എല്ലാം കരുതലോടെ… ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തിയില്‍ സേനാ വിന്യാസം ശക്തമാക്കിയതോടെ അതിര്‍ത്തി ഗ്രാമങ്ങള്‍ അങ്കലാപ്പില്‍; ലോക രാഷ്ട്രങ്ങള്‍ യുദ്ധം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യയെ പ്രകോപിപ്പിച്ച് പാകിസ്ഥാന്‍; ഏത് സാഹചര്യവും നേരിടാന്‍ മോദി, അമിത്ഷാ, രാജ്‌നാഥ് സിംഗ് സഖ്യം
അതിര്‍ത്തി ഗ്രാമങ്ങള്‍ വല്ലാത്ത ആശങ്കയിലാണ്. ഏത് നിമിഷവും യുദ്ധമുണ്ടാകുമെന്ന ഭീതിയിലാണ്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സേനാ നീക്കം ശക്തമാക്കിയതോടെ ഇന്ത്യയിലെ ത്രീമെന്‍ ആര്‍മിയെന്നറിയപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നവരെ ഉറ്റുനോക്കുകയാണ് ലോകം. ഏതൊരു നീക്കവും ഇവര്‍ മൂന്ന് പേരും അറിയാതെ നടക്കില്ല. പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കാനുള്ള തന്ത്രം മെനയുകയാണ് ഈ ത്രീമെന്‍ ആര്‍മി.
അതേസമയം അതിര്‍ത്തി ഗ്രാമത്തിലെ ജനങ്ങളും വല്ലാതെ ബുദ്ധി മുട്ടുകയാണ്. ശ്രീനഗറില്‍നിന്ന് ലേലഡാക്കിലേക്കുള്ള യാത്രയ്ക്കിടെ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. എല്ലാവരെയും സംശയത്തോടെ കാണുന്ന സമീപനത്തില്‍ നീരസം തോന്നാമെങ്കിലും വഴിയിലുടനീളം സൈന്യത്തിന്റെ അതിജാഗ്രതയുടെ തെളിവാണ് ഇത്തരം ചോദ്യങ്ങളും കര്‍ശനപരിശോധനകളുമൊക്കെ. സൊചിലാപാസ് പിന്നിട്ട് ലോകത്തെ ഏറ്റവും ശൈത്യമുള്ള രണ്ടാം പ്രദേശമായ ദ്രാസിലെത്തുമ്പോഴും ഇടയ്ക്കിടെ പട്ടാള വണ്ടികളും ചിലയിടങ്ങളില്‍ ചെക്ക് പോസ്റ്റുകളും ഉണ്ട്. ദ്രാസിലെ മൊറാബ ഗ്രാമത്തില്‍ മുഷ്‌ക് താഴ്‌വരയിലേക്കുള്ള വഴി എഴുതിവെച്ചിട്ടുണ്ട്. ഇവിടെനിന്ന് മുക്കാല്‍മണിക്കൂര്‍ നടന്നാല്‍ പാകിസ്താനിലെത്തും. കാര്‍ഗില്‍ യുദ്ധത്തിലേക്കു നയിച്ച, പാക്‌നുഴഞ്ഞുകയറ്റമുണ്ടായ ടൈഗര്‍ ഹില്‍സ് ഈ ഗ്രാമത്തില്‍നിന്ന് തെളിഞ്ഞുകാണാം.
ജമ്മുകശ്മീരിനെച്ചൊല്ലിയുള്ള പ്രതിഷേധങ്ങളുടെയും രോഷപ്രകടനങ്ങളുടെയുമൊക്കെ ആശങ്ക ഗ്രാമവാസികളുടെ മുഖങ്ങളില്‍ വായിച്ചെടുക്കാമായിരുന്നു. പുറത്തുനിന്നുള്ളവരോട് വളരെ സൂക്ഷിച്ചേ അവര്‍ സംസാരിക്കൂ. ഇവിടെ പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടായോ എന്നു ചോദിച്ചപ്പോള്‍ ഈ ഗ്രാമത്തില്‍ എല്ലാം ശാന്തമാണെന്ന് വഴിയരികില്‍ കണ്ട ഒരു വയോധിക പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങളിലേക്കു കടക്കുംമുമ്പേ അവര്‍ വഴിമാറിപ്പോയി.
മുന്നോട്ടുപോയാല്‍, ദ്രാസില്‍തന്നെയാണ് കാര്‍ഗില്‍ യുദ്ധസ്മാരകം. ജീവത്യാഗം ചെയ്ത പട്ടാളക്കാരുടെ ശില്പങ്ങളും ബലികുടീരങ്ങളും മാനംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന ദേശീയപതാകയ്ക്കു സമീപമുള്ള അമര്‍ ജവാന്‍ ജ്യോതിയുമൊക്കെ ഏതൊരാളിലും ദേശസ്‌നേഹം ജ്വലിപ്പിക്കും. യുദ്ധവിവരണങ്ങളും പാകിസ്താനില്‍നിന്നു പിടിച്ചെടുത്ത പതാകയും ആയുധാവശിഷ്ടങ്ങളും ഇന്ത്യന്‍ സൈന്യത്തിന്റെ വീരഗാഥകളുമായി പ്രത്യേക മ്യൂസിയവും ഒരുക്കിയിട്ടുണ്ട്. ദ്രാസ് മുതല്‍ കാര്‍ഗില്‍ വരെ പലയിടങ്ങളിലായി റോഡരികില്‍ ചെറിയ മതില്‍കെട്ടി മറച്ചിരിക്കുന്നു. തൊട്ടപ്പുറമുള്ള രണ്ടു മലകള്‍ക്കപ്പുറം പാകിസ്താനായതിനാല്‍ അവരുടെ ലക്ഷ്യകേന്ദ്രങ്ങളിലാണ് ഈ മറ. കാര്‍ഗില്‍ പട്ടണത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് ഷില്‍ക്ക്‌ചേ ചെക്ക് പോസ്റ്റുണ്ട്. ഇവിടെ ഹര്‍ത്താല്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. പ്രതിഷേധങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ലെന്നായിരുന്നു ജമ്മുകശ്മീര്‍ പോലീസുകാരന്റെ വിശദീകരണം.
പക്ഷെ, പട്ടണവീഥികളിലൊക്കെ തോക്കേന്തി നില്‍ക്കുന്ന അര്‍ധസൈനികരുടെ സാന്നിധ്യം കാര്‍ഗില്‍ അത്ര ശാന്തമല്ലെന്നു തോന്നിച്ചു.
തുടര്‍ന്ന്, 800 വര്‍ഷം പഴക്കമുള്ള ബുദ്ധപ്രതിമയുള്ള മുല്‍ബേര്‍ഗിനു പുറമെ, നാമകില, ബോത്തില, ലമയൂരു, മൂണ്‍ലാന്‍ഡ്, ബുദ്ധ് കര്‍ഗ എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോവുന്നതാണ് ലേയിലേയ്ക്കുള്ള പാത. ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ സ്ഥലങ്ങളിലൊന്നും വലിയ ജനവാസമില്ല. ബുദ്ധ് കര്‍ഗയിലും ലമയൂരുവിലും സൈനികക്യാമ്പുകളുണ്ട്. മലയോരങ്ങളില്‍ ചെമ്മരിയാടിന്‍പറ്റത്തെ മേച്ചു നടക്കുന്ന ജിപ്‌സികളാണ് വഴിയരികിലെ മനുഷ്യസാന്നിധ്യം. ഖല്‍സിയാണ് ലേയിലെത്തുന്നതിനു മുമ്പുള്ള ചെറുപട്ടണം. അവിടെ, സി.ആര്‍.പി.എഫ്. ഭടന്മാര്‍ റോന്തുചുറ്റുന്നുണ്ട്. എന്നാല്‍, ഇതുവരെയും പ്രതിഷേധങ്ങളൊന്നും നടന്നിട്ടില്ലെന്ന് ഖല്‍സിയില്‍ ഹോട്ടല്‍ നടത്തുന്ന മഹേന്ദ്ര സിങ് പ്രയാല്‍ പറഞ്ഞു. വളഞ്ഞുപുളഞ്ഞൊഴുകുന്ന ഒരു നദി പോലെ മലമ്പാത മുന്നോട്ടുനീങ്ങുമ്പോള്‍ സൈനികവാഹനങ്ങളാണ് ഇപ്പോഴത്തെ പ്രധാനദൃശ്യം. പാകിസ്താനോടു ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലൊക്കെ അതി ജാഗ്രതയിലാണ് സൈന്യം.
https://www.facebook.com/Malayalivartha