പ്രളയത്തെ തുടര്‍ന്നുള്ള കേന്ദ്രസഹായത്തെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും തമ്മിലുള്ള വാക്‌പോര് തുടരുന്നു

പ്രളയത്തെ തുടര്‍ന്നുള്ള കേന്ദ്രസഹായത്തെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും തമ്മിലുള്ള വാക്‌പോര് തുടരുന്നു. മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ വിമര്‍ശനത്തിനെതിരെ മുരളീധരന്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളം കേന്ദ്രത്തോട് സഹായം ചോദിച്ചിട്ടില്ലെന്ന് താന്‍ പറഞ്ഞെന്ന കാര്യം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയെ അയയ്ക്കണോ എന്ന് ചോദിച്ചപ്പോള്‍ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം സാമ്പത്തിക സഹായം ചോദിച്ചില്ലെന്നാണ് പറഞ്ഞത്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.
ഹിന്ദി അറിയാത്തതിനാല്‍ ഒരു കാര്യവും കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയോട് സംസാരിച്ചിട്ടില്ല. വി. മുരളീധരന് എങ്ങനെയാണ് തെറ്റിദ്ധാരണ ഉണ്ടായതെന്നറിയില്ല. പറയാത്ത കാര്യം മനസ്സിലാക്കാനുള്ള വൈഭവം ആരോപണം ഉന്നയിച്ച കേന്ദ്രമന്ത്രിക്കുണ്ടോ എന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് ചോദിച്ചിരുന്നു. പ്രളയം നേരിടുന്നതില്‍ സംസ്ഥാനം മുന്നൊരുക്കം നടത്തിയില്ലെന്ന വി. മുരളീധരന്റെ ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളം ആവശ്യപ്പെട്ട സഹായങ്ങളെല്ലാം നല്‍കിയിട്ടുണ്ടെന്നും ഇനിയും ആവശ്യപ്പെട്ടാല്‍ കൊടുക്കും ആവശ്യപ്പെടേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും വി മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുനരധിവാസം സംബന്ധിച്ച കാര്യങ്ങളില്‍ കേരളത്തിന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും വി മുരളീധരന്‍ ഉറപ്പ് നല്‍കിയിരുന്നു.
ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം സംസ്ഥാനത്തിന് ആവശ്യമുള്ള സമയം വരെ തുടരുമെന്നും വി.മുരളീധരന്‍ അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി സഹായം ആവശ്യപ്പെടുന്ന മുറയ്ക്ക് കേന്ദ്രത്തില്‍ നിന്ന് നല്‍കും. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തോട് കൂടുതല്‍ സഹായം അഭ്യര്‍ത്ഥിക്കാറുണ്ട്. അക്കാര്യം സൂചിപ്പിക്കുകയാണ് താന്‍ ചെയ്തതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറഞ്ഞിരുന്നു. ഡല്‍ഹിയിലെ സി.പി.എം നേതാക്കള്‍ സംസ്ഥാനത്തെ സാഹചര്യം അറിഞ്ഞല്ല പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചെന്നാണ് അറിയുന്നത്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ കേരളാഹൗസില്‍ എ. സമ്പത്തിനെ ക്യാബിനെറ്റ് പദവിയുള്ള സെപ്ഷ്യല്‍ ഓഫീസറായി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.
കേന്ദ്രസഹായമായി 22.48 ടണ്‍ അവശ്യമരുന്നുകള്‍ കേരളത്തിലേയ്ക്ക് അയയ്ക്കും. ആദ്യത്തെ കണ്‍സൈന്‍മെന്റ് ആറു ടണ്‍ മരുന്നുകള്‍ ഇന്നലെ കൊച്ചിയിലെത്തി. വിസ്താര, എയര്‍ ഇന്ത്യ എന്നീ ഫ്‌ളൈറ്റുകളില്‍ ഇന്നലെ രാവിലെയാണ് മരുന്നുകള്‍ എത്തിച്ചത്. ഇന്‍സുലിന്‍, ഗ്ലൗസുകള്‍, ആന്റിബയോട്ടിക്കുകള്‍, ഒ.ആര്‍.എസ്. എന്നിവ ഉള്‍പ്പെടെയുള്ള കാര്‍ട്ടനുകളാണ് അയച്ചിട്ടുള്ളത്. അടുത്ത കണ്‍ സൈന്‍മെന്റ് ഇന്നലെ വൈകുന്നേരം എത്തി. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥപ്രകാരം മരുന്നുകള്‍ ലഭ്യമാക്കിയത്. ചണ്ഢിഗഡില്‍ നിന്നും ഭോപ്പാലില്‍ നിന്നും ഡല്‍ഹിയിലെത്തിച്ചാണ് വിമാനമാര്‍ഗ്ഗം മരുന്നുകള്‍ കൊച്ചിയിലെത്തിച്ചത്. ആന്റിബയോട്ടിക്കുകളും ഇന്‍സുലിനും ഉള്‍പ്പെടെയുള്ള അവശ്യമരുന്നുകള്‍ ആറു ടണ്‍ വീതം തുടര്‍ന്നുള്ള ദിവസങ്ങളിലും കൊച്ചിയിലെത്തും. 400 കാര്‍ട്ടനുകളിലായി മൂന്നു ടണ്‍ ഇന്‍സുലിന്‍ ഉള്‍പ്പെടെ 2051 കാര്‍ട്ടന്‍ മരുന്നുകളാണ് കേരളത്തിലെത്തുക. ഇതിനു പുറമെ ഒരു കോടി ക്ലോറിന്‍ ടാബ്‌ലറ്റുകളും കേരളത്തിലേയ്ക്ക് അയയ്ക്കും.
https://www.facebook.com/Malayalivartha
























