കഴിഞ്ഞ പ്രളയത്തിന്റെ ഓര്‍മ ഇപ്പോഴും മാഞ്ഞിട്ടില്ലാ... ഭാര്യയെയും മകനെയും മകളെയും കൂട്ടി വീടുവിട്ടിറങ്ങി ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയൻ

കേരളത്തിൽ ദുരിതപെയ്ത്ത് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇത്രയും കാലം സ്വന്തമാക്കിയതെല്ലാം പ്രളയത്തിന് വിട്ടുകൊടുത്താണ് മിക്കവരും അവനവന്റെ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയനും സ്വന്തം വീട് വിട്ട് ഇറങ്ങേണ്ടി വന്നു. കഴിഞ്ഞ പ്രളയത്തിന്റെ ഓര്‍മ ഇപ്പോഴും മാഞ്ഞിട്ടില്ലാത്തതിനാല്‍ ഭാര്യയെയും മകനെയും മകളെയും കൂട്ടി അത്യാവശ്യം സാധനങ്ങള്‍ കയ്യിലെടുത്ത് അപ്പോള്‍ തന്നെ വീടു പൂട്ടിയിറങ്ങിയെന്ന് അദ്ദേഹം പറയുന്നു.
ഐഎം വിജയന്റെ വാക്കുകളിലേക്ക് ;-
വെള്ളിയാഴ്ച അവധിയിലായിരുന്നതു കൊണ്ട് ഞാന്‍ ചേറൂരിലെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. മഴ നിന്നുപെയ്തുകൊണ്ടിരിക്കെ ഉച്ചയോടെയാണു വീട്ടിനുള്ളിലേക്കും വെള്ളം കയറിവന്നത്. കഴിഞ്ഞ പ്രളയത്തിന്റെ ഓര്‍മ ഇപ്പോഴും മാഞ്ഞിട്ടില്ലാത്തതിനാല്‍ ഭാര്യയെയും മകനെയും മകളെയും കൂട്ടി അത്യാവശ്യം സാധനങ്ങള്‍ കയ്യിലെടുത്ത് അപ്പോള്‍ തന്നെ വീടു പൂട്ടിയിറങ്ങി. കഴിഞ്ഞവര്‍ഷം വീടിന്റെ മുക്കാല്‍ ഭാഗത്തോളം വെള്ളം പൊങ്ങിയിരുന്നു. അന്നും വെള്ളം പൊങ്ങിത്തുടങ്ങിയപ്പോള്‍ തന്നെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലേക്കു താമസം മാറ്റിയിരുന്നു.
തിരിച്ചെത്തിയപ്പോള്‍ വീട്ടിനുള്ളിലൊരു മുട്ടന്‍ പാമ്പ് . പാമ്പുപിടുത്തക്കാരനെ വരുത്തിയാണ് അതിനെ പിടിച്ചത്. ചെളിയും മാലിന്യങ്ങളുമെല്ലാം നീക്കാന്‍ എത്രയോ പണിപ്പെടേണ്ടിവന്നു. ഇത്തവണയും നിര്‍ത്താതെ മഴ പെയ്യുന്നതു കണ്ടെങ്കിലും വെള്ളപ്പൊക്കം പ്രതീക്ഷിച്ചതേയില്ല. അതുകൊണ്ടു തന്നെ വീട്ടുസാധനങ്ങളെല്ലാം അവിടെ തന്നെ വച്ചിട്ടാണ് ഇറങ്ങിയത്. വെള്ളം പൊങ്ങാന്‍ തുടങ്ങിയപ്പോള്‍ തന്നെ വണ്ടി മാറ്റിയിട്ടതു രക്ഷയായി. മകന്റെ കൂട്ടുകാരന്‍ ജോയലിന്റെ കൈപിടിച്ചു ഞാന്‍ പുറത്തേക്കിറങ്ങുന്നതിന്റെ ചിത്രമാണ് ഇത്. വീട്ടിലേക്ക് മടങ്ങാന്‍ ഇനി എത്ര നാള്‍? അറിയില്ല- ഐഎം വിജയൻ പറയുന്നു.
അതേ സമയം കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് തൃശൂരില്‍ മഴക്കെടുതിയില്‍ വ്യാപക നാശം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. രണ്ട് മരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കെഎസ്‌ഇബി എന്‍ജിനീയര്‍ കെ ബൈജു, കാരിക്കുറ്റി രാമകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. തൃശൂര്‍ ജില്ലയില്‍ ചാലക്കുടിപ്പുഴയിലുള്‍പ്പെടെ ജലനിരപ്പ് ഉയര്‍ന്നതോടെ ഈ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അതേ സമയം കൊല്ലം, തൃശൂർ ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇരു ജില്ലകളിലെ ചില പ്രദേശങ്ങളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. മണിക്കൂറിൽ നാൽപ്പത് മുതൽ അമ്പത് കിലോമീറ്ററിൽ കാറ്റ് വീശാനാണ് സാധ്യത.
https://www.facebook.com/Malayalivartha

























