ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്നാവശ്യപ്പെട്ട് ലൂസിയുടെ കുടുംബത്തിന് സഭയുടെ കത്ത്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്നാവശ്യപ്പെട്ട് ലൂസിയുടെ കുടുംബത്തിന് എഫ്.സി.സി(ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍) കത്തയച്ചു. ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്നാണ് കുടുംബത്തിന് നല്‍കിയ കത്തില്‍ പറയുന്നത്. മകളെ കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസിയുടെ അമ്മക്കാണ് കത്തയച്ചത്. ലൂസി കളപ്പുരക്ക് ഒരു അവകാശവും നല്‍കില്ലെന്നും സഭ വ്യക്തമാക്കി. അതേസമയം, സന്ന്യാസ സഭയായ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് അപ്പീല്‍ നല്‍കിയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് അപ്പീല്‍ ഇ-മെയിലായി അയച്ചത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസില്‍ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയതിന്റെ പേരിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയത്. സിനഡ് തീരുമാനം ലംഘിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുത്തു, കാറുവാങ്ങി, സഭാവസ്‌ത്രമല്ലാത്ത വസ്‌ത്രം ധരിച്ചു, അനുസരണക്കേട് കാണിച്ചു, അനുവാദമില്ലാതെ പുറത്തുപോയി തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്. എന്നാൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള സമരത്തിൽ പങ്കെടുത്തുവെന്ന കുറ്റം ഇത്തവണ നോട്ടീസിലില്ല. നേരത്തെ രണ്ടുതവണ നോട്ടീസ് നൽകിയപ്പോൾ നൽകിയ മറുപടി തൃപ്‌തികരമല്ലാത്തതിനാലാണ് മൂന്നാമതും കത്ത് നൽകിയത്. സന്യാസ സഭയിൽനിന്നും ഒഴിഞ്ഞുപോകുകയാണെങ്കിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്നും പുറത്താക്കുകയാണെങ്കിൽ ഒരാനുകൂല്യങ്ങളും ലഭിക്കില്ലെന്നും കത്തിൽ പറയുന്നു. സിസ്‌റ്റർ ലൂസി നിലവിൽ എഫ്‌സിസിയുടെ വയനാട് കാരക്കാമലയിലുള്ള വിമലാലയം കോൺവെന്റിലാണുള്ളത്. ദ്വാരക സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപികയാണ്.
സ്വയം ഒഴിഞ്ഞുപോകില്ലെന്നും എഫ്‌സിസി സഭാംഗമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സിസ്‌റ്റർ ലൂസി പറഞ്ഞു. തെറ്റൊന്നും ചെയ്‌തിട്ടില്ല. തന്റെ പ്രവൃത്തികളെ സഭാനേതൃത്വം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ഇവർ നേരത്തെ പറഞ്ഞിരുന്നു. മേയ് 11ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍തീരുമാനിച്ചത്. കാരണം കാണിക്കല്‍ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു.
തന്നെ മാനസികമായും ശാരീരികമായും ആദ്ധ്യാത്മികമായും തളർത്തിയ ശേഷം ഭയപ്പെടുത്തി നിശബ്ദയാക്കാനുള്ള ശ്രമങ്ങളാണ് സന്യാസ സഭയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് സിസ്റ്റർ ലൂസി കളപ്പുര പറയുകയാണ്. ആലുവയിലെ സന്യാസ സഭ സുപ്പീരിയർ ജനറൽ മുമ്പാകെ ഹാജരായി വിശദീകരണം നൽകിയില്ലെന്നും അച്ചടക്ക ലംഘനങ്ങൾ തുടരുകയാണെന്നും തനിക്കെതിരെയുള്ള ആരോപണങ്ങളോട് പ്രതികരിച്ചിരുന്നു. അനുമതിയില്ലാതെ മഠത്തിൽ നിന്നും രാത്രി സമയങ്ങളിൽ ഇറങ്ങി പോകുന്നുവെന്ന തരത്തിലുള്ള സഭയുടെ ആരോപണങ്ങൾ തെറ്റാണ്. ചില ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനാണ് രാത്രികളിൽ പുറത്ത് പോയിട്ടുള്ളത്. വ്യക്തിപരമായ മറ്റൊരാവശ്യത്തിനും രാത്രി പുറത്തിറങ്ങിയിട്ടില്ല. മഠത്തിലെ പ്രാർത്ഥനകളിൽ പങ്കുചേരുന്നില്ല, കോമൺ മെസിൽ ഒരുമിച്ച് ഭക്ഷണം കഴിക്കാനെത്തുന്നില്ല തുടങ്ങിയ കൂട്ടക്രമത്തെപ്പറ്റിയുള്ള ആരോപണങ്ങളും തള്ളിക്കളയുകയാണ്. സഭയ്ക്ക് കീഴിൽ ഏതു മഠത്തിലാണ് ഇതെല്ലാം കൃത്യമായി പാലിക്കപ്പെടുന്നതെന്ന് കൂടി മറുപടി പറയാൻ സന്യാസ സഭയ്ക്ക് ബാദ്ധ്യതയുണ്ടെന്നും സിസ്റ്റർ പറയുന്നു.
https://www.facebook.com/Malayalivartha
























