പോലീസ് ചെലവിൽ ക്രിമിനൽ സഖാക്കൾക്ക് കായികക്ഷമതാ പരീക്ഷ; യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ നസീമിനും ശിവരഞ്ജിത്തിനും എതിരെയുള്ള ആരോപണങ്ങൾ കൂടുതൽ ശക്തമാകുന്നു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ നസീമിനും ശിവരഞ്ജിത്തിനും എതിരെയുള്ള ആരോപണങ്ങൾ കൂടുതൽ ശക്തമാകുന്നു. മാസങ്ങൾക്ക് മുമ്പ് കണ്ണൂരിൽ പൊലീസ് കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷക്കായി ഇരുവരും ഗ്രൗണ്ടിലെത്തിയത് പൊലീസ് ജീപ്പിൽ. നാലാം സായുധ ബറ്റാലിയനിലെ അംഗമായ സംഘടനാ നേതാവാണ് കായിക പരിശോധനയ്ക്ക് മുമ്പും ശേഷവും ഇവർക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്ത് കൊടുത്തത്. നഗരത്തിൽ ചുറ്റാനും താമസിക്കുന്ന ഹോട്ടലിലെത്താനും ഭക്ഷണം കഴിക്കാൻ പുറത്തുപോകാനും ഇവർക്ക് ഡിപ്പാർട്ട് മെന്റ് വക ജീപ്പും സൗകര്യങ്ങളും സംഘടനാ നേതാവ് ഒരുക്കികൊടുത്തു. കായികക്ഷമതാ പരീക്ഷയിലും പ്രതികൾക്കായി നേതാവ് ശുപാർശ നടത്തിയതായും ആരോപണം ഉയരുന്നു.
തിരുവനന്തപുരത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ച കേസിൽ നസിം പ്രതിയായ ശേഷമായിരുന്നു കണ്ണൂരിൽ കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷക്കായി എത്തിയതെന്നതും അതിശയമുളവാക്കുന്നു. യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിൽ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന് പുറമേ എസ്.എഫ്.ഐ യൂണിറ്റംഗമായ മറ്റൊരു വിദ്യാർത്ഥിയും ഇവർക്കൊപ്പം കായികക്ഷമതാ പരീക്ഷയ്ക്കെത്തിയിരുന്നു. തലസ്ഥാന പൊലീസ് സേനയിലെ വമ്പൻമാരായ ചിലരുടെ സ്വാധീനമാണ് കായികക്ഷമതാപരിശോധനയ്ക്ക് കണ്ണൂരിലെത്തിയ ഇവർക്ക് ലഭിച്ച വരവേൽപ്പിന്റെ പിന്നിലെന്നാണ് പറയപ്പെടുന്നത്.
യൂണിവേഴ്സിറ്റി കോളജിൽ സഹപാഠിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നസിമിന്റെ പേരുവിവരങ്ങൾ പുറത്തായതോടെയാണ് കണ്ണൂരിലെ സ്വീകരണം പൊലീസ് സേനാംഗങ്ങൾക്കിടയിൽ നിന്ന് തന്നെ പുറത്തുവന്നത്. പൊലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിയായിരിക്കെയാണ് പി.എസ്.സിയുടെ ബറ്റാലിയൻ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ നേതാവായ നസീമിന് വിദ്യാർത്ഥി നേതാവെന്നതിലുപരി പൊലീസിലും ഭരണത്തിലുമുള്ള സ്വാധീനത്തിന് തെളിവാണിത്.
ട്രാഫിക് പൊലീസുകാരനെ അക്രമിച്ച കേസിൽ രണ്ടുമാസത്തോളം മുങ്ങി നടന്ന നസീമിനെ ഏറെ വിവാദങ്ങൾക്കൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലും രണ്ട് ദിവസത്തിനു ശേഷമാണ് നസിമിന്റെയും ശിവരഞ്ജിത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ ഓഫീസിന്റെ വ്യാജസീലും യൂണിവേഴ്സിറ്റിയിലെ ഉത്തരക്കടലാസുകളും കണ്ടെത്തുകയും ചെയ്തതോടെ ശിവരഞ്ജിത്ത് റാങ്ക് ലിസ്റ്റിലുൾപ്പെട്ടതും വിവാദമായിട്ടുണ്ട്.
അതേസമയംശിവരഞ്ജിത്തിന്റെ കായിക സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് കേരള സര്‍വകലാശാല വ്യക്തമാക്കി. ഭൂവനേശ്വറില്‍ നടന്ന അന്തഃസര്‍വകലാശാല അമ്ബെയ്ത്ത് , സര്‍വകലാശാല ഹാന്‍ഡ്ബോള്‍ മത്സരം തുടങ്ങിയവയില്‍ ശിവരഞ്ജിത് പങ്കെടുത്തിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് ബോധ്യപ്പെട്ടിട്ടു. സര്‍വകലാശാല കായിക വിഭാഗം മേധാവി ജയരാജ് ഡേവിഡ് ആണ് ഇക്കാര്യം അറിയിച്ചത്.
https://www.facebook.com/Malayalivartha