കത്തികുത്ത് കേസിൽ ആടിയുലഞ്ഞ യൂണിവേഴ്സിറ്റി കോളേജ് പ്രിസിപ്പാളിന്റെ കസേര തെറിച്ചു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പ്രിന്‍സിപ്പല്‍ കെ.വിശ്വംഭരനെ സ്ഥലം മാറ്റി. ഡോ.സി.സി ബാബുവാണ് പുതിയ പ്രിന്‍സിപ്പല്‍. തൃശൂർ ഗവൺമെന്റ് കോളേജ് പ്രിൻസിപ്പാളാണ് നിലവിൽ സി സി ബാബു. സര്‍ക്കാറിന്റെ സ്വാഭാവിക നടപടിയാണെന്നാണ് സ്ഥലംമാറ്റത്തെ കുറിച്ചുള്ള വിശദീകരണം. എന്നാല്‍, യൂനിവേഴ്സിറ്റി കോളജിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥലംമാറ്റത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. യൂണിവേഴ്സിറ്റി കോളജിലെ പ്രിന്‍സിപ്പലിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രിന്‍സിപ്പില്‍ എസ്.എഫ്.ഐയുടെ കൈയിലെ കളിപ്പാവയാണെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
യൂണിവേഴ്സിറ്റി കോളജില്‍ തിരുത്തല്‍ നടപടികള്‍ക്ക് കോളജ് അധികൃതരും എസ്എഫ്ഐയും തുടക്കമിട്ടതിന് പിന്നാലെയാണ് പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. കോളജിലുണ്ടായിരുന്ന എസ്.എഫ്ഐയുടെ കൊടികളും ബാനറുകളും വിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം അധികൃതര്‍ നീക്കിയിരുന്നു. ചുവരെഴുത്തുകളും മായ്ച്ചു. അധ്യാപകരുടെ മേല്‍നോട്ടത്തിലായിരുന്നു നടപടി. ക്യാംപസിനുള്ളില്‍ അവശേഷിക്കുന്ന പ്രധാന കൊടിമരം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പിഴുതുമാറ്റുമെന്നും കോളജ് അധികൃതര്‍ അറിയിച്ചു. ക്ലാസ് ആരംഭിക്കുമ്പോള്‍ ഒരു സംഘടനയുടെയും ചിഹ്നങ്ങള്‍ അവശേഷിക്കുന്നില്ല എന്ന് ഉറപ്പാക്കാനാണ് ശ്രമം. കുത്തേറ്റ് ചികില്‍സയില്‍ കഴിയുന്ന അഖില്‍ ചന്ദ്രനെ കൂടി ഉള്‍പ്പെടുത്തി എസ്.എഫ്.ഐ പുതിയ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. കേരള സര്‍വകലാശാല ചെയര്‍മാനും സംസ്ഥാന കമ്മിറ്റി അംഗവുമായ എ.ആര്‍. റിയാസ് കണ്‍വീനറായ കമ്മിറ്റിയില്‍ എട്ട് വനിതകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേ സമയം യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ നേതാക്കളുടെ ആക്രമണത്തിനിരയായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിന് നേതാക്കളില്‍ നിന്നേറ്റ കുത്ത് ഗുരുതരമായിരുന്നുവെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അഖിലിന്റെ ഹൃയത്തിന്റെ വലത്തേ അറയില്‍ രണ്ട് സെന്റീമീറ്റര്‍ ആവത്തിലുള്ള മുറിവാണ് ഉണ്ടായിരുന്നത്. മരണ കാരണമായക്കാവുന്ന മുറിവായിരുന്നു ഇതെന്നും ഒന്നര ലിറ്റര്‍ രക്തം ശരീരത്തു നിന്ന് വാര്‍ന്ന നിലയിലാണ് അഖിലിനെ ആശുപത്രിയിലെത്തിച്ചതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.ആശുപത്രിയിലെത്തിച്ച ഉടനെ തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതിനാലാണ് അഖില്‍ രക്ഷപ്പെട്ടതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha