സ്വന്തം പ്രവര്‍ത്തകനെ കുത്തിക്കൊല്ലാന്‍ യുണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റ് ഭാരവാഹികള്‍ ശ്രമിച്ചതിന്റെ നാണക്കേടില്‍ നിന്ന് തല ഊരാന്‍ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ സൈക്കോളജിക്കല്‍ മൂവ്
സ്വന്തം പ്രവര്‍ത്തകനെ കുത്തിക്കൊല്ലാന്‍ യുണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റ് ഭാരവാഹികള്‍ ശ്രമിച്ചതിന്റെ നാണക്കേടില്‍ നിന്ന് തല ഊരാന്‍ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ സൈക്കോളജിക്കല്‍ മൂവ്. കത്തിക്കുത്തിലൂടെ കുപ്രസിദ്ധരായ നേതാക്കളായ ശിവരഞ്ജിത്തിനെയും നിസാമിനെയും ഒഴിവാക്കുകയും കുത്തേറ്റ അഖിലിനെ അഖിലിനെ ഉള്‍പ്പെടുത്തി 25 അംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളുടെ പട്ടിക സഹിതം വാര്‍ത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു. ഇതോടെ കത്തിക്കുത്ത് കേസിലെ പ്രതികളായ ഭാരവാഹികളുടെ കമ്മിറ്റി ഇല്ലാതായി. കേരള യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ എ.ആര്‍ റിയാസാണ് അഡ്‌ഹോക് കമ്മിറ്റിയുടെ ചെയര്‍മാന്‍. കുത്തേറ്റ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥി അഖിലിനെ ഉള്‍പ്പെടുത്തണമെന്ന് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം ഉണ്ടായിരുന്നതായി അറിയുന്നു. എല്ലാ ഡിപ്പാര്‍ട്ടുമെന്റിലേയും വിദ്യാര്‍ത്ഥികള്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജോയിന്റ് കണ്‍വീനറായി എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ വീണയേയും തെരഞ്ഞെടുത്തു. നേതാക്കള്‍ക്കെതിരെ പെണ്‍കുട്ടികള്‍ കൂടുതല്‍ പരാതികളുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഈ നീക്കം. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലേയും വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയത് വഴി മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കോളജില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ രണ്ട് ചേരിയാണുള്ളത്. പഠനവും കോളജിലെ യൂണിയന്‍ പ്രവര്‍ത്തനവുമായി മുന്നോട്ട് പോയാല്‍ മതി എന്നാണ് ബുദ്ധിജീവികളായ ഒരുപറ്റം സഖാക്കള്‍ വാദിക്കുന്നത്. എന്നാല്‍ പുറത്ത് പോയുള്ള സമരപരിപാടികളടക്കം വേണമെന്നാണ് എതിര്‍ഭാഗത്തുള്ളവര്‍ ആവശ്യപ്പെടുന്നത്. ഇവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് സംഘട്ടനത്തിലേക്ക് നീങ്ങിയത്. ഇത് അടുത്തകാലത്തെങ്ങും തുടങ്ങിയതല്ല. സെക്രട്ടറിയേറ്റ് സമരത്തിനടക്കം പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് കൊണ്ടുപോകുന്നത് പലര്‍ക്കും ഇഷ്ടമല്ല. എന്നാല്‍ നേതൃത്വത്തെ ഭയന്ന് മൗനംപാലിക്കുകയായിരുന്നു.
ബുധനാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റി പക്ഷെ, യൂണിവേഴ്‌സിറ്റി കോളജിലെ ഭാരവാഹികള്‍ പിരിച്ചെടുത്ത പ്രളയ ഫണ്ടില്‍ തിരിമറി നടത്തിയെന്ന ആരോപണം ചര്‍ച്ച ചെയ്തില്ല. ഇത് സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയതിനാലാണ് ചര്‍ച്ച ചെയ്യാതിരുന്നതെന്ന് അറിയുന്നു. എസ്.എഫ്.ഐ വഞ്ചിയൂര്‍ മുന്‍ ഏര്യാകമ്മിറ്റി അംഗമായിരുന്ന അമ്പാടിയെ മര്‍ദ്ദിച്ചതും പല പെണ്‍കുട്ടികളുടെയും മാല വാങ്ങി പണയം വെച്ചതും അടക്കമുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നിവലിലെ സാഹചര്യത്തില്‍ അതൊന്നും ചര്‍ച്ച ചെയ്യേണ്ടെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഭാരവാഹികളെ തെരഞ്ഞെടുക്കുക മാത്രമായിരുന്നു അജണ്ട. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയതും അവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസും അന്വേഷണ ഘട്ടത്തിലായതിനാല്‍ അതേക്കുറിച്ച് ചര്‍ച്ച നടത്തിയില്ല.
എ.ഐ.എസ്.എഫ് അടക്കമുള്ള മറ്റ് സംഘടനകള്‍ യൂണിവേഴ്‌സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിച്ചത് എസ്.എഫ്.ഐക്ക് വലിയ തിരിച്ചടിയായി. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ എസ്.എഫ്.ഐക്കെതിരെ തിരിഞ്ഞത് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഫ്രട്ടേണിറ്റി പോലുള്ള തീവ്രസ്വഭാവമുള്ള സംഘടനകളും ക്യാമ്പസില്‍ ചുവടുറപ്പിക്കാന്‍ നോക്കുന്നുണ്ട്. ഭാവിയില്‍ ഇത് വലിയതിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞാണ് അഖിലിനെ കൂടി അഡ്‌ഹോക്ക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. കോളജിലെ എസ്.എഫ്.ഐ നേതാക്കളുടെ പ്രവര്‍ത്തനത്തോട് മുഖ്യമന്ത്രിക്ക് അടക്കം കടുത്ത അമര്‍ഷമാണുള്ളത്. അതിനാലാണ് തുടക്കത്തിലേ നടപടി എടുത്തത്.
https://www.facebook.com/Malayalivartha