ഫെയ്‌സ് ബുക്ക് ലൈവിലൂടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സാധനങ്ങള്‍ വേണ്ടെന്ന് പോസ്റ്റിട്ട ശേഷം അവധിയെടുത്ത് മുങ്ങിയ കളക്ടര്‍ വിവാദത്തില്‍; പ്രളയം എങ്ങനെ നേരിടണമെന്ന് വാസുകി മുന്നില്‍ നിന്നും കാണിച്ച് തന്നത് ശ്രദ്ധിക്കാത്ത കളക്ടര്‍ക്ക് വന്‍ വിമര്‍ശനം

തലസ്ഥാന നഗരത്തില്‍ കളക്ടര്‍ വാഴുന്നില്ല. ഫെയ്‌സ് ബുക്ക് ലൈവിലൂടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സാധനങ്ങള്‍ വേണ്ടെന്ന് പോസ്റ്റിട്ട ശേഷം അവധിയെടുത്ത് മുങ്ങിയ കളക്ടറെ സര്‍ക്കാര്‍ മാറ്റിയേക്കും.
സംസ്ഥാനം മഴക്കെടുതിയില്‍ മുങ്ങി നില്‍ക്കെ അവധിയെടുത്ത് മുങ്ങിയ തിരുവനന്തപുരം കലക്ടര്‍ കെ ഗോപാലകൃഷ്ണന്റെ നടപടി വിവാദമായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. അവധിയില്‍ പോകുന്നതിന് മുമ്പ് വടക്കന്‍ ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഇപ്പോള്‍ സാധനങ്ങളൊന്നും വേണ്ടെന്ന് ഫേസ് ബുക്കില്‍ പോസ്റ്റും ഷെയര്‍ ചെയ്തിട്ടാണ് കലക്ടര്‍ മുങ്ങിയത്. കനത്ത മഴയും ഉരുള്‍ പൊട്ടലിനേയും തുടര്‍ന്ന് ദുരിതത്തിലായ വടക്കന്‍ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇപ്പോള്‍ അവശ്യ സാധനങ്ങള്‍ ശേഖരിക്കേണ്ട അവസ്ഥയില്ലെന്നാണ് കലക്ടര്‍ ഫേസ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഫേസ്ബുക്കിലൂടെ കലക്ടര്‍ ഇത്തരത്തിലൊരു സന്ദേശം നല്‍കിയത്.
കലക്ടര്‍ അവധിയില്‍ പോയത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ ഏകോപനത്തേയും ബാധിച്ചിട്ടുണ്ട്.
തലസ്ഥാനത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള സാധനങ്ങള്‍ ശേഖരിക്കുന്ന തിരക്കിനിടെയാണ് കലക്ടറുടെ വിവാദ അറിയിപ്പും അവധിയെടുക്കലും. നഗരസഭ, തിരുവനന്തപുരം പ്രസ്‌ക്ലബും ഭാരത് ഭവന്‍ തുടങ്ങി നഗരത്തിലെ ഒട്ടനവധി കേന്ദ്രങ്ങളില്‍ ദുരിതബാധിതര്‍ക്കായുള്ള കലക്ഷന്‍ കേന്ദ്രങ്ങള്‍ തുറക്കുമ്പോഴാണ് ജില്ലാകലക്ടര്‍ അവധിയെടുത്തത്. അവധിയില്‍ പോയ ഉദ്യോഗസ്ഥര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നതോടെ രണ്ടാം ശനിയാഴ്ച ആയിട്ടും വില്ലേജ് ഓഫീസുകള്‍ അടക്കം ഇന്നലെ പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടെയാണ് ജില്ലാ ഭരണാധികാരി അവധിയെടുത്ത് മുങ്ങിയത്. കഴിഞ്ഞ പ്രളയകാലത്ത് തലസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ നിന്ന് നയിച്ച ജില്ലാ കലക്ടര്‍ വാസുകി സ്ഥാനമൊഴിഞ്ഞപ്പോള്‍ സ്ഥാനമേറ്റെടുത്തതാണ് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍.
കെ വാസുകി സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സ്ഥലംവിട്ടത്. അവധിയെടുത്ത് പോയ വാസുകിയാണ് കഴിഞ്ഞ വര്‍ഷം പ്രളയകാലത്ത് എല്ലാ സൗകര്യങ്ങളും തിരുവനന്തപുരത്ത് ഒരുക്കിയത്. നൂറു കണക്കിന് ലോഡ് സാധനങ്ങളാണ് അന്ന് വിവിധ ജില്ലകളിലേക്ക് പോയത്. എന്നാല്‍ ഇക്കുറി ദുരിതാശ്വാസ ക്യാമ്പുകളില്‍ സാധനങ്ങളുടെ കുറവ് വന്‍ തോതിലാണ് അനുഭവപ്പെടുന്നത്. ക്യാമ്പില്‍ പ്രവര്‍ത്തിയെടുക്കേണ്ട വോളണ്ടിയര്‍മാരുടെ എണ്ണത്തിലും വലിയ കുറവാണ് അനുഭവപ്പെടുന്നത്. സര്‍ക്കാരിന്റെയും വിവിധ സ്ഥാപനങ്ങളുടെയും അഭ്യര്‍ത്ഥന ജനങ്ങള്‍ ചെവി കൊള്ളില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ പ്രളയകാലത്ത് ഭുരിതാശ്വാസ കാമ്പുകളിലെത്തിച്ച സാധനങ്ങള്‍ തിരിമറി നടത്തിയതാണ് ഇതിനുള്ള കാരണം. സര്‍ക്കാരിനെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്നില്ല എന്നതാണ് പ്രധാന പ്രതിസന്ധി. അത്തരം പ്രതിസന്ധികള്‍ക്കിടയിലാണ് ജില്ലാ കളക്ടറുടെ പ്രസ്താവന പുറത്തുവന്നത്.
കളക്ടര്‍ക്കെതിരെ നടപടിയെടുക്കാതിരുന്നാല്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസക്കുറവുണ്ടാകുമെന്ന് സര്‍ക്കാര്‍ കരുതുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ഗൗരവമായെടുത്തിട്ടുണ്ട്. കളക്ടറുടെ പ്രവര്‍ത്തിയില്‍ സര്‍ക്കാരിന് കളക്ടറെ മാറ്റാന്‍ മാത്രമാണ് കഴിയുക. കളക്ടറുടെ വിശദീകരണം ഇതുവരെയും വന്നിട്ടില്ല. ഏത് അര്‍ത്ഥത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്ന് വരും ദിവസങ്ങളില്‍ മാത്രമേ അറിയാന്‍ കഴിയുകയുള്ളു. കളകടറുടെ വിശദീകരണം കേള്‍ക്കാതെ ഒരു തീരുമാനത്തിലെത്താന്‍ ജനങ്ങള്‍ക്ക് കഴിയില്ല.
https://www.facebook.com/Malayalivartha

























