മോഷണം പോയ ഗുരുവായൂരപ്പന്റെ ശംഖ് കൊറിയറില്‍ തിരിച്ചെത്തി; ശംഖ് നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത് കൊറിയറില്‍ തിരിച്ചെത്തിയപ്പോൾ; ദേവസ്വം ഉദ്യോഗസ്ഥര്‍ ഈ വിവരം അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും മറച്ചുവച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് കാണാതായ നിത്യോപയോഗ ശംഖ് കൊറിയറില്‍ തിരിച്ചെത്തി. ഒരുമാസം മുൻപാണ് ശംഖ് കാണാതായത്. കൊറിയര്‍ എത്തുമ്പോഴാണ് ശംഖ് നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. ദേവസ്വം ഉദ്യോഗസ്ഥര്‍ ഈ വിവരം അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും മറച്ചുവക്കുകയായിരുന്നു. വിജയവാഡയിൽ നിന്നു കൊറിയർ സർവീസ് വഴിയാണ് ശംഖ് തിരിച്ചെത്തിയത്.
നഷ്ടപ്പെട്ട ശംഖിനൊപ്പം ക്ഷമിക്കണം എന്നൊരു കുറിപ്പും പാഴ്സലിൽ ഉണ്ടായിരുന്നു. നിത്യചടങ്ങുകളിൽ ശംഖ് വിളിക്കാൻ മാരാർ ഉപയോഗിക്കുന്ന ശംഖാണിത്. ക്ഷേത്രത്തിൽ ശംഖ് ധാരാളമായി ഉള്ളതിനാൽ മറ്റൊരു ശംഖ് ഉപയോഗിച്ച് ചടങ്ങുകൾ നടത്തിവരികയായിരുന്നു. 'ശീവേലി, ശ്രീഭൂതബലി, വിളക്കെഴുന്നള്ളിപ്പ് തുടങ്ങിയ ചടങ്ങുകള്‍ക്കും, നിത്യചടങ്ങുകള്‍ക്കും മാരാര്‍ ഉപയോഗിക്കുന്ന ശംഖാണ് ക്ഷേത്രത്തില്‍ നിന്നു കാണാതായത്. ആവശ്യം കഴിഞ്ഞാല്‍ ഗോപുരത്തിലെ മാനേജരുടെ ഇരിപ്പിടത്തിനരികിലാണ് ശംഖ് സൂക്ഷിക്കാറുള്ളത്. ഭക്തരടക്കം ആര്‍ക്കും കൈയെത്തും ദൂരത്താണിത്.
രക്ഷിതാക്കളോടൊപ്പം ഗോപുരത്തിന് മുകളില്‍ കയറിയ കുട്ടികളാരോ കൗതുകത്തിന് എടുത്തതാകാമെന്ന നിലപാടില്‍ സംഭവം നിസ്സാരവത്കരിക്കുകയാണ് ദേവസ്വം. ദേവസ്വം അധികൃതരുടെ കരുതലില്ലായ്മയാണ് മോഷണത്തിന് കാരണമെന്നും ആക്ഷേപമുയരുന്നു.
ക്ഷേത്രത്തിലെ തിരുവാഭരണം നഷ്ടപ്പെട്ടതും ഏറെക്കാലം കഴിഞ്ഞാണ് പുറംലോകം അറിഞ്ഞിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍്പ് ന്ഷ്ടപ്പെട്ട ഗുരുവായൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം 2014 ൽ കണ്ടെതുകയായിരുന്നു. ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലെ മണിക്കിണറില്‍ നിന്നാണ് 60 ഗ്രാം തൂക്കമുള്ള 24 നീലക്കല്ലുകള്‍ പതിച്ച നാഗപടത്താലി കണ്ടെത്തിയത്. നാഗപടത്താലി ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ ലോക്കറിലേക്ക് മാറ്റി. 1985ല്‍ നഷ്ടപ്പെട്ട ഗുരുവായൂരപ്പന്റെ മൂന്ന് തിരുവാഭരണങ്ങളില്‍ ഒന്നാണ് ഈ നാഗപടത്താലി. കിണറിലെ തീര്‍ഥത്തിനു നിറവ്യത്യാസം വന്നതിനെ തുടര്‍ന്ന് ക്ഷേത്രത്തിലെ മണിക്കിണര്‍ വറ്റിച്ചപ്പോഴാണ് തിരുവാഭരണം കണ്ടെത്തിയത്.
1985ല്‍ നഷ്ടപ്പെട്ട മൂന്ന് തിരുവാഭരണങ്ങളിലൊന്നാണ് 2014 ൽ കിട്ടിയത്. 45 ഗ്രാം തൂക്കം വരുന്ന മഹാലക്ഷ്മി മാലയും 90 ഗ്രാം തൂക്കമുള്ള നീലക്കല്‍ മാലയും അന്ന് നഷ്ടപ്പെട്ടിരുന്നു. ഒട്ടേറെ സാളഗ്രാമങ്ങളും ചെമ്പ് കുടങ്ങളും സ്റ്റീല്‍ കുട്ടകങ്ങളും ഒട്ടേറെ നാണയങ്ങളും ഓടില്‍ നിര്‍മിച്ച പത്ത് കൊച്ചു പ്രതിമകളും അന്ന് കിണറ്റില്‍നിന്ന് കിട്ടിയിരുന്നു. ഗുരുവായൂരിലെ തിരുവാഭരണം നഷ്ടപ്പെട്ടത് ഏറെ കോളിളക്കം സൃഷ്ടിച്ചിട്ട സംഭവമായിരുന്നു. മുന്‍ മേല്‍ശാന്തിയെയും മക്കളെയും ഇതേതുടര്‍ന്ന് നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിന് പുറമെ പ്രശ്‌നം വെയ്ക്കുകയും ക്ഷേത്രക്കുളത്തില്‍ തിരുവാഭരണമുണ്ടെന്ന് പ്രശ്‌നത്തില്‍ തെളിയുകയും ചെയ്തിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം നഷ്ടപ്പെട്ടത് ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. 1985 മാര്‍ച്ച് 31ന് അത്താഴപൂജയ്ക്കും തൃപ്പുകയ്ക്കും ശേഷം മേല്‍ശാന്തിയായിരുന്ന കക്കാട് ദാമോദരന്‍ നമ്പൂതിരി സ്ഥാനമൊഴിഞ്ഞു പുതിയ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട തിയ്യന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിക്കു ചുമതല നല്‍കുന്നതിന്റെ ഭാഗമായി കച്ചീട്ടുപ്രകാരമുള്ള സ്വര്‍ണാഭരണങ്ങള്‍ കൈമാറുമ്പോഴാണു തിരുവാഭരണം നഷ്ടപ്പെട്ടതറിയുന്നത്. ഒരു വലിയ കല്ലും 30 ചെറിയകല്ലുകളുമുള്ള 96 ഗ്രാം തൂക്കമുള്ള മാല, 60 ഗ്രാം തൂക്കമുള്ള നാഗപടത്താലി, 45 ഗ്രാം തൂക്കമുള്ള ലക്ഷ്മിമാല എന്നിവയാണു നഷ്ടപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. 1996ല്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. തിരുവാഭരണം നഷ്ടപ്പെടുമ്പോള്‍ മേല്‍ശാന്തിയായിരുന്ന ഗുരുവായൂര്‍ ക്ഷേത്രം ഒതിക്കന്‍ കക്കാട് ദാമോദരന്‍ നമ്പൂതിരി തിരുവാഭരണത്തിന്റെ വില കണക്കാക്കി 50,000 രൂപ ദേവസ്വത്തില്‍ അടച്ചെങ്കിലും ആരോപണം നിലനിന്നിരുന്നതിനാല്‍ ദാമോദരന്‍ നമ്പൂതിരിയെയും മകന്‍ ദേവദാസ് നമ്പൂതിരിയെയും ഏറെനാള്‍ ഗുരുവായൂര്‍ ക്ഷേത്രപ്രവൃത്തികളില്‍നിന്ന് അകറ്റിനിര്‍ത്തിയിരുന്നു. കക്കാട് ദാമോദരന്‍ നമ്പൂതിരി മരണമടഞ്ഞശേഷം കോടതി ഇടപെടലോടെയാണു മകന്‍ ദേവദാസ് നമ്പൂതിരിയെ ക്ഷേത്രപ്രവൃത്തിയില്‍ തിരികെ പ്രവേശിപ്പിച്ചത്. ദേവദാസ് ഒരു പ്രാവശ്യം മേല്‍ശാന്തിയാവുകയും ചെയ്തു.
https://www.facebook.com/Malayalivartha

























