നെഞ്ചിടിപ്പിന്റെ മൈനമോള്‍... നെഞ്ചിടിപ്പിന്റെ ആഴം കൂട്ടി ഭവാനിപ്പുഴ പറന്നു കയറിയ മൈനയുടെ വിശേഷം തിരക്കി മലയാളികള്‍

ആരാരുമറിയാതിരുന്ന ഒരു വയസുള്ള മൈന ഇന്ന് ലോകത്തെമ്പാടുമുള്ള മലയാളികളുടെ പൊന്നോമനയാണ്. അട്ടപ്പാടി അഗളിയില്‍ തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ഗര്‍ഭിണിക്കൊപ്പമുള്ള പതിനൊന്ന് മാസം പ്രായമുള്ള മൈനയെ സാഹസികമായി രക്ഷപെടുത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എല്ലാവരും കുഞ്ഞ് മൈനയ്ക്ക് ഹായ് കൊടുക്കാനുള്ള ശ്രമത്തിലുമാണ്.
ഇന്നലെ ഇവരെ രക്ഷപ്പെടുത്തുന്ന വീഡിയോ നെഞ്ചിടിപ്പോടെയാണ് മലയാളികള്‍ ലൈവായി കണ്ടത്. കുത്തിയൊഴുകുന്ന ഭവാനിപ്പുഴയുടെ കുറുകെ കെട്ടിയ കയറില്‍ കുഞ്ഞിനെ നെഞ്ചോടടുക്കി പിതാവ് മുരുകേശനാണ് കരക്കെത്തിച്ചത്. കനത്ത മഴ, കുത്തിയൊഴുകുന്ന പുഴ, ഇങ്ങനെ ദുഷ്‌കരമായ സാഹചര്യങ്ങളെ സാഹസികമായി അതിജീവിച്ചാണ് മുരുകേഷനും കുഞ്ഞും തുരുത്തില്‍ നിന്ന് തീരത്തെത്തിയത്.
കനത്ത മഴയെത്തുടര്‍ന്ന് രണ്ടുദിവസമായി അഗളിയില്‍ ഭവാനിപ്പുഴയുടെ തീരത്ത് പട്ടിമാളം എന്ന തുരുത്തിലാണ് ഏഴംഗ കുടുംബം ഒറ്റപ്പെട്ടുപോയത്. കുഞ്ഞുള്‍പ്പെടെ മൂന്ന് പേരെ രക്ഷപെടുത്തി. കുഞ്ഞിന്റെ പിതാവ്, മുത്തച്ഛന്‍, മുത്തശ്ശി എന്നിവരെയാണ് കരക്കെത്തിച്ചത്. ഇക്കരെ കാത്തിരുന്ന മുത്തശ്ശിയുടെ കൈകളിലേക്ക് കുഞ്ഞ് ചാഞ്ഞതോടെ പ്രളയകാലത്തെ ആശ്വാസ കാഴ്ചകളിലൊന്നായി ഈ രക്ഷാദൗത്യം മാറി. തീരത്തോടടുത്തെത്തിയപ്പോള്‍ മൈന തന്റെ കുഞ്ഞ് കൈ കൊണ്ട് അച്ഛനെ മുറുകെ പിടിക്കുന്നത് ഏവരിലും കൗതുകമുണ്ടാക്കി. എന്നാല്‍ കരയ്‌ക്കെത്തിയപ്പോള്‍ ആള്‍ക്കാരെ കണ്ടതോടെ മൈന പരിഭ്രമിച്ചു. കരയുമെന്ന മുഖഭാവം വന്നെങ്കിലും കരഞ്ഞില്ല. ഉടന്‍ മുത്തശ്ശി എടുത്തതോടെ അവനും സന്തോഷമായി.
മകളെ രക്ഷിച്ച് കഴിഞ്ഞ് അടുത്ത ഊഴം എട്ടുമാസം ഗര്‍ഭിണിയായ ലാവണ്യയായിരുന്നു. ഭവാനിപ്പുഴയുടെ കുത്തൊഴുക്കിനു മീതെ രണ്ടുകയറുകളുടെയും ലൈഫ് ജാക്കറ്റിന്റെയും ഉറപ്പില്‍ മറുകരപറ്റുന്ന ദൃശ്യം ചങ്കിടിപ്പോടെയാണ് കേരളം കണ്ടത്. ഇതായിരുന്നു ഇന്നലെ ദുരന്തമുഖത്തെ പ്രതീക്ഷയുടെ കാഴ്ച. അഗ്‌നിശമന സേനയുടെയും പൊലീസിന്റെയും ഊരു നിവാസികളുടെയും നിശ്ചയദാര്‍ഢ്യത്തിന് കേരളത്തിന്റെ കൈയടി നല്‍കി.
ഇന്നലെ പകല്‍ 12 മണിയോടെയാണ് അട്ടപ്പാടി പട്ടിമാളം ഊരിലെ കോനാര്‍ തുരുത്തില്‍ നിന്ന് ആറുപേരെ കയറിലൂടെ ഭവാനിപ്പുഴയുടെ മറുകരയെത്തിച്ചത്. ആദ്യം അറുപതുകാരിയായ പഴനിയമ്മയെ കരയ്‌ക്കെത്തിച്ചു. തുടര്‍ന്ന് അവരുടെ ഭര്‍ത്താവ് ശെല്‍വരാജ്. ശേഷം മകന്‍ മുരുകേശനെയും ഒന്നര വയസുള്ള കുഞ്ഞിനെയും രക്ഷിച്ചു. കുഞ്ഞിനെ മുരുകേശന്റെ നെഞ്ചോട് ചേര്‍ത്തുവച്ച് തോര്‍ത്തുകൊണ്ട് കെട്ടിയാണ് രക്ഷപ്പെടുത്തിയത്.തുടര്‍ന്നാണ് ശ്വാസം അടക്കിപ്പിടിച്ചിരുന്ന കാഴ്ച.
എട്ടുമാസം ഗര്‍ഭിണിയായ ലാവണ്യയെ രക്ഷിക്കാനുള്ള ദൗത്യം പന്ത്രണ്ടരയോടെയാണ് ആരംഭിച്ചത്. ലാവണ്യയുടെ ശാരീരിക മാനസിക ആരോഗ്യം കണക്കിലെടുത്ത് എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് അഗ്‌നിശമനസേന രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. അക്കരയുള്ള മോളെയും കുടുംബത്തെയും മാത്രം നോക്കി കയറിലൂടെ യുവതി നദി താണ്ടുകയായിരുന്നു. അവസാനമായി ജോലിക്കാരന്‍ പൊന്നനും സുരക്ഷിതനായി എത്തിയപ്പോള്‍ നാട്ടുകാര്‍ കൈയടിച്ചാണ് വരവേറ്റത്.' നാന്‍ നല്ലായിറുക്ക്, കടവുള്‍ക്ക് നന്‍ട്രി സൊല്‍റേന്‍ ' ഇതായിരുന്നു ലാവണ്യയുടെ പ്രതികരണം.
ഇവരെ ഉടനെ ഡോ. പ്രഭുദാസിന്റെ നേതൃത്വത്തില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിനും യാതൊരു ആരോഗ്യ പ്രശ്‌നവുമില്ല. ഭവാനിപ്പുഴയുടെ കുത്തൊഴുക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉപേക്ഷിച്ച രക്ഷാദൗത്യമാണ് ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കിയത്. പ്രദേശത്തെ പലരെയും മാറ്റിപാര്‍പ്പിച്ചെങ്കിലും ചിലര്‍ മാറാന്‍ തയ്യാറായിരുന്നില്ല. അവരെയും ഇന്നലെ ക്യാമ്പിലേക്ക് മാറ്റി. അങ്ങനെ കേരളം കണ്ടതിലേക്കും വച്ച് ഏറ്റവും മികച്ചതായി മൈനയുടെ രക്ഷാ പ്രവര്‍ത്തനം മാറി.
https://www.facebook.com/Malayalivartha

























