കത്തിക്കുത്ത് കേസില്‍ എസ്എഫ്ഐ നേതാക്കളുടെ തെളിവെടുപ്പ് ഇന്ന്; അന്ന് കോളേജിലെ രാജാക്കന്മാര്‍ ഇന്ന് കൈ വിലങ്ങുമായി പ്രതികള്‍ തെളിവെടുപ്പിനെത്തുന്നു; ഇത് ദൈവത്തിന്റെ വിധി

പണ്ടൊക്കെ പിന്നെ പിന്നെയാണ് ഇപ്പോള്‍ അങ്ങനെയല്ല ദൈവം എല്ലാം അപ്പൊത്തന്നെ കൊടുക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് കോളേജില്‍ രാജാക്കന്മാരെപ്പോലെ ഗുണ്ടായിസം കാണിച്ച് വിലസി നടന്നവര്‍ ഇന്ന് അതേ വിദ്യാര്‍ത്ഥികള്‍ക്കു മുന്നിലൂടെ കൈവിലങ്ങുമായി പോകുന്ന കാഴ്ചയ്ക്കാകും യൂണിവേഴ്സിറ്റി കോളേജ് സാക്ഷ്യം വഹിക്കുക. യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ പ്രതികളുമായി പൊലീസ് ഇന്ന് ക്യാംപസില്‍ തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം എന്നിവരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. മൂന്ന് ദിവസത്തേക്കാണ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. സംഘര്‍ഷമുണ്ടായ സ്ഥലത്ത് പ്രതികളെ എത്തിച്ച് പൊലീസ് ഇവരില്‍ നിന്നും നടന്ന കാര്യങ്ങളൊക്കെ ചോദിച്ചറിയും. അഖിലിനെ കുത്താന്‍ ശിവരഞ്ജിത്ത് ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്. കേസില്‍ പ്രതികളായ പതിനാറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേര്‍ മാത്രമാണ് ഇതുവരെ പിടിയിലായത്. പത്ത് പേര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് തുടരുകയാണ്.
അതേസമയം സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും. എന്നാല്‍ കോളേജ് വീണ്ടും തുറക്കും മുന്‍പ് ക്യാംപസില്‍ സമ്പൂര്‍ണ അഴിച്ചു പണി നടത്തുകയാണ് സര്‍ക്കാര്‍. കോളേജിലെ പുതിയ പ്രിന്‍സിപ്പള്‍ ഉടനെ ചുമതലയേറ്റെടുക്കും. ക്യാംപസിനകത്തെ കുപ്രസിദ്ധമായ ഇടിമുറി ക്ലാസ് റൂമാക്കി മാറ്റാനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. കത്തിക്കുത്ത് കേസിലെ പ്രതികള്‍ ഭാരവാഹികളായ യൂണിറ്റ് പിരിച്ചു വിട്ടതിന് പകരമായി പുതിയ അഡ്ഹോക്ക് കമ്മിറ്റി എസ്എഫ്ഐ രൂപീകരിച്ചിട്ടുണ്ട്. കുത്തേറ്റ അഖിലടക്കമുള്ളവരെ ഉള്‍പ്പെടുത്തിയാണ് പുതിയ കമ്മിറ്റി.
എസ്.എഫ്.ഐ. യൂണിറ്റ് നേതൃത്വത്തിനെതിരേ വിമതസ്വരം ഉയര്‍ത്തുകയും സംഘടിക്കുകയും ചെയ്തതിനാണ് അഖിലിനെ കുത്തിയതെന്ന് പ്രതികളായ ശിവരഞ്ജിത്തും നസീമും. വിമതപക്ഷത്തെ വരുതിയിലാക്കാനുള്ള ശ്രമം സംഘര്‍ഷത്തിലെത്തുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു. കേസിലെ ഒന്നാംപ്രതിയും യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് മുന്‍ പ്രസിഡന്റുമായ ശിവരഞ്ജിത്തിനെയും രണ്ടാം പ്രതിയും യൂണിറ്റ് മുന്‍സെക്രട്ടറിയുമായ നസീമിനെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
അതേസമയം സര്‍വകലാശാലാ ഉത്തരക്കടലാസുകള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് എടുത്തവയാണെന്ന് ശിവരഞ്ജിത്ത് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. അതും എങ്ങനെയാണ് എന്ന് അന്വേഷണ സംഘത്തിന് കാണിച്ചു കൊടുക്കേണ്ടി വരും. കോളേജിലേക്ക് ഉത്തരക്കടലാസുകള്‍ കൊണ്ടുവന്നിറക്കി മുറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഇവ എടുത്തത്. ജീവനക്കാരന്‍ ഒരു കെട്ടുമായി അകത്തേക്കുപോയപ്പോള്‍ പുറത്തിരുന്ന കെട്ടില്‍നിന്ന് വലിച്ചൂരിയെടുത്തതാണ് ഈ ഉത്തരക്കടലാസുകള്‍. എന്നാല്‍, സീല്‍ചെയ്ത കെട്ടുകളില്‍നിന്ന് വലിച്ചൂരിയെന്ന മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ഇതിനിടെ, ശിവരഞ്ജിത്തിനെതിരേ മോഷണത്തിനും വ്യാജരേഖ ചമച്ചതിനും കന്റോണ്‍മെന്റ് പോലീസ് ബുധനാഴ്ച കേസെടുത്തു. ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. സര്‍വകലാശാലാ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ നിര്‍മിച്ചതിനാണ് കേസ്. സീല്‍ കോളേജില്‍നിന്നു കിട്ടിയതാണെന്നാണു ശിവരഞ്ജിത്ത് പറഞ്ഞത്.
അതുപോലെതെ പി.എസ്.സി. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ 55 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൃത്യമായി അറിയാമായിരുന്നെന്നും ബാക്കിയുള്ളവ കറക്കിക്കുത്തിയാണ് എഴുതിയതെന്നുമാണ് ഒന്നാംറാങ്കുകാരന്‍ ശിവരഞ്ജിത്ത് മൊഴി നല്‍കിയത്. വളരെ കടുപ്പമേറിയ പരീക്ഷയില്‍ ശിവരഞ്ജിത്തും നസീമുമടക്കം മൂന്നു വിദ്യാര്‍ഥികള്‍ മുന്നിലെത്തിയത് വിവാദമായിരുന്നു. ഇതുസംബന്ധിച്ച് പി.എസ്.സി. അന്വേഷണം നടത്തുകയാണ്. 78.33 മാര്‍ക്കാണ് ഈ പരീക്ഷയില്‍ ശിവരഞ്ജിത്ത് നേടിയത്. 29.67 ആയിരുന്നു കട്ട് ഓഫ് മാര്‍ക്ക്.
https://www.facebook.com/Malayalivartha
























