പുത്തുമലയില്‍ കനത്തമഴയ്ക്കിടെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ പിതാവും ബന്ധുക്കളും വീടും നഷ്ടപ്പെട്ട തീരാനോവില്‍ വെന്തുരുകി പ്രവാസി യുവാവ്; ആദ്യത്തെ മടക്കയാത്ര തന്നെ ദുരന്തമുഖത്തേക്കെന്നോർക്കുമ്പോൾ റാഫിയുടെ നെഞ്ചുപിടയുകയാണ്!!

ശനിയാഴ്ച വൈകുന്നേരം ദമാമില്‍ നിന്ന് നാലു മണിക്കുള്ള ഒമാന്‍ എയറിലാണ് റാഫി യാത്ര തിരിച്ചത്. ഞായര്‍ പുലര്‍ച്ചെ നാലു മണിക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങും. അവിടെ നിന്ന് രാമനാട്ടുകരയിലുള്ള ഉമ്മയെയും കൂട്ടി സ്വദേശത്തേക്ക് തിരിക്കും. വ്യാഴാഴ്ച രാത്രി 10 മണിക്കാണ് പുത്തുമലയില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. ചോല മലയില്‍ നിന്ന് ഉരുള്‍ പൊട്ടിയിറങ്ങി ഒരു പ്രദേശമൊന്നാകെ ഒലിച്ച് പോവുകയായിരുന്നു. വയനാട്ടിലെ മേപ്പാടി പുത്തുമലയില്‍ കനത്തമഴയ്ക്കിടെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ പിതാവും ബന്ധുക്കളും വീടും നഷ്ടപ്പെട്ട തീരാനോവില്‍ വെന്തുരുകി പ്രവാസിയായ റാഫി. ഒടുവില്‍ സുമനസുകളുടെ സഹായത്തോടെ റാഫി നാട്ടിലേക്ക് തിരിച്ചു. സൗദിയിലെ അല്‍ഖോബാറില്‍ കഴിയുന്ന മുഹമ്മദ് റാഫി കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് തിരിച്ചു. തന്റെ പിതാവിനെയും വലിയുമ്മയെയും അമ്മാവനെയും അവരുടെ മകനെയും നഷ്ടപ്പെട്ട വാര്‍ത്ത ഇനിയും ഈ യുവാവിന് ഉള്‍ക്കൊള്ളാനായിട്ടില്ല. വെള്ളിയാഴ്ച വാര്‍ത്തയറിഞ്ഞത് മുതല്‍ തകര്‍ന്ന അവസ്ഥയിലായിരുന്നു റാഫി. നാട്ടില്‍ നിന്ന് സുഹൃത്തുക്കള്‍ വിളിച്ചാണ് റാഫിയോട് തന്റെ ഉറ്റവരുടെ വിയോഗവാര്‍ത്ത അറിയിച്ചത്.
സുഹൈല്‍, അജ്മല്‍, സലീം എന്നിവര്‍ റാഫിയുടെ സഹോദരങ്ങളാണ്. ഇവര്‍ വിവിധ സ്ഥലങ്ങളില്‍ ജോലിയും പഠനവുമായി മാറി താമസിക്കുന്നതിനാല്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. പിതാവ് എടക്കണ്ടത്തില്‍ അയ്യൂബ്(48) വലിയുമ്മ, നബീസ(60), ഉമ്മയുടെ സഹോദരന്‍ ഖാലിദ് (48), അദ്ദേഹത്തിന്റെ മകന്‍ ജുനൈദ് (19) എന്നിവരാണ് മരിച്ചത്. തിരിച്ചുചെല്ലുമ്ബോള്‍ പുഞ്ചിരിയോടെ വരവേല്‍ക്കാന്‍ തന്റെ പിതാവും താന്‍ വളര്‍ന്ന വീടും വലിയുമ്മയും ഒന്നും ഇല്ലെന്ന് ഓര്‍ക്കുമ്ബോള്‍ നെഞ്ചുപിടയുകയാണ് ഈ യുവാവിന്റെ. അന്ന് പുത്തുമലയില്‍ മണ്ണിടിഞ്ഞപ്പോള്‍ റാഫിയുടെ ഉമ്മ രാമനാട്ടുകരയിലെ സഹോദരന്റെ വീട്ടില്‍ പോയതിനാല്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. പ്രായമായ വലിയുമ്മയുടെ മൃതദേഹം ഇനിയും കണ്ടെടുക്കാനായിട്ടില്ല. പിതാവടക്കം മറ്റു മൂന്നു പേരെയും പുറത്തെടുത്ത് മറവ് ചെയ്ത വിവരം ലഭിച്ചതായി റാഫി പറയുന്നു. മൂന്നു വര്‍ഷം മുമ്ബാണ് റാഫി അല്‍ ഖോബാറില്‍ ജോലിക്കെത്തിയത്. ചില കാരണങ്ങളാല്‍ ഇതുവരെ നാട്ടില്‍ പോകാനായിട്ടില്ല. ഇഖാമ കാലാവധി തീര്‍ന്ന് വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സമ്മാനങ്ങളുമായി പോകാനിരുന്നതാണ്. എന്നാല്‍ തന്റെ ആദ്യത്തെ മടക്കയാത്ര തന്നെ ദുരന്തമുഖത്തേക്കാണ് എന്നത് റാഫിക്ക് താങ്ങാവുന്നതിനും അപ്പുറമാണ്.
https://www.facebook.com/Malayalivartha

























