എസ്എഫ്ഐയുടെ ഇടി മുറി ഒഴിപ്പിക്കുന്നു; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ യൂണിയന്‍ ഓഫീസ് ഒഴിപ്പിക്കാന്‍ തീരുമാനം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ യൂണിയന്‍ ഓഫീസ് ഒഴിപ്പിക്കാന്‍ തീരുമാനം. കോജളജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സുമയാണ് ഇക്കാര്യം അറിയിച്ചത്. യൂണിയന്‍ ഓഫീസ് ക്ലാസ്മുറിയായി മാറ്റാന്‍ വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ നിര്‍ദേശം നല്‍കി.
യൂണിയൻ ഓഫീസ് ക്ലാസ്മുറിയായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ കോളേജ് നാളെ തന്നെ തുറന്ന് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ വ്യക്തമാക്കി. അക്രമസാധ്യത കണക്കിലെടുത്ത് പോലീസ് സഹായവും തേടിയിട്ടുണ്ട്.
അക്രമസംഭവങ്ങളില്‍ പ്രതികരിച്ച കോളജ് പ്രിന്‍സിപ്പലിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു. നേരത്തെ, യൂണിയന്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തിനായി നല്കിയ മുറി എസ്എഫ്ഐക്കാര്‍ കൈവശപ്പെടുത്തുകയായിരുന്നു. പിന്നീട് ഇത് എസ്എഫ്ഐ യൂണിറ്റ് ഓഫീസ് ആക്കി മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. കാലങ്ങളായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൈവശം വച്ചിരുന്ന ഓഫീസില്‍ യൂണിറ്റ് സെക്രട്ടറിക്ക് പ്രത്യേക മുറിയും, ഓഫീസിനുള്ളില്‍ ഇടിമുറിയും ഉണ്ടായിരുന്നു. ഇവിടങ്ങളിലെല്ലാം പോലീസ് പരിശോധനകള്‍ നടത്തുകയും ആയുധങ്ങള്‍ കണ്ടെടുക്കയും ചെയ്തിരുന്നു.
അഖിലിനെ കുത്തിയ ദിവസം നടന്ന പ്രതിഷേധങ്ങള്‍ക്കിടെ വിദ്യാര്‍ഥികള്‍ ഈ ഓഫീസിലേക്ക് ഇരച്ച് കയറുകയും ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും മറ്റും പ്രതിഷേധക്കാര്‍ എടുത്ത് മാറ്റുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ എല്ലാം പശ്ചാത്തലത്തിലാണ് യൂണിയന്‍ ഓഫീസ് ഒഴിപ്പിക്കാന്‍ ഔദ്യോഗിക തീരുമാനമായത്.
യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിയെന്ന് പ്രതികള്‍ സമ്മതിച്ചു. കത്തിയെടുത്ത് കുത്തിയത് താനാണെന്ന് അറസ്റ്റിലായ ശിവരഞ്ജിത്തും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഒരു സംഘം ആളുകള്‍ ആക്രമണത്തിന് പിന്നിലുണ്ടായിരുന്നു എന്നും പ്രതികള്‍ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. യൂണിവേഴ്സിറ്റി കോളേജില്‍ നടന്നത് വെറുമൊരു സംഘര്‍ഷമാണോ അതോ കരുതിക്കൂട്ടിയുള്ള ആക്രമണമാണോ എന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്. കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലും മുഖ്യപ്രതി ശിവരഞ്ജിത്തും അയല്‍ക്കാരാണ്. പൊലീസ് റാങ്ക് ലിസ്റ്റില്‍ ഒന്നാമനായി ശിവരഞ്ജിത്ത് ഉള്‍പ്പെട്ടതിന് പിന്നില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണം അഖില്‍ ഉന്നയിച്ചിരുന്നതായും വിവരമുണ്ട്.
കേരള പിഎസ്‌സിയില്‍ സിപിഎം ഫ്രാക്ഷനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. സ്റ്റാലിനിസ്റ്റ് ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. പാര്‍ട്ടിയാണ് പരമാധികാരി എന്ന ശൈലിയിലാണ് കേരളത്തില്‍ കാര്യങ്ങള്‍ പോകുന്നത്. അതിനാല്‍ പാര്‍ട്ടിയുമായി ബന്ധപ്പെടാത്തവര്‍ക്ക് നീതി ലഭിക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ശ്രീധരന്‍ പിള്ള ഇക്കാര്യങ്ങള്‍ പറഞ്ഞത്. പി.എസ്.സി മെമ്പര്‍മാരില്‍സിപിഎമ്മിന്റെയും സിപിഐയുടെയും പ്രതിനിധികളാകുമ്ബോള്‍ നിഷ്പക്ഷമായി അവിടെനിന്ന് തീരുമാനം എങ്ങനെ ഒരാള്‍ക്ക് ലഭിക്കും. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയില്‍ സിപിഎമ്മിന് ഫ്രാക്ഷനുണ്ട്. അങ്ങനെയില്ലെങ്കില്‍ അക്കാര്യം കോടിയേരി ബാലകൃഷ്ണന്‍ തുറന്നുപറയട്ടേയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha

























