സി.പി.ഐ എം.എല്‍.എ എല്‍ദോ എബ്രഹാമിനെയും എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനെയും തല്ലിച്ചതച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ റിപ്പോര്‍ട്ട്

സി.പി.ഐ എം.എല്‍.എ എല്‍ദോ എബ്രഹാമിനെയും എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനെയും തല്ലിച്ചതച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ റിപ്പോര്‍ട്ട്. ഏറെ വിവാദമായ സംഭവത്തില്‍ പേരിന് പോലും നടപടിയെടുക്കാന്‍ കഴിയാത്തത് രാഷ്ട്രീയസമ്മര്‍ദ്ദം കൊണ്ടാണെന്ന് ആക്ഷേപമുണ്ട്. പൊലീസ് അതിക്രമത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷിച്ച ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ പിഴവില്ലാത്തതിനാലാണ് നടപടി എടുക്കാനാവില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ ആഭ്യന്തരസെക്രട്ടറിയെ അറിയിച്ചു. ഇതോടെ സി.പി.ഐ- സി.പി.എം അടി തുടരുമെന്ന് ഉറപ്പായി. നിലവില്‍ പ്രളയദുരിതത്തില്‍ സംസ്ഥാനം പെട്ടതിനാല്‍ പരസ്യമായ വിഴുപ്പലക്കല്‍ ഉണ്ടാകില്ല. സി.പി.ഐയില്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പടയൊരുക്കം ഇനി കൂടുതല്‍ ശക്തമാകും.
ഞാറയ്ക്കല്‍ പോളിടെക്‌നിക്കില്‍ വെച്ച് എസ്.എഫ്.ഐകാരുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ എ.ഐ.എസ്.എഫുകാരെ സന്ദര്‍ശിക്കാനെത്തിയ പി. രാജുവിനെ ഡി.വൈ.എഫ്.ഐക്കാര്‍ തടഞ്ഞ് വെച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്ഥലത്തെത്തിയ ഞാറയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതേ തുടര്‍ന്ന് സി.ഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഡി.ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിന് നേരെയാണ് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. എം.എല്‍.എ ഉള്‍പ്പെടെ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് അറിയാമായിരുന്നിട്ടും ജുഡീഷ്യല്‍ അധികാരമുള്ള ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. എം.എല്‍.എയെ തെരഞ്ഞ് പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നെന്ന് സി.പി.ഐ നേതാക്കള്‍ ആരോപിച്ചിരുന്നു.
എംഎല്‍എയെയും പാര്‍ട്ടി നേതാക്കളെയും തല്ലിയ പൊലീസുകാര്‍ക്കെതിരെ നടപടിവേണമെന്ന് മന്ത്രിസഭായോഗത്തില്‍ മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും വി.എസ് സുനില്‍കുമാറും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി എറണാകുളം കളക്ടറോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ലാത്തിച്ചാര്‍ജ്ജില്‍ വലിയ അക്രമം ഉണ്ടായില്ലെന്നാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും അറിയുന്നു. ഇതേക്കുറിച്ച് മുഖ്യമന്ത്രി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് ചില അവ്യക്തതകള്‍ ഇപ്പോഴും തുടരുകയാണ്. കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ ജി, എസ്‌ഐ വിപിന്‍ ദാസ് എന്നിവര്‍ക്കെതിരെയാണ് സി.പി.ഐ നടപടി ആവശ്യപ്പെട്ടിരുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായാണ് കാനം രാജേന്ദ്രന്‍ മുമ്പ് പറഞ്ഞിരുന്നത്. അടുത്തമാസം സിറിയയിലെ ഡമാസ്‌ക്കസില്‍ നടക്കുന്ന അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകാന്‍ തയ്യാറെടുക്കുന്ന പി.രാജുവിന്റെ പാസ്‌പോര്‍ട്ട് ക്ലീയറന്‍സ് നല്‍കാതെ പൊലീസ് മറ്റൊരു പ്രഹരം കൂടി നല്കി. ഇതേ തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഡി.ജി.പിയുടെ റിപ്പോര്‍ട്ടിനെ കുറിച്ച്, മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പ്രതികരിച്ചു. ലാത്തിച്ചാര്‍ജ്ജിന് ശേഷം എം.എല്‍.എയെ പൊലീസ് വീട്ടില്‍കയറി ആക്രമിച്ചതല്ലല്ലോ എന്ന് കാനം പ്രസ്താവിച്ചത് വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കാനത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എന്നും രാവിലെ എണീറ്റ് പിണറായി വിജയനെതിരെ വിമര്‍ശനം നടത്താന്‍ എന്നെ കിട്ടില്ലെന്നായാരുന്നു പ്രതികരിച്ചത്.
https://www.facebook.com/Malayalivartha
























