പത്രക്കാരുടെ കൂട്ടയടി ക്ലൈമാക്‌സിലേക്ക്... ഉത്തരക്കടലാസെന്ന പേരില്‍ മാതൃഭൂമി ആദ്യ പേജില്‍ കൊടുത്ത ഫോട്ടോ തെറ്റിപ്പോയി; സൈബര്‍ സഖാക്കള്‍ ആഞ്ഞടിച്ചപ്പോള്‍ ചാനലിലൂടെ പലവട്ടം മാപ്പ് പറഞ്ഞ് ചിരിപ്പിച്ചു; മാപ്പ് കാണാന്‍ ഊറിച്ചിരിച്ച് പത്രം നോക്കിയവര്‍ അന്തംവിട്ടു

യഥാര്‍ത്ഥ പത്രത്തിന്റെ ശക്തി എന്തെന്ന് വെളിവാക്കുന്നതായിരുന്നു ഇന്നലത്തേയും ഇന്നത്തേയും മാതൃഭൂമി പത്രം. യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ ഓഫീസില്‍ നിന്നും കണ്ടെത്തിയ സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസ് എന്ന പേരില്‍ ഇന്നലെ മാതൃഭൂമിയില്‍ വന്ന ഫോട്ടോയും അടിക്കുറിപ്പുമാണ് വിവാദമായത്. യൂണിവേഴ്‌സിറ്റി കോളേജിന്റെ പേരുവച്ചുള്ള അത് ഉത്തരകടലാസ് അല്ലെന്ന് കോളേജില്‍ പഠിച്ച ഏത് കണ്ണുപൊട്ടനും അറിയാം. യൂണിവേഴ്‌സിറ്റിയുടെ പേരല്ലേ ഉത്തരകടലാസില്‍ വരികയുള്ളൂ. കോളേജിന്റെ പേര് വരില്ല. പക്ഷെ മാതൃഭൂമിയുടെ ഫോട്ടോ ഗ്രാഫറിനും സബ് എഡിറ്റര്‍ക്കും ഫോട്ടോ എഡിറ്റര്‍ക്കും പ്രൂഫ് റീഡര്‍ക്കും എന്തിന് മുകളിലുള്ളവര്‍ക്കും സാക്ഷാല്‍ എഡിറ്റര്‍ക്കും വരെ പരീക്ഷ പേപ്പര്‍ കണ്ടിട്ട് തിരിച്ചറിഞ്ഞില്ലത്രേ. പിന്നെ എസ്എഫ്‌ഐക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. ഫലമോ നാണക്കേടിന്റെ ദിനമായിരുന്നു മാതൃഭൂമിയുടേത്. അതിന് ഉത്തരവാദികളായ ജീവനക്കാരെ മാതൃഭൂമി യഥാര്‍ത്ഥ പത്രത്തിന്റെ ശക്തി കാണിച്ചുകാണും.
സൈബര്‍ സഖാക്കള്‍ക്ക് തല്ലാന്‍ വടി കൊടുത്തത് പോലെയായി അവസ്ഥ. പണ്ട് ശബരിമല സീസണില്‍ മാതൃഭൂമി ചാനലില്‍ വിളിച്ച് എന്താ ലൈവ് കാണിക്കാത്തതെന്ന് ചോദിച്ച ഭക്തനോട് എന്ത് കാണിക്കുമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന് ചാനലുകാരന്‍ പറഞ്ഞതിനേക്കാള്‍ ഗുരുതരമായ അവസ്ഥ. തെറ്റ് പറ്റി എന്നു കരുതി കെട്ടിത്തൂങ്ങി ചാവാന്‍ പറ്റില്ലല്ലോ. പത്രം പിറ്റേന്നേ ഇറങ്ങുകയുള്ളൂ. അതുവരെ പിടിച്ച് നില്‍ക്കണം. അതിനാല്‍ ചാനലിലൂടെ മാപ്പ് പറയാമല്ലോ. അക്ഷന്തവ്യമായ തെറ്റിന് നിര്‍വ്യാജം മാപ്പ് പറഞ്ഞ് മാതൃഭൂമി ചാനല്‍ അവതാരകര്‍ ജനങ്ങളെ ചിരിപ്പിച്ചു. സൈബര്‍ സഖാക്കള്‍ അതും ആഘോഷിക്കുകയും പഴയ ശബരിമലപോലെ പത്രത്തില്‍ വിളിച്ച് അതിന്റെ ഓഡിയോ ക്ലിപ്പ് ഇടുകയും ചെയ്തു.
ഇങ്ങനെ കാര്യങ്ങള്‍ പുരോഗമിക്കവേ തെറ്റ് പറ്റിയ മാതൃഭൂമി പത്രത്തിന്റെ മാപ്പ് കാണാന്‍ കുട്ടി സഖാക്കള്‍ ഇന്ന് രാവിലെ പത്രം തുറന്നപ്പോള്‍ ഞെട്ടിപ്പോയി. ഇന്നലെ തെറ്റിയതിന് ഇന്ന് അപരാധം എന്ന പോലെ ഫ്രണ്ട് പേജ് മുഴുവന്‍ കുട്ടി സഖാക്കളെ ആഞ്ഞടിച്ച് ഉത്തര കടലാസുകളുടെ ഫോട്ടോകള്‍. ഒപ്പം ദേശാഭിമാനിയുടെ സാക്ഷ്യപ്പെടുത്തലും. പരതി വായിച്ചപ്പോള്‍ അവസാനവരിയില്‍ മാപ്പ്. ഇനിയും ഫൈറ്റ് തുടരുമെന്ന മുന്നറിയിപ്പും. ഞെട്ടാന്‍ ഇത്രയും പോരെ.
യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ ഓഫീസില്‍ നിന്നും സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസ് കണ്ടെത്തിയില്ലെന്ന പ്രചരണം പൊളിയുന്നുവെന്നാണ് മാതൃഭൂമി പറയുന്നത്. തിങ്കളാഴ്ച കോളേജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുടെ നിര്‍ദേശപ്രകാരം ഓഫീസ് പരിശോധിച്ചപ്പോള്‍ അവിടെ നിന്നും സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസ് കെട്ടുകള്‍ കിട്ടിയിരുന്നു. വകുപ്പുമേധാവിയായ അധ്യാപകന്റെ സീലും ഇതോടൊപ്പം കണ്ടെത്തി. ഈ വിവരം ചൊവ്വാഴ്ചത്തെ ദേശാഭിമാനിയില്‍ പ്രധാന വാര്‍ത്തയോടൊപ്പം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ അടക്കം ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിട്ടും മാതൃഭൂമി അസത്യംപ്രചരിപ്പിക്കുകയാണെന്ന പ്രചരണമാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ നടക്കുന്നത്. ഉത്തരക്കടലാസിനൊപ്പം സര്‍വ്വകലാശാല കലോത്സവത്തിനുള്ള റജിസ്‌ട്രേഷന്‍ ഫോമുകളും മറ്റു രേഖകളും അവിടെ നിന്നും പിടിച്ചെടുത്തിരുന്നു. ഇതിലുള്‍പ്പെട്ട ചിലരേഖകളുടെ പകര്‍പ്പ് ഉത്തരക്കടലാസിന്റേതായി മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചതിന്റെ മറപിടിച്ചാണ് ഈ സൈബര്‍ ആക്രമണം. ദേശാഭിമാനിയോടൊപ്പം ചില പ്രമുഖ ചാനലുകളിലും യൂണിയന്‍ ഓഫീസില്‍ നിന്നും ഉത്തരക്കടലാസ് പിടിച്ചതിന്റെ വാര്‍ത്തയും ദൃശ്യങ്ങളും സംപ്രേഷണം ചെയതിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ കോളേജ് അധികൃതര്‍ യൂണിറ്റ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഒഴിപ്പിച്ചത്. ഇവിടെ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെടുക്കുന്നത് ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയിരുന്നു. റജിസ്‌ട്രേഷന്‍ നമ്പര്‍ എഴുതിയതും എഴുതാത്തതുമായ ഉത്തരക്കടലാസ് സെറ്റുകളാണ് ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നത്. സെക്രട്ടറിയും പ്രസിഡന്റും ഉപയോഗിച്ചിരുന്ന ഓഫീസ് റൂമിലെ ഒരു അലമാരയില്‍ നിന്നാണ് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്. ഇവ വാരിവലിച്ചിട്ട നിലയിലായിരുന്നു. റജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെ എഴുതേണ്ട ഉത്തരക്കടലാസിന്റെ ആമുഖ ഷീറ്റുകളാണ് കണ്ടെത്തിയത്. 5 ാം സെമസ്റ്റര്‍ എന്‍വയോണ്‍മെന്റ് സ്റ്റഡീസ് പരീക്ഷയ്ക്കുവേണ്ടി എന്ന് എഴുതിയ ഉത്തരക്കടലാസും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഉടന്‍ ഇവ കോളേജ് ജീവനക്കാര്‍ ചാക്കുകെട്ടിലാക്കി മാറ്റുകയായിരുന്നുവെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ മാതൃഭൂമിക്കെതിരെ ആഞ്ഞടിച്ച് ദേശാഭിമാനിയും രംഗത്തെത്തി. ഇതോടെ പത്രക്കാര്‍ തമ്മില്‍ കൂട്ടയടി നടക്കുകയാണ്.
https://www.facebook.com/Malayalivartha

























