേളയിലും പങ്കെടുക്കാനും കഴിയുമോ എന്നാണ് ആശങ്ക. ആരോഗ്യസ്ഥിതിയെപ്പറ്റി ഡോക്ടർമാരുടെ വിശദീകരണം ലഭിച്ചിട്ടില്ല. നീറമൺകര മന്നം മെമ്മോറിയൽ സ്‌കൂളിൽ ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ മത്സരങ്ങളിൽ പങ്കെടുത്തിരുന്ന അഖിൽ കമലേശ്വരം ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് പവർലിഫ്റ്റിംഗിൽ പരിശീലനം നേടിയത്. 2017ൽ കേരള പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയിൽ 93 കിലോ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടി. ഓൾ ഇന്ത്യ ഫെഡറേഷൻ നാഷണൽ സബ്‌ജൂനിയർ പവർലിഫ്റ്റിംഗ്, ജൂനിയർ സൗത്ത് ഇന്ത്യ പവർലിഫ്റ്റിംഗ്, കേരള സബ്‌ജൂനിയർ ചാമ്പ്യൻഷിപ്പ് തുടങ്ങിയ ദേശീയ,സംസ്ഥാന മത്സരങ്ങളിലും നേട്ടമുണ്ടാക്കി. ദേശീയതലത്തിൽ നേട്ടങ്ങൾ സ്വന്തമാക്കി കായികമേഖല വഴി റെയിൽവേയിലോ മറ്റോ ജോലി നേടുകയായിരുന്നു ലക്ഷ്യം. യൂണിവേഴ്‌സിറ്റി കോളേജിൽ സ്‌പോർട്‌സ് ക്വോട്ടയിലാണ് പ്രവേശനം കിട്ടിയത്.
കേസിലെ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്. തിരുവനന്തപുരം കേശവദാസപുരത്ത് നിന്ന് ഞായറാഴ്ച കന്റോൺമെന്റ് പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. കല്ലറയിലേക്ക് പോകാൻ ഓട്ടോയിൽ കേശവദാസപുരത്ത് എത്തിയപ്പോഴാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു.
ഇതോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയവരിൽ അഞ്ച് പ്രതികൾ ഉൾപ്പെട ആറുപേർ പിടിയിലായി. ഇന്നലെ വൈകിട്ടോടെയാണ് കേസിലെ പ്രതികളായ ആരോമൽ, ആദിൽ, അദ്വൈത്, ഇജാബ് എന്നിവരെ പൊലീസ് പിടികൂടിയത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ അക്രമിസംഘത്തിലുണ്ടായിരുന്ന കോളേജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പ്രതികൾക്കായി ഇന്നലെ അർദ്ധരാത്രി പൊലീസ് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്സ് സെന്ററിലും നടത്തിയ പരിശോധനയിൽ മാരകായുധങ്ങൾ കണ്ടെടുത്തു. ഇരുമ്പുദണ്ഡുകൾ ഉൾപ്പെടെയാണ് കണ്ടെത്തിയതെന്ന് ഡിസിപി ആദിത്യ പറഞ്ഞു.
ഇന്നലെ വൈകിട്ട് ശിവരഞ്ജിത്തിന്റേയും നസീമിന്റേയും വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ശിവരഞ്ജിത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സീലുകൾ പതിപ്പിക്കാത്ത യൂണിവേഴ്സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എഴുതിയതും എഴുതാത്തുമായ 16 ബുക്ക്‍ലെറ്റുകളും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീലും വീട്ടിൽനിന്ന് കണ്ടെടുത്തു.
https://www.facebook.com/Malayalivartha

























