ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജനറല്‍ ആശുപത്രി ഡോക്ടര്‍ രാഗേഷ്:- ദേഹ പരിശോധനയിക്കായി ശ്രീറാമിനെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നു...

സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജനറല്‍ ആശുപത്രി ഡോക്ടര്‍ രാഗേഷ്. രക്ത പരിശോധനയ്ക്ക് പൊലീസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡോക്ടര്‍ രാഗേഷ് പറഞ്ഞു. ദേഹ പരിശോധനയിക്കായി ശ്രീറാമിനെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹത്തിന് മദ്യത്തിന്റെ മണമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍, അപ്പോഴോന്നും ശ്രീറാമിന്റെ രക്ത പരിശോധന വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. ശ്രീറാമിന് പുറകെ എത്തിയ സുഹൃത്ത് വഫാ ഫിറോസിന്റെ രക്ത സാംമ്ബിളുകള്‍ എടുത്തിരുന്നു. വഫയാണ് വാഹനമോടിച്ചതെന്നായിരുന്നു പറഞ്ഞിരുന്നത്. വഫയുടെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തിയിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു.
അതേ സമയം അപകടത്തിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമനെതിരെ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുന്നതില്‍ പോലീസ് അലംഭാവം കാണിച്ചതായി ആരോപണം ശക്തം. യുവതിയുടെ രക്തസാമ്പിള്‍ മാത്രമാണ് ശേഖരിച്ചിട്ടുള്ളതെന്നും ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തിട്ടില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന്‍ വ്യക്തമാക്കി. വാഹനം ഓടിച്ചത് ആരാണെന്ന വിവരം വ്യക്തമായിട്ടുണ്ട്. സ്ഥിരീകരിച്ചശേഷം അത് പുറത്തറിയിക്കും. കേസില്‍ ആദ്യം ലഭിച്ച വിവരങ്ങള്‍ തെറ്റായിരുന്നു. രക്തസാമ്പിള്‍ എടുക്കാന്‍ ചില നിയമ നടപടികളുണ്ട്. ഒരാള്‍ രക്തപരിശോധന നടത്താന്‍ വിസമ്മതിച്ചാല്‍ ആദ്യം അത് ചെയ്യാന്‍ കഴിയില്ല. ഈ പ്രദേശത്ത് സി.സി.ടി.വി. ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലേ എന്ന ചോദ്യത്തിന് എല്ലായിടത്തും സിസിടിവി ക്യാമറകള്‍ വയ്ക്കാനാവില്ലല്ലോ എന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. എല്ലാകാര്യങ്ങളും പരിശോധിച്ചശേഷം കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി എസ്.ഐ. വ്യക്തമാക്കിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ രക്തസാമ്പിള്‍ എടുത്തിട്ടില്ലെന്നാണ് വിവരം. ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാതെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ അനുവദിക്കുകയും ചെയ്തു.
കാറോടിച്ചിരുന്നത് ശ്രീറാമാണെന്ന് കാറിന്റെ തൊട്ടു പിന്നില്‍വന്ന ഓട്ടോ ഡ്രൈവര്‍ ഷഫീക്ക് ദൃക്‌സാക്ഷി മൊഴി നല്‍കിയിട്ടും അത് അവിശ്വസിക്കാനായിരുന്നു പൊലീസിന് താല്‍പര്യം. ഏറെ തിരക്കേറിയ വെള്ളയമ്ബലം- മ്യൂസിയം റോഡിലെ സി. സി ടി. വികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല എന്നത് സത്യമാണോ എന്ന് സംശയിക്കാം. ബൈക്ക് റേസിംഗ് വരെ നടക്കുന്ന ഈ മേഖല എപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണെന്നാണ് വയ്പ്പ്.
സംഭവത്തില്‍ ശ്രീറാമിന് രക്ഷപ്പെടാനുള്ള പഴുതുകളും ഏറെയാണ്. സമര്‍ത്ഥനായ ഒരു വക്കീലിന്റെ കൈയ്യില്‍ പുതിയ സാക്ഷികള്‍ വന്നതും സാക്ഷി മൊഴി മാറ്റിയതുമായ ചരിത്രം ഏറെയുണ്ട്. ശ്രീറാമിന് സറ്റേഷന്‍ ജാമ്യമോ കൂടിപ്പോയാല്‍ കോടതി ജാമ്യമോ ലഭിക്കാം. മദ്യപിച്ച് വാഹനം ഓടിച്ചതിനു ആറുമാസം തടവോ 2000 രൂപ പിഴയോ അടച്ചാല്‍ മതിയാകും. ലൈസന്‍സ് താത്ക്കാലികമായി റദ്ദു ചെയ്യുമെന്നു മാത്രം. വേണമെങ്കില്‍ സെക്ഷന്‍ 304 ( എ) പ്രകാരം മൂന്നു വര്‍ഷം വരെ തടവും ലഭിക്കാം. അത് വിചാരണക്കോടതിയില്‍ എത്താന്‍ നാലഞ്ച് വര്‍ഷമെങ്കിലും ആകും. വിധി അനുകൂലമാണെങ്കില്‍ ശ്രീറാമിന് സര്‍വീസില്‍ തുടരാന്‍ തടസമില്ല. കേസു നടക്കുന്ന കാലയളവിലും ജോലിയില്‍ നിന്ന് മാറി നില്‍ക്കേണ്ടതില്ല.
ബഷീറിന് ഇന്‍ഷ്വറന്‍സ് കമ്ബനിയുടെ നഷ്ട പരിഹാരം ലഭിക്കാനുള്ള സാദ്ധ്യതയും കുറവാണ്. മദ്യപിച്ച ആള്‍ ഓടിക്കുന്ന വാഹനം ഇടിച്ച് മറ്റൊരാള്‍ കൊല്ലപ്പെട്ടാല്‍ ഇന്‍ഷ്വറന്‍സ് കമ്ബനിക്ക് നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ വ്യവസ്ഥയുണ്ട്. വണ്ടി ഓടിച്ചിരുന്നയാളിന്റെ വ്യക്തിപരമായ ബാദ്ധ്യതയായി ഇതു മാറും. ശ്രീറാം ഉയര്‍ന്ന ശമ്ബളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥനായതിനാല്‍ ഇന്‍ഷ്വറന്‍സ് കമ്ബനി കൈയ്യൊഴിഞ്ഞാലും നഷ്ടപരിഹാരത്തിന് തടസമുണ്ടാവില്ല. എന്നാല്‍ ശ്രീറാം തന്നെയായിരുന്നു ഡ്രൈവര്‍ എന്ന് തെളിയണം. സാധാരണക്കാരെ പിടികൂടിയാല്‍ പൊലീസ് കൈക്കൊള്ളുന്ന ' ഭീകര വിളയാട്ടം' ശ്രീറാമിനെപ്പോലള്ളവരുടെ കാര്യത്തില്‍ ഉണ്ടാകാറില്ലെന്നതും പരക്കെ ചര്‍ച്ചയായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























