ജില്ലാ സെക്രട്ടറി പി. രാജുവിന് പൊലീസ് ക്ലീയറന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് അധികൃതര്‍ പാസ്‌പോര്‍ട്ട് നിഷേധിക്കുകയും അദ്ദേഹത്തിന്റെ വിദേശയാത്ര വെള്ളത്തിലാവുകയും ചെയ്തു

എറണാകുളം ജില്ലയില്‍ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പോര് കടുക്കുന്നു. ജില്ലാ സെക്രട്ടറി പി. രാജുവിന് പൊലീസ് ക്ലീയറന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് അധികൃതര്‍ പാസ്‌പോര്‍ട്ട് നിഷേധിക്കുകയും അദ്ദേഹത്തിന്റെ വിദേശയാത്ര വെള്ളത്തിലാവുകയും ചെയ്തു. പൊലീസ് നടപടിക്കെതിരെ രാജു ഹൈക്കോടതിയെ സമീപിച്ചു. ഡി.ഐ.ജി ഓഫീസ് മാര്‍ച്ച് നടത്തിയ ജില്ലാ സെക്രട്ടറി പി. രാജുവിനെയും മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമിനേയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത് വിവാദമായതിന് പിന്നാലെയാണിത്. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി. രാജുവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്. തുടര്‍ന്നാണ് പൊലീസ് പാസ്‌പോര്‍ട്ട് ക്ലീയറന്‍സ് നല്‍കാഞ്ഞത്. ഡമാസ്‌കസില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പി. രാജു പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. നിലവിലെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനാല്‍ അത് പുതുക്കുന്നതിന് വേണ്ടിയാണ് പി.രാജു അപേക്ഷ നല്‍കിയത്. ഈ സമയത്താണ് പോലീസ് ക്ലിയറന്‍സ് നിഷേധിച്ചത്.
അടുത്തമാസം എട്ടിന് സിറിയയിലെ ഡമാസ്‌ക്കസില്‍ നടക്കുന്ന അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പി. രാജു കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷിച്ചത്. ടിക്കറ്റ് അടക്കം യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും രാജു ചെയ്തുകഴിഞ്ഞു. എന്നാല്‍ ജാമ്യമില്ലാ കേസ് ചുമത്തി കേസ് എടുത്തിട്ടും അറസ്റ്റ് ചെയ്യാത്ത പൊലീസ് ക്ലിയറന്‍സ് നിഷേധിക്കുകയായിരുന്നു. പൊലീസിനെ ചില ഉന്നതരും ജില്ലായിലെ ചില സി.പി.എം നേതാക്കളും നടത്തിയ ഗൂഢാലോചയാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. സാധാരണ രാഷ്ട്രീയ കേസുകളുള്ള നേതാക്കള്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇളവ് അനുവദിക്കാറുണ്ട്. പ്രത്യേകിച്ച് ഭരണകക്ഷിയില്‍ പെട്ട പ്രമുഖനേതാവ് ആകുമ്പോള്‍. എന്നാല്‍ പൊലീസ് പകപോക്കുകയാണെന്ന് പകല്‍പോലെ വ്യക്തമാണെന്ന് സി.പി.ഐക്കാര്‍ക്ക് അറിയാം. പ്രളയത്തില്‍ കേരളം പ്രയാസപ്പെടുമ്പോള്‍ ഭരണകക്ഷിയിലെ പ്രബലര്‍ തമ്മില്‍ തമ്മിലടിക്കുന്നു എന്ന വാര്‍ത്ത ഒഴിവാക്കാനാണ് രാജു ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ കുറേ നാളായി ജില്ലയില്‍ സി.പി.ഐ- സി.പി.എം പോര് രൂക്ഷമാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐക്കാര്‍ തമ്മില്‍ കത്തിക്കുത്ത് നടത്തിയതോടെയാണ് പുതിയ സംഭവങ്ങള്‍ ആരംഭിച്ചത്. എസ്.ഐ.യുടെ ഏകാധിപത്യത്തിനെതിരെ എ.ഐ.എസ്.എഫ് രംഗത്തെത്തി. ഞാറയ്ക്കല്‍ പോളിടെക്‌നിക്കില്‍ എസ്.എഫ്.ഐക്കാര്‍ എ.ഐ.എസ്.എഫുകാരെ ആക്രമിച്ചു. സംഭവം അറിഞ്ഞ് ഇവരെ പ്രവേശിപ്പിച്ച സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ പി. രാജുവിന്റെ കാര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. സ്ഥലത്തെത്തിയ ഞാറയ്ക്കല്‍ സി.ഐയോട് പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സി.പി.ഐ എറണാകുളം ഡി.ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു.
മാര്‍ച്ചിനിടെ പൊലീസ് എല്‍ദോ എബ്രഹാം എം.എല്‍.എയെയും പി.രാജുവിനെയും അടക്കം ക്രൂരമായി മര്‍ദ്ദിച്ചു. എല്‍ദോയുടെ കൈയ്ക്ക് പൊട്ടലുണ്ടായി. സംഭവം വിവാദമായതോടെ കളക്ടറോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. സമരത്തിന് പോയാല്‍ അടികിട്ടുമെന്നാണ് മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചത്. പൊലീസ് എം.എല്‍.എയെ വീടുകയറി ആക്രമിച്ചില്ലെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്. അതോടെ കാനത്തിനെതിരെ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് രൂക്ഷവിമര്‍ശനം നടത്തി. സംഭവം നടന്ന് ഒരു മാസം പിന്നിടുന്നു. കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ട് രണ്ടാഴ്ചയോളമായി എന്നിട്ടും മുഖ്യമന്ത്രി യാതൊരു നടപടിയും പൊലീസിനെതിരെ എടുത്തിട്ടില്ല. അതിന് പിന്നാലെയാണ് പി.രാജുവിനെതിരെ പൊലീസ് തിരിഞ്ഞത്. ഇത് വീണ്ടും വിവാദമാകുമോ? കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha






















