പ്രത്യേക അടയാളങ്ങളോടെ ആരും ക്യാമ്പിലെത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി പൊതുജനങ്ങള്‍ കാണിക്കുന്ന സന്നദ്ധത ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മന്ത്രി

കേരളം നേരിടുന്ന പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി പൊതുജനങ്ങള്‍ കാണിക്കുന്ന സന്നദ്ധത ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സഹായിക്കാൻ താൽപര്യമുള്ള ചിലർ പ്രത്യേക അടയാളങ്ങളോടെ എത്തുന്നുണ്ട്. അങ്ങനെ ക്യാമ്പിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എല്ലാ ക്യാമ്പുകളിലേക്കും ആവശ്യത്തിനുള്ള സാധനങ്ങൾ നൽകാന്‍ ജനം തയ്യാറാവകണം. അനാവശ്യ സാധനങ്ങൾ എത്തിക്കുന്നത് ഒഴിവാക്കണം. സാധനങ്ങൾ ശേഖരിക്കുന്നവർ ജില്ലാ കളക്ടർമാരുമായി ബന്ധപ്പെടണം. ക്യാമ്പിനുള്ളിൽ പോയി ആരെയും കാണരുത്, ചുമതലപ്പെടുത്തിയവർ മാത്രമാകണം ക്യാമ്പിൽ പ്രവേശിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെയും വാർത്താസമ്മേളനത്തിൽ അദ്ദേഹം പ്രതികരിച്ചു. ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിക്കുന്നത് ദുരിതാശ്വാസത്തിന് വേണ്ടി മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നമുക്ക് ഭീമമായ തുകയാണ് ലഭിച്ചത്. അതില്‍ അസൂയയുള്ളവരും കാണുമായിരിക്കും. ദുരിതാശ്വാസ നിധിക്കെതിരായ വ്യാജ പ്രചരണങ്ങള്‍ നാടിനോട് ചെയ്യുന്ന ഹീനപ്രവര്‍ത്തിയാണ് വ്യാജപ്രചാരണങ്ങള്‍ തടയാന്‍ കൂട്ടായ ശ്രമം വേണം'.-മുഖ്യമന്ത്രി പറഞ്ഞു.
മഴ കുറഞ്ഞിട്ടുണ്ട്. ആശ്വാസം തോന്നുന്നു. കാലവർഷം നേരിടുന്നതിനു ജനങ്ങളാകെ രംഗത്തിറങ്ങിയിട്ടുണ്ട്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് നിലവിലുണ്ട്. ഇതു ഗൗരവമായി തന്നെ എടുക്കണം. ഒന്നു രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു പ്രവചനം. ഈ ദിവസങ്ങളിൽകൂടി നല്ല ജാഗ്രത പുലർത്തേണ്ടതുണ്ട്. മലയോര മേഖലകളിലാണു പ്രധാന ദുരന്തങ്ങള്‍ ഉണ്ടായത്. ഞായറാഴ്ച രാവിലെ 9 മണി വരെ 60 മരണങ്ങൾ സ്ഥിരീകരിച്ചു. 1551 ദുരിതാശ്വാസ ക്യാംപുകളിലായി 65548 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഷോളയാര്‍ ഡാം തുറന്നാല്‍ ചാലക്കുടി പുഴയോരത്ത് ജാഗ്രത വേണം.
മണ്ണിനടിയിൽപെട്ടവരെ പുറത്തെടുക്കുന്നതിനു മഴ തടസ്സമാകുന്നു. മേപ്പാടിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവർത്തനത്തിനു വ്യോമസേനയും പങ്കെടുക്കുന്നു. ബാണാസുരസാഗർ തുറന്നതോടെ ശ്രദ്ധേയമായ മറ്റൊരു ഇടപെടൽ നടത്താനായി. 1 ദിവസം കൊണ്ട് നദിക്കരയിലെ 11,000ൽ പരം ആളുകളെ മാറ്റിപ്പാർപ്പിച്ചു. വയനാട്ടിൽ ഇന്നത്തെ കാലാവസ്ഥ ആശ്വാസകരമാണ്. മലയോരങ്ങളിൽ ശക്തമായ മഴ തുടരാനാണു സാധ്യത. സാധനങ്ങൾ സമാഹരിച്ച് ഏതെങ്കിലും ക്യാംപിൽ എത്തിക്കുന്നതിനു പകരം ജില്ലകളിലെ കലക്ടിങ് സെന്ററുകളിൽ എത്തിച്ചാൽ മതി. വിഷമമനുഭവിക്കുന്ന ആളുകളെ സഹായിക്കാൻ സാധാരണ ജനങ്ങളും സംഘടനകളും കാണിക്കുന്ന താൽപര്യം അഭിനന്ദനാർഹമാണ്. ഇത് ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കാൻ സാധിക്കണം. ക്യാംപിൽ ആളുകളെ കാണാൻ പോകുന്നവർ ചിട്ട പാലിക്കണം. ക്യാംപിന് അകത്തു പ്രവേശിച്ചു മറ്റുള്ളവര്‍ കാണരുത്. പ്രത്യേക ചുമതലയില്ലാത്ത ആരും ക്യാംപിനകത്തേക്കു പ്രവേശിക്കേണ്ടതില്ല– മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























