അയൽരാജ്യങ്ങളുമായി മികച്ച ബന്ധം കെട്ടിപ്പടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലേക്ക് പുറപ്പെട്ടു; അയൽരാജ്യങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അതിനുള്ള നടപടിയാണ് ഭൂട്ടാൻ സന്ദർശനമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി

അയൽരാജ്യങ്ങളുമായി മികച്ച ബന്ധം കെട്ടിപ്പടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലേക്ക് പുറപ്പെട്ടു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലേക്ക് പുറപ്പെട്ടത്. ഭൂട്ടാൻ പ്രധാനമന്ത്രി ലോതേ ഷെറിംഗ്, ഭൂട്ടാൻ രാജാവ് ജിഗ്‌മെ ഖേസർ നാംഗ്യേൽ വാംഗ്ചുക് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ചായിരിക്കും ചർച്ചകൾ നടക്കുക. അയൽരാജ്യങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അതിനുള്ള നടപടിയാണ് ഭൂട്ടാൻ സന്ദർശനമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
തന്ത്രപ്രധാനമായ രണ്ട് ഉടമ്പടികളിലൂടെ ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുക, വൈവിധ്യവല്‍ക്കരിക്കുക എന്നിവയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശം.മോദിയുടെ സന്ദര്‍ശനം ഇന്ത്യ-ഭൂട്ടാന്‍ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്ന് ഭൂട്ടാനിലെ ഇന്ത്യന്‍ അംബാസിഡര്‍ രുചിറ കമ്പോജ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ പത്തോളം ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കുമെന്നാണ് സൂചന. സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി അഞ്ചോളം പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
മാംഗ്‌ഡെച്ചു നദിയില്‍ ഇന്ത്യന്‍ സഹായത്തോടെ നിര്‍മിച്ച 720 മെഗാവാട്ടിന്റെ ജലവൈദ്യുത പ്രോജക്റ്റ് മോദി ഉദ്ഘാടനം ചെയ്യും. പൊതുമേഖലാ സ്ഥാപനമായ എന്‍എച്ച്പിസിയാണ് പദ്ധതി രൂപകല്‍പ്പന ചെയ്തത്. ജലവൈദ്യുത പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി ഇന്ത്യ വാങ്ങും. ഭൂട്ടാനിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി 10,000 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികള്‍ നിര്‍മിച്ചു നല്‍കാനും വൈദ്യുതി വാങ്ങാനുമാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. 10 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇതിനായി നടത്തുക. ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാന സ്ഥാനത്തുള്ള ഭൂട്ടാന്‍, ചൈനയുടെ വലയിലകപ്പെടാതിരിക്കാനുള്ള ജാഗ്രതയാണ് ഇന്ത്യ പുലര്‍ത്തുന്നത്. 2017 ല്‍ ഇന്ത്യ-ഭൂട്ടാന്‍-ചൈന അതിര്‍ത്തിയിലെ ദോക്‌ലാമില്‍ ചൈന നടത്തിയ അധിനിവേശത്തിന് ശേഷം ഇരു രാജ്യങ്ങളും തന്ത്രപരമായ ബന്ധം കൂടുതല്‍ ഗാഢമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജ്യ സന്ദര്‍ശനത്തിന് മുന്നോടിയായി ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതേ ഷേറിംഗ് നരേന്ദ്രമോദിയെ ഫേസ്ബുക്കില്‍ പ്രശംസിച്ചിരുന്നു. അദ്ദേഹം വളരെ വിനീതനും സാധരണക്കാരനായ വ്യക്തിയുമാണ് എന്നാണ് ലോതേ ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനായി രാജ്യം കാത്തിരിക്കുകയാണെന്നും ഭൂട്ടാന്‍ പ്രധാനമന്ത്രി പറഞ്ഞു.2014 ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നരേന്ദ്രമോദി സന്ദര്‍ശിച്ച ആദ്യ രാജ്യമാണ് ഭൂട്ടാന്‍.
തന്ത്രപ്രധാന സഖ്യകക്ഷിയായ ഭൂട്ടാനുമായി ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മികച്ച രീതിയില്‍ വളരുകയാണ്. ഇന്ത്യയുടെ ഈ നയം അയല്‍സംസ്ഥാനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നതിന് സഹായകമാകുന്നു. സാമ്പത്തിക വികസന സഹകരണം, ജലവൈദ്യുതി സഹകരണം ,ജനങ്ങളുമായുള്ള ബന്ധം എന്നിവയുള്‍പ്പെടെ ഉഭയകക്ഷി പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ സന്ദര്‍ശനം ഇരുരാജ്യക്കാര്‍ക്കും അവസരമൊരുക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
രണ്ടാമത് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായാണ് മോദി ഭൂട്ടാനിലേക്ക് പോകുന്നത്. നേരത്തെ 2014ൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത ശേഷം നരേന്ദ്രമോദി ആദ്യമായി വിദേശ സന്ദർശനം നടത്തിയത് ഭൂട്ടാനിലേക്കായിരുന്നു.
https://www.facebook.com/Malayalivartha
























