എ എൻ നസിം കൊടുംക്രിമിനൽ ഏരിയ നേതാവിനെ അടിച്ചു വീഴ്‌ത്തി അമലിനെ കല്ലുകൊണ്ടിടിച്ചു എന്നിട്ടും പാർട്ടി പാലുകൊടുത്തു വളർത്തി ; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തി വീഴ്ത്തിയ കേസിൽ പ്രതിയായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ.എൻ.നസീം മുൻപും ക്രിമിനൽ കേസിൽ പ്രതി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തി വീഴ്ത്തിയ കേസിൽ പ്രതിയായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ.എൻ.നസീം മുൻപും ക്രിമിനൽ കേസിൽ പ്രതി. ഏരിയ പ്രസിഡന്റിനെ മർദിച്ച കേസിലും എ.എൻ.നസീം പ്രതിയാണ്. കഴിഞ്ഞ വർഷം ക്യാംപസിനുള്ളിൽ എസ്എഫ്ഐ വഞ്ചിയൂർ ഏരിയ പ്രസിഡന്റായിരുന്ന അമ്പാടി ശ്യാം കുമാറിനെയും മറ്റൊരു എസ്എഫ്ഐ നേതാവ് അമലിനെ കല്ല് കൊണ്ട് ഇടിച്ച കേസിലും ഇയാൾ പ്രതിയാണ്. കോളജിനുള്ളിൽ കറങ്ങുന്ന കസേരയിൽ ഇരുന്ന് കറങ്ങിയെന്ന കാരണത്താലായിരുന്നു അമ്പാടിക്ക് മർദ്ദനമേറ്റത്.
എന്നാൽ അതിനു മുൻപു ദുരിതാശ്വാസ ഫണ്ട് തിരിമറിയെക്കുറിച്ച് അമ്പാടി ജില്ലാ കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ച വിരോധമായിരുന്നു യഥാർഥ കാരണമെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഇതു സംബന്ധിച്ചു സിപിഎം ജില്ലാ സെക്രട്ടറിക്കു പരാതി നൽകി തിരിച്ചു വരുമ്പോഴാണു കൂടെ ഉണ്ടായിരുന്ന അമലിനെ കല്ലുകൊണ്ട് ഇടിച്ചു മർദിച്ചത്. നസീമിനു പൊലീസ് പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപെട്ടതിനെ തുടർന്ന് ഈ കേസ് പിൻവലിപ്പിക്കാൻ പാർട്ടി, ഡിവൈഎഫ്ഐ നേതാക്കൾ ഇവരെ നിരന്തരം ബന്ധപ്പെട്ടു സമ്മർദം ചെലുത്തുകയാണ്.
എന്നാൽ കേസ് പിൻവലിക്കില്ലെന്ന് ഉറച്ച നിലപാടിലാണ് അടി കൊണ്ടവർ. ‘‘എങ്കിൽ കേസ് പിൻവലിക്കേണ്ട, സത്യവാങ്മൂലം എഴുതി നൽകി പൊലീസ് സേനയിൽ കയറുന്നതു കാണിച്ചു തരാമെന്ന്’ നസീം പറഞ്ഞതായി ഇവരുടെ സഹപ്രവർത്തകർ പറഞ്ഞു. ആ കേസിന്റെ പേരിൽ അമ്പാടി ഇപ്പോഴും ഭീഷണി നേരിടുന്നുമുണ്ട്.
കോളജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത് സിവിൽ പൊലീസ് ഓഫിസർ കെഎപി നാലാം ബറ്റാലിയൻ (കാസർകോട്) റാങ്ക് ലിസ്റ്റിൽ ഒന്നാമനാണ്. മറ്റൊരു യൂണിറ്റ് സെക്രട്ടറിയുമായ എ.എൻ നസീമിന് ഇതേ ലിസ്റ്റിൽ 28 ാം റാങ്കുണ്ട്. 13 ദിവസം മുൻപാണ് പട്ടിക പുറത്തുവന്നത്. നസീമും മറ്റൊരു പ്രതി അമറും ചേർന്ന് അഖിലിനെ പിടിച്ചുനിർത്തിയപ്പോൾ ശിവരഞ്ജിത് കുത്തിയെന്നാണ് എഫ്ഐആറിലുള്ളത്.
സിവിൽ പൊലീസ് ഓഫിസർ എഴുത്തുപരീക്ഷയിൽ 78.33 മാർക്കും സ്പോർട്സ് വെയ്റ്റേജായി 13.58 മാർക്കും ചേർത്ത് ശിവരഞ്ജിത്തിന് 91.91 മാർക്ക് ലഭിച്ചു. രണ്ടാം റാങ്കുകാരന് 78 മാർക്ക് മാത്രം. നസീമിന് ലഭിച്ചത് 65.33 മാർക്ക്. ഒരുമാസത്തിനകം പിഎസ്‍സി നിയമന ശുപാർശ പ്രതീക്ഷിക്കാമെങ്കിലും കേസുള്ളതിനാൽ നിയമ തടസ്സമുണ്ടാകാം.
തിരുവനന്തപുരം കേശവദാസപുരത്ത് നിന്ന് ഞായറാഴ്ച കന്റോൺമെന്റ് പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. കല്ലറയിലേക്ക് പോകാൻ ഓട്ടോയിൽ കേശവദാസപുരത്ത് എത്തിയപ്പോഴാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു.
ഇതോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയവരിൽ അഞ്ച് പ്രതികൾ ഉൾപ്പെട ആറുപേർ പിടിയിലായി. ഇന്നലെ വൈകിട്ടോടെയാണ് കേസിലെ പ്രതികളായ ആരോമൽ, ആദിൽ, അദ്വൈത്, ഇജാബ് എന്നിവരെ പൊലീസ് പിടികൂടിയത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ അക്രമിസംഘത്തിലുണ്ടായിരുന്ന കോളേജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പ്രതികൾക്കായി ഇന്നലെ അർദ്ധരാത്രി പൊലീസ് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്സ് സെന്ററിലും നടത്തിയ പരിശോധനയിൽ മാരകായുധങ്ങൾ കണ്ടെടുത്തു. ഇരുമ്പുദണ്ഡുകൾ ഉൾപ്പെടെയാണ് കണ്ടെത്തിയതെന്ന് ഡിസിപി ആദിത്യ പറഞ്ഞു.
ഇന്നലെ വൈകിട്ട് ശിവരഞ്ജിത്തിന്റേയും നസീമിന്റേയും വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ശിവരഞ്ജിത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സീലുകൾ പതിപ്പിക്കാത്ത യൂണിവേഴ്സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എഴുതിയതും എഴുതാത്തുമായ 16 ബുക്ക്‍ലെറ്റുകളും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീലും വീട്ടിൽനിന്ന് കണ്ടെടുത്തു.
https://www.facebook.com/Malayalivartha

























