സഭയില്‍ നിന്ന് തന്നെ പുറത്താക്കിയാലും കന്യാസ്ത്രീ ജീവിതം തുടരുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര; രാജസ്ഥാനിലെ മാനേജര്‍ അച്ചന്റെ ഇഷ്ടത്തിന് വഴങ്ങാതെ വന്നതോടെ കുറ്റം മുഴുവന്‍ തനിക്കായി- യൗവനം മുഴുവന്‍ ഊറ്റിയെടുത്തു ... സിസ്റ്റര്‍ ലൂസി കളപ്പുര തുറന്ന് പറയുന്നു

അച്ചടക്കലംഘനം ആരോപിച്ച് സഭയില്‍ നിന്ന് തന്നെ പുറത്താക്കിയാലും അതിജീവനത്തിനായുള്ള പോരാട്ടം തുടരുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര.സഭയില്‍ നിന്നും പുറത്തിറങ്ങിയാലും കന്യാസ്ത്രീ ജീവിതം തുടരുമെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിലെ പങ്കാളിത്തം കാരണമുള്ള ഈ പുറത്താക്കല്‍ തന്നെ തെല്ലും അലോസരപ്പെടുത്തുന്നില്ല തിരുവസ്ത്രം ഊരി ഏല്‍പ്പിച്ച് മഠത്തില്‍ നിന്നും വെളിയില്‍ ഇറങ്ങണം എന്നാണ് എനിക്ക് ലഭിച്ചിരിക്കുന്ന കല്‍പ്പന. നമ്മള്‍ എങ്ങോട്ട് പോകാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. എനിക്ക് ഒരു ആനുകൂല്യവും നല്‍കാതെയാണ് ഈ പടിയിറക്കല്‍. സഭയില്‍ നിന്ന് എന്നെ പുറത്താക്കിയെങ്കിലും ഞാനിപ്പോള്‍ കല്‍പ്പറ്റ കരയ്ക്കാമലയിലെ മഠത്തില്‍ തന്നെ തുടരുകയാണ്. ഒരു കന്യാസ്ത്രീയെ കാരണം കൂടാതെ പുറത്താക്കുമ്ബോള്‍ ആ കന്യാസ്ത്രീയ്ക്ക് അപ്പീല്‍ നല്‍കാം. ആ അപ്പീലിന് സമയമുണ്ട്.
ജീവിതം ഈ സന്യാസി സഭയ്ക്ക് വേണ്ടി ഉഴിഞ്ഞുവെച്ചതാണ്. എന്റെ യൗവനവും കഴിയാറായിരിക്കുന്നു. അങ്ങിനെ വെറും കയ്യോടെ സന്യാസിനി എന്ന നിലയില്‍ എനിക്ക് ഇറങ്ങിപ്പോകാന്‍ കഴിയില്ല. എത്രയോ കന്യാസ്ത്രീകള്‍ ഒരു ബാഗ് മാത്രം എടുത്ത് ഇറങ്ങിയിരിക്കുന്നു. എനിക്ക് തന്നെ അറിയാവുന്ന എത്രയോ കേസുകളുണ്ട്. യൗവനം മുഴുവന്‍ സഭയ്ക്ക് നല്‍കി വാര്‍ധക്യത്തില്‍ ഇറങ്ങിപ്പോരേണ്ടി വരുന്ന എത്രയോ കന്യാസ്ത്രീകളുണ്ട്. യൗവനം മുഴുവനൂറ്റിയെടുത്താണ് സഭ ഇവരെ പടിക്ക് പുറത്താക്കുന്നത്. ഇപ്പോള്‍ എന്റെ യൗവനവും കഴിയുന്ന അവസ്ഥയില്‍ തന്നെയാണ് സഭ എന്നെയും വെറും കയ്യോടെ പുറത്താക്കുന്നത്. ഒരു ആനുകൂല്യവും അനുവദിക്കാതെയാണ് ഈ പുറത്താക്കല്‍ എന്നതാണ് വിചിത്രം- സിസ്റ്റർ ലൂസി പറയുന്നു.
എന്നെ സന്യാസി സഭയില്‍ നിന്നും അധികാരികള്‍ പുറത്താക്കിയിരിക്കുന്നു. ആ കത്തിന് ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ അനുമതി വേണം. ഇവര്‍ അതിന്റെയും മുകളില്‍ പോയി ഇന്ത്യന്‍ വത്തിക്കാന്‍ പ്രതിനിധിയുണ്ട്. അവരുടെ ഒപ്പാണ് എന്നെ പുറത്താക്കാന്‍ എന്റെ സന്യാസിനി സഭ സ്വീകരിച്ചത്. അതുപോലെ റോമില്‍ നിന്നും അനുമതി വേണം. മെയ് പതിനഞ്ചിനാണ് എന്നെ ഇവര്‍ സന്യാസി പുറത്താക്കുന്നത്. മൂന്നു മാസം കൊണ്ട് അനുമതികള്‍ അവര്‍ മേടിച്ചെടുക്കുകയും ചെയ്തു. ഈ അപ്രുവല്‍ കാണിച്ചാണ് എന്നെ സഭ പുറത്താക്കിയത്. ഇപ്പോള്‍ ഞാന്‍ റോമിലേക്ക് എഴുതുന്നത് കാരണം റോമില്‍ നിന്നും അതിന്റെ മറുപടി വരുന്നത് വരെ എനിക്ക് ഇപ്പോഴുള്ള മഠത്തില്‍ തന്നെ തുടരാം. അതുവരെ ഡിസ്മിസല്‍ ലെറ്റര്‍ സസ്‌പെന്‍ഷനില്‍ ആയിരിക്കും. അതിനാല്‍ മഠത്തില്‍ തങ്ങാം. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ എന്നെ അവര്‍ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. എന്നെ മഠത്തില്‍ നിന്നും പുറത്താക്കിയ രീതിയില്‍ തന്നെയാണ് ഇവരുടെ പെരുമാറ്റം. കയ്‌പ്പേറിയ അനുഭവങ്ങള്‍ മഠത്തില്‍ നിന്നും നേരിടേണ്ടി വന്നപ്പോള്‍ അത് ഞാന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റ് ആക്കി ഇട്ടിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത പ്രശ്‌നത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെ മഠത്തില്‍ നിന്നുള്ളവര്‍ മുഴുവന്‍ എന്റെ ശത്രുക്കള്‍ ആയി മാറി. ശത്രുക്കളോട് ആളുകള്‍ എങ്ങിനെ പെരുമാറും. അത് മാതിരിയാണ് മഠത്തിലുള്ളവര്‍ എന്നോടു പെരുമാറിയത്. ഇപ്പോള്‍ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് നിയമനടപടികള്‍ക്കുള്ള ഒരുക്കത്തിലാണ് ഞാന്‍.
രാജസ്ഥാനില്‍ മഠങ്ങള്‍ ഉണ്ട്. അവിടെ ഒരു ബിഎഡ്കാരിയെ വേണം എന്ന് പറഞ്ഞു. രണ്ടുവർഷം അവിടെനിന്ന് പഠിച്ചെങ്കിലും തനിക്ക് പെട്ടെന്ന് പോരേണ്ടി വന്നു. രാജസ്ഥാനിലെ മാനേജര്‍ അച്ചന്റെ സമീപനം എനിക്ക് ഇഷ്ടമായില്ല. അത് പൂര്‍ണമായും എനിക്ക് അസ്വീകാര്യമായിരുന്നു. ലൈംഗിക താത്പര്യങ്ങള്‍ ആണ് ഈ മാനേജര്‍ അച്ചനെ നയിച്ചത്. അയാള്‍ക്ക് ഇഷ്ടമായ രീതിയില്‍ നമ്മള്‍ അയാളോട് പെരുമാറണം. അയാള്‍ പറയുന്നത് പോലെ നില്‍ക്കണം. ഇരിക്കണം. പെരുമാറണം. ഇതാണ് ആ അച്ചന്റെ രീതി. അച്ചന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങായതോടെ എന്നെ കുറ്റപ്പെടുത്തി പറയാന്‍ തുടങ്ങി. മൂന്നാം ക്ലാസ് വരെയുള്ള സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍ ആണ് ഞാന്‍. അദ്ദേഹം മാനേജര്‍ അച്ചനും. അത് മതിയല്ലോ. വളര്‍ന്നുകൊണ്ടിരിക്കുന്ന സ്‌കൂള്‍ ആണിത്. അദ്ദേഹത്തിന്റെ ഇഷ്ടത്തിനു ഞാന്‍ ഒരിക്കലും നിന്നില്ല. ഇപ്പോഴും നില്‍ക്കില്ല. ഇതാണ് എന്റെ രീതി. അതുകൊണ്ട് തന്നെ അച്ചന്മാര്‍ക്ക് എന്നോടു താത്പര്യമില്ല. മറ്റുള്ള സിസ്റ്റേഴ്‌സ് എല്ലാം അങ്ങിനെയൊക്കെ പോകാറുണ്ട്. അപ്പോള്‍ കുറ്റം മുഴുവന്‍ എനിക്കായി.-സിസ്റ്റർ ലൂസി പറയുന്നു.
https://www.facebook.com/Malayalivartha

























