ശരത്തിന് കണ്ണീര്‍കോട്ട... പ്രളയ ദുരന്തത്തിലെ ഏറ്റവും കണ്ണീര്‍ കാഴ്ചയായി മലപ്പുറത്തെ ഗീതുവും ധ്രുവും മാറുന്നു; മകന് പാലുകൊടുക്കവെ ഒഴുകി വന്ന മലവെള്ള പാച്ചിലില്‍ അമ്മയും മകനും മണ്ണിനടിയിലായി; മണ്ണിനടിയിലെ അവസാന ശ്വാസങ്ങളിലും അവര്‍ കൈകള്‍ പിരിഞ്ഞില്ല

മനുഷ്യ മനസാക്ഷിയെ വേദനിപ്പിച്ച സംഭവമായിരുന്നു കോട്ടപ്പുറത്ത് കണ്ടത്. ചെളിമണ്ണിനടിയിലെ രണ്ടു ദിവസത്തിന് ശേഷം പുറത്തെടുക്കുമ്പോള്‍ പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. പക്ഷേ, പരസ്പരം കൈയില്‍ മുറുകെപ്പിടിച്ച നിലയില്‍ ഒന്നര വയസുകാരന്റെയും അമ്മയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയപ്പോള്‍ തിരിച്ചറിയല്‍ പ്രശ്‌നമായില്ല. ഗീതുവിന്റെ ജീവനായിരുന്നു ധ്രുവന്‍. മണ്ണിനടിയിലെ അവസാനശ്വാസങ്ങളിലും അവര്‍ കൈകള്‍ ചേര്‍ത്തുപിടിച്ചിരുന്നു.
ജീവനോളം സ്‌നേഹിച്ച മൂന്നു പേരെ തിരിച്ചു കിട്ടാന്‍ കഴിഞ്ഞ രണ്ട് രാത്രികളിലും ഒരു പോള കണ്ണടക്കാതെ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ശരത്. എന്റെ ഉണ്ണിക്കുട്ടനും ഗീതുവിനും അമ്മയ്ക്കും വല്ലതും സംഭവിച്ചോ എന്ന് ഇടയ്ക്കിടെ ചോദിക്കുമ്പോള്‍ ഇല്ലെടാ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച ബന്ധുക്കളും സുഹൃത്തുക്കളും ഒടുവില്‍ ആ യുവാവിന്റെ നിലവിളിക്ക് മുന്നില്‍ നിസ്സഹായമായി
കോട്ടക്കുന്നില്‍ വെള്ളിയാഴ്ചയുണ്ടായ കുന്നിടിച്ചിലില്‍ മരിച്ച ഗീതുവിന്റേയും മകന്‍ ഒന്നര വയസ്സുകാരന്‍ ധ്രുവിന്റെയും മൃതദേഹങ്ങള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് കണ്ടെടുത്തത്. തകര്‍ന്ന വീടിനൊപ്പം താഴേക്ക് തെറിച്ചു പോയ ഇരുവരും കെട്ടിപ്പിടിച്ച നിലയിലാണ് കിടന്നിരുന്നുത്.
ദുരന്തമുണ്ടാവുമ്പോള്‍ കുഞ്ഞിന് പാലൂട്ടുകയായിരുന്നു മൂന്നു വര്‍ഷം മുമ്പ് ശരത് പ്രണയിച്ച് സ്വന്തമാക്കിയ പ്രിയപ്പെട്ടവള്‍. ശരത്തിന്റെ അമ്മ സരോജിനിയുടെ മൃതദേഹം ലഭിച്ചിട്ടില്ല
ഉച്ചയ്ക്ക് 1.20 ഓടെയാണ് കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ നിന്ന് കുന്നിടിഞ്ഞ് താഴേക്ക് പതിച്ചത്. വീടിന് പുറത്തു മഴവെള്ളം വഴിതിരിച്ചു വിടുകയായിരുന്നു. ശരത്തും അമ്മ സരോജിനിയും വലിയ ശബ്ദത്തില്‍ കുന്നിടിഞ്ഞ് വരുന്നത് കണ്ട് അമ്മയെ പിടിച്ചു വലിച്ച് ശരത് ഓടിയെങ്കിലും ഇടയ്ക്ക് കൈ വിട്ടു. അമ്മ മണ്ണില്‍ മറഞ്ഞു.
തൊട്ടടുത്ത ടൂറിസ്റ്റ് ഹോമിന്റെ വരാന്തയിലേക്ക് തെറിച്ച് ശരത് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കൈക്ക് സാരമായ പരിക്കുണ്ട്്. പിതാവ് സത്യന്‍ അപകടം നടക്കുമ്പോള്‍ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു. തിരിച്ചു വന്നപ്പോഴറിഞ്ഞത് നിമിഷങ്ങള്‍ക്കുകൊണ്ട് ഇല്ലാതായ മൂന്നു ജീവിതങ്ങളെ കുറിച്ച്
എല്ലാരും പോയച്ഛാ നമ്മള് മാത്രമായി എന്ന് പറഞ്ഞാണ് ശരത് സത്യനരികിലേക്ക് ഓടിച്ചെന്നത്. കൂടി നിന്നവരോട് അവരെ ഒന്ന് രക്ഷിക്കുവെന്ന് പലതവണ യുവാവ് കേണു പറഞ്ഞു. പ്രതികൂല കാലാവസ്ഥ കാരണം തിരച്ചില്‍ പലതവണ നിര്‍ത്തി വെച്ചിരുന്നു. മൊറയൂര്‍ വാലഞ്ചേരി സ്വദേശിനിയാണ് ഗീതു. കോട്ടക്കുന്ന് ചോല റോഡില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം.
രണ്ടു വര്‍ഷം മുമ്പായിരുന്നു കോട്ടക്കുന്നില്‍ വാടകയ്ക്കു താമസിക്കുന്ന ശരത്തിന്റെയും ഗീതുവിന്റെയും പ്രണയവിവാഹം. മകന്‍ ധ്രുവന് ഒന്നര വയസ്. അമ്മയും മകനും കട്ടിലില്‍ കിടക്കുമ്പോഴാണു മലയിടിഞ്ഞ് വീടിനെ തകര്‍ത്തെറിഞ്ഞ് കടന്നുപോയത്. വീണ്ടും മണ്ണിടിയുമെന്ന ഭീതിയില്‍ ഇന്നലെ വൈകുന്നേരം തെരച്ചില്‍ നിര്‍ത്തിവയ്ക്കുമ്പോഴും ശരത്തിന്റെ അമ്മ സരസ്വതി മണ്ണിനടിയിലെവിടെയോ ഉറക്കത്തിലാണ്. സരസ്വതിയുടെ ഭര്‍ത്താവ് സത്യന്‍ വീടിനു പുറത്തുപോയ നേരത്തോയിരുന്നു അപകടം.
തന്റെ കുടുംബത്തിന്റെ എതിര്‍പ്പ് കൂട്ടാക്കാതെയായിരുന്നു ഗീതു ശരത്തിന്റെ കൈപിടിച്ചത്. ധ്രുവന്‍ പിറന്ന്, വളര്‍ന്നതിനൊപ്പം എതിര്‍പ്പിന്റെ ശക്തി കുറഞ്ഞു. മകളെയും കുടുംബത്തെയും സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു മോങ്ങം സ്വദേശികളായ ഗംഗാധരനും ബിന്ദുവും. അപകടമറിഞ്ഞതോടെ ഗീതുവിന്റെ ചെറിയച്ഛന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ കോട്ടക്കുന്നിലെത്തിയെങ്കിലും പോലീസ് തടഞ്ഞു. അപകടമേഖലയായതിനാല്‍ അവിടേക്ക് ആരെയും കടത്തിവിടുന്നില്ല.
https://www.facebook.com/Malayalivartha

























