കനത്തമഴയില്‍ ദുരന്തഭൂമിയായി മാറിയ കവളപ്പാറയില്‍ നിന്ന് വരുന്നത് ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ; രക്ഷാപ്രവര്‍ത്തകരെ കാത്ത് നില്‍ക്കാതെ സ്വന്തം വീടിന്റെ അവശിഷ്ടങ്ങള്‍ പൊട്ടിച്ച് മാറ്റി മകളെ തിരയുന്ന അച്ഛൻ നെഞ്ചുപിളർക്കുന്ന കാഴ്ചയായി- സൈന്യം എത്തിയിട്ടും രക്ഷാപ്രവര്‍ത്തനം എങ്ങനെ തുടങ്ങണമെന്ന് പോലും അറിയാന്‍ കഴിയാത്ത ദുരവസ്ഥയിൽ കവളപ്പാറ

കനത്തമഴയില്‍ ദുരന്തഭൂമിയായി മാറിയ കവളപ്പാറയില്‍ നിന്ന് വരുന്നത് ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ്. 54 പേരാണ് ഇപ്പോഴും അവിടെ മണ്ണിനടിയിലുള്ളതെന്നാണ് കണക്ക് അതില്‍ 20 പേര്‍ കുട്ടികളാണ്. ദുരന്തം നടന്ന് മൂന്ന് ദിവസം കഴിയുമ്പോള്‍ കണ്ടെത്തിയത് 9 മൃതദേഹങ്ങള്‍ മാത്രമാണ്. രക്ഷാപ്രവര്‍ത്തകരെ കാത്ത് നില്‍ക്കാതെ സ്വന്തം വീടിന്റെ അവശിഷ്ടങ്ങള്‍ പൊട്ടിച്ച് മാറ്റി തിരച്ചില്‍ നടത്തുകയാണ് ചിലര്‍. കവളപ്പാറ സ്വദേശി വിക്ടര്‍ ഇന്നലെ രാത്രി മുഴുവന്‍ തന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ മുറിച്ച് മാറ്റി തന്റെ മകളെ തിരയുകയായിരുന്നു. രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാന്‍ എത്തിയ നാട്ടുകാര്‍ കാണുന്നത് കോണ്‍ക്രീറ്റ് പൊട്ടിക്കുന്ന വിക്ടറിനെയാണ്. ദുരന്തം നടക്കുമ്പോള്‍ വിക്ടര്‍ വീടിന് പുറത്തായിരുന്നു. വഴികളെല്ലാം തടസപ്പെട്ടിരുന്നതിനാല്‍ വീട്ടിലെത്താന്‍ വൈകിയ വിക്ടര്‍ തിരിച്ചെത്തുമ്പോഴേക്ക് ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു.
ദുരന്തഭൂമിയുടെ അങ്ങേയറ്റത്താണ് വിക്ടറിന്റെ വീടുണ്ടായിരുന്നത്. ഉരുള്‍പൊട്ടി മുത്തപ്പന്‍ മല ഒലിച്ചിറങ്ങി ആദ്യമെത്തിയത് വിക്ടറിന്റെ വീട്ടിലേക്കാണ്. സ്ഥലത്ത് ആദ്യമെത്തിയവര്‍ വിക്ടറിന്റെ അനിയന്റെ കുഞ്ഞിനെ പുറത്തെടുത്തിരുന്നു. ഒരു കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ വികട്‌റിന്റെ അനിയന്റെ കുട്ടിയും വിക്ടറിന്റെ മകളും കെട്ടിപിടിച്ചു കിടക്കുകയായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. ഒരാളെ പുറത്തെടുത്തപ്പോഴേക്കും വീണ്ടും മണ്ണിടിഞ്ഞ് വന്നതോടെ കോണ്‍ക്രീറ്റ് സ്ലാബ് അമര്‍ന്നു പോയി. വിക്ടറിന്റെ മകള്‍ അതിനകത്തായി. വഴികളെല്ലാം തടസപ്പെട്ടിരുന്നതിനാല്‍ വീട്ടിലെത്താന്‍ വൈകിയ വിക്ടര്‍ തിരിച്ചെത്തുമ്പോഴേക്ക് ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ജോലി തുടങ്ങുന്നത് കാത്ത് നില്‍ക്കാന്‍ വിക്ടറെന്ന അച്ഛന് കഴിയുന്നില്ല. കനത്ത മഴയും മണ്ണിടിച്ചില്‍ മുന്നറിയിപ്പുമെല്ലാം അവഗണിച്ച് സ്വന്തം നിലയ്ക്ക് കോണ്‍ക്രീറ്റ് പൊട്ടിച്ച് കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് വിക്ടര്‍.
കാണാതായവരെ എല്ലാം കണ്ടെത്തും വരെ രക്ഷാ പ്രവര്‍ത്തനം തുടരണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം. സൈന്യം ഇറങ്ങിയെങ്കിലും അത്രമേല്‍ ഇല്ലാതായിപ്പോയ ഒരിടത്തു നിന്ന് എങ്ങനെ രക്ഷാപ്രവര്‍ത്തനം തുടങ്ങണമെന്നുപോലും അറിയാന്‍ കഴിയാത്ത ദുരവസ്ഥയാണ് ഇപ്പോഴും കവളപ്പാറയില്‍ . മദ്രാസ് റെജിമെന്റിന്റെ 30 അംഗ ടീം കവളപ്പാറയില്‍ തെരച്ചിലിന് എത്തിയിട്ടുണ്ട്. ഇവര്‍ പ്രഥാമിക തെരച്ചില്‍ പൂര്‍ത്തിയാക്കി കൂടുതല്‍ നടപടികളിലേക്ക് കടന്നെന്നാണ് വിവരം. പ്രദേശവാസികളില്‍ ചിലര്‍ അവരുടെ ബന്ധുക്കളെ തേടി ഇടിഞ്ഞ കുന്നിന്റെ പലഭാഗങ്ങളിലായി തെരച്ചില്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ തെരച്ചിലിനിടെ വീണ്ടും ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത് ആശങ്ക സൃഷ്ടിച്ചിരുന്നു. കൂടുതല്‍ തെരച്ചിലിന് ഇത് വിഘാതമാവുകയും ചെയ്തിരുന്നു.
ശക്തമായ മഴയും മണ്ണിടിച്ചിലും ഇന്നലെ രാവിലെ കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടിയത് ഭീതി പടര്‍ത്തിയെങ്കിലും ആര്‍ക്കും അപായമില്ലാതിരുന്നത് ആശ്വാസമായി. ഇതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു. ഇന്ന് മലപ്പുറം, നിലമ്ബൂര്‍ ഭാഗത്ത് രാവിലെ മഴക്ക് ശമനമുണ്ടാകുമെന്ന കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ ഉള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha

























