'നമ്മള്‍ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം... പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ... ദുരിതബാധിതര്‍ക്ക് വേണ്ടി കടയിലെ വസ്ത്രം മുഴുവന്‍ നൽകിയ നൗഷാദിന് കയ്യടിയുമായി സോഷ്യൽമീഡിയ

ഇതുവരെ വെട്ടിപ്പിടിച്ചതൊന്നും കൂടെയുണ്ടാകില്ലെന്ന് തെളിയിക്കുന്നതായിരുന്നു പ്രളയം എന്ന ദുരന്തം നമ്മെ പഠിപ്പിച്ചത്. നേടിയതൊക്കെ ഉപേക്ഷിച്ച് ഒന്നുമില്ലാതെ വെറും കൈയ്യായി പോകേണ്ടി വരും എന്ന സത്യം തിരിച്ചറിഞ്ഞ മനുഷ്യർ കേരളത്തെ പിടിച്ചുകുലുക്കിയ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി ഒന്നടങ്കം കൈകോര്‍ക്കുകയാണ്. ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ വലയുന്നവരെ സഹായിക്കാന്‍ നിരവധി പേരാണ് രംഗത്തെത്തിയത്. വസ്ത്രമായും ഭക്ഷണമായും സഹായിക്കുന്നവര്‍ ധാരാളം. ഇത്തരം നന്മ കഥകള്‍ നമുക്ക് നല്‍കുന്ന ആശ്വാസം അത്രയും വലുതാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മനുഷ്യത്വം എന്താണെന്ന് കാണിച്ചുതരുന്ന നൗഷാദ് എന്ന യുവാവിന്റെ പ്രവൃത്തിയാണ്.
വയനാട്, നിലമ്ബൂര്‍ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് നടന്‍ രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു സംഘം എറണാംകുളം ബ്രോഡ്‌വേയില്‍ കളക്ഷന് ഇറങ്ങിയത്. വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് നൗഷാദിനോട് പറഞ്ഞപ്പോള്‍ നൗഷാദ് പറഞ്ഞത് ഒന്നെന്റെ കട വരെ വരാന്‍ കഴിയുമോ എന്നായിരുന്നു. തന്റെ കട തുറന്ന് വില്‍പ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം വാരി ചാക്കുകളില്‍ നിറച്ചു കൊടുക്കുകയാണ് നൗഷാദ് ചെയ്തത്. നൗഷാദിന്റെ പ്രവൃത്തി കണ്ട് എന്താണിത് എന്ന് പറഞ്ഞപ്പോള്‍ നൗഷാദിന്റെ മറുപടി ഇങ്ങനയൊയിരുന്നു. 'നമ്മള്‍ പോകുമ്ബോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക്നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..'. അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമടക്കമുള്ള പുതു വസ്ത്രങ്ങള്‍, പ്രൈസ് ടാഗ് പോലും മാറ്റാതെയാണ് നൗഷാദ് നിറച്ചു കൊടുത്തത്. സിനിമാ- നാടക നടന്‍ രാജേഷ് ശര്‍മയോടാണ് നൗഷാദ് കടയിലേക്ക് വരാന്‍ ആവശ്യപ്പെടുന്നതും ഇത്രയും വസ്ത്രങ്ങള്‍ നല്‍കിയതും. ഇതാണെന്റെ ലാഭം എന്ന് തുറന്നു പറഞ്ഞ അദ്ദേഹത്തിന്റെ വലിയ മനസിനെ ഫേസ്്ബുക്ക് വിഡിയോയിലൂടെ രാജേഷ് ശര്‍മ കേരളത്തിന് മുന്നിലെത്തിച്ചത്.
അതേ സമയം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ ശേഖരിക്കുന്ന കേന്ദ്രങ്ങളിൽ തുടക്കത്തിലെ മന്ദത മാറി കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ തിരക്കായി തുടങ്ങി. സഹായം ചെയ്യരുതെന്ന വ്യാജപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നു.രാവിലെ കളക്ഷൻ കേന്ദ്രങ്ങളെല്ലാം കാലിയായിരുന്നു. മഹാപ്രളയത്തിലെ കൂട്ടായ്മ മലയാളി മറന്നോ എന്ന സംശയം തന്നെ ഉയർന്നു. പക്ഷെ വൈകീട്ടോടെ സ്ഥിതി മാറി. ഭക്ഷണവും മരുന്നും വസ്ത്രങ്ങളുമൊക്കെയായി ആളുകൾ എത്തിത്തുടങ്ങി. പക്ഷെ മുൻ വർഷത്തെ ആവേശം ഇല്ലാതിരുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കി.
കളക്ഷൻ കേന്ദ്രങ്ങളിലെ സന്നദ്ധ പ്രവർത്തകർ വീടുകളിൽ നേരിട്ടെത്തി സാധനങ്ങൾ കൊണ്ടുവരണമെന്ന് അഭ്യർത്ഥിച്ചിരുന്നു. തലസ്ഥാനത്ത് മാത്രം പതിനഞ്ചിലേറെ കളക്ഷൻ കേന്ദ്രങ്ങളുണ്ട്. ജില്ലാഭരണകൂടം നഗരസഭയും പ്രസ് ക്ലബ് അടക്കമുള്ള സ്ഥാപനങ്ങളും അകലങ്ങളിലുള്ളവരെ സഹായിക്കാനായി കൂട്ടായ്മ തീർത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കടക്കം സഹായം ചെയ്യരുതെന്നും അതൊന്നും ജനങ്ങളിലേക്കെത്തില്ലെന്നുമുള്ള മട്ടിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം സജീവമായിരുന്നു. അതിനിടെ പ്രളയ ബാധിതരായി ക്യാംപുകളിലെത്തിയവരുടെ എണ്ണം രണ്ടരലക്ഷം കവിയുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























