അമ്പരപ്പോടെ എതിരാളികള്‍... സംസ്ഥാനത്ത് വേണ്ടത്ര പരിഗണന ലഭിക്കാതിരിക്കെ എതിരാളികളുടെ പേടിസ്വപ്നമായ ഋഷിരാജ് സിംഗിനെ സിബിഐ സ്‌പെഷല്‍ ഡയറക്ടറാക്കുമെന്ന് സൂചന; മികച്ച ട്രാക്ക് റെക്കോര്‍ഡ് ഋഷിരാജ് സിംഗിന് തുണയാകും

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ചുരുക്കം പോലീസ് ഓഫീസര്‍മാരിലൊരാളാണ് ഋഷിരാജ്‌സിംഗ്. അഴിമതിയ്‌ക്കെതിരെ അദ്ദേഹം നടത്തിയ ശക്തമായ പോരാട്ടം എല്ലാവര്‍ക്കും ആവേശം നല്‍കുന്നതാണ്. നിയമം നടപ്പിലാക്കുന്നതിലെ കാര്‍ക്കശ്യം കാരണം പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ഋഷിരാജ് സിംഗിന്റെ കര്‍ക്കശമായ നിയമപാലന നിലപാടുകള്‍ പൊതു ജനങ്ങള്‍ക്കിടയിലും പൊതുസമൂഹത്തിലും അഭിനന്ദനതിനര്‍ഹാമായി. അതെ സമയം രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തലവേദനയും സൃഷ്ടിച്ചിട്ടുണ്ട്. ഋഷിരാജ് സിംഗിനെ സിബിഐ സ്‌പെഷല്‍ ഡയറക്ടറാക്കുമെന്നാണ് പുറത്തു വരുന്ന വാര്‍ത്ത.
മികച്ച ട്രാക്ക് റെക്കോഡാണ് സിങ്കത്തിന് അനുകൂലമാകുന്നത്. പുനലൂര്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായാണ് ഋഷിരാജ് സിംഗ് സേവനത്തില്‍ പ്രവേശിച്ചത്. പിന്നെ കണ്ണൂരും കോട്ടയത്തും എസ്.പി. ആയി. കൊച്ചിയിലെ സിറ്റി പോലീസ് കമ്മീഷണറായിരുന്നു. ആന്റി പൈറസി സെല്ലിന്റെ തലവന്‍ ആയിരുന്നപ്പോള്‍ വ്യാജ സി.ഡി വിഷയത്തില്‍ എടുത്ത നിലപാടാണ് ഋഷിരാജ് സിംഗിന് പൊതു സമൂഹത്തിന് പരിചിതനാക്കുന്നത്. പല സ്വാധീന കേന്ദ്രങ്ങളിലും കയറിച്ചെന്നു വ്യാജ സി.ഡി വിഷയത്തില്‍ റെയ്ഡ് നടത്തി.
മൂന്നാര്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കാന്‍ വി.എസ്. സര്‍ക്കാര്‍ രൂപീകരിച്ച മൂന്നാര്‍ ഓപറേഷന്‍ മൂന്നംഗ ടീമിലും ഉണ്ടായിരുന്നു. പിന്നീട് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയി വന്ന ഋഷിരാജ് സിംഗ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിപ്പിക്കപ്പെട്ടു. അഴിമതിയില്‍ കുളിച്ചു കിടന്ന വകുപ്പിനെ നന്നാക്കിയെടുക്കാന്‍ സിംഗ് നടത്തിയ പ്രവര്‍ത്തനം ഏറെ കയ്യടി നേടി. ഗതാഗത നിയമപാലനം നടപ്പാക്കാന്‍ ഇദ്ദേഹം എടുത്ത നിലപാടുകള്‍ പ്രശസ്തനാക്കി . ട്രാഫിക് വകുപ്പിലായിരുന്ന കാലത്ത് വേഷപ്രച്ഛന്നനായി കൈക്കൂലി വാങ്ങുന്ന പോലീസുകാരെ പിടിച്ച സംഭവം വാര്‍ത്ത സൃഷ്ടിച്ചിരുന്നു. സര്‍ക്കാറിന് തലവേദനയായതോടെ സിംഗിനെ സ്ഥാനം മാറ്റി.
പിന്നീട് കെ.എസ്.ഇ.ബി യുടെ ചീഫ് വിജിലന്‍സ് ഓഫീസറായി നിയമിതനായി. സംസ്ഥാനത്തെ നിരവധി വ്യവസായ യൂണിറ്റുകളുടെ വൈദ്യുതി മോഷണം ഇദ്ദേഹം കയ്യോടെ പിടിച്ചു പിഴ ചുമത്തി. രാഷ്ട്രീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും വീടുകളിലേക്കും വിജിലന്‍സ് ടീം റെയ്ഡ് നടത്തി പിഴയിട്ടു. അതില്‍ പല പ്രമുഖരും ഉള്‍പ്പെട്ടിരുന്നു. കെ. കരുണാകരന്റെ പുത്രി പത്മജയും വൈദ്യുതി മോഷണത്തിനു പിഴയൊടുക്കിയവരുടെ കൂട്ടത്തില്‍ പെടുന്നു. വൈദ്യുത ഇന്റലിജന്‍സ് മേധാവിയായി ഇരുന്ന കാലത്ത് നേതൃത്വം കൊടുത്ത പരിശോധനകളില്‍ നിന്നെല്ലാം 18 കോടിയോളം വരുമാനം സര്‍ക്കാറിനുണ്ടായി.
ഇങ്ങനെ നിരന്തരം സ്ഥാനം മാറ്റി മാറ്റി സിംഗിനെ ഇപ്പോള്‍ ജയില്‍ ഡി.ജി.പി.യാക്കിയിരിക്കുകയാണ്. എന്നാല്‍ അവിടേയും വെറുതേയിരുന്നില്ല. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഉദ്യോഗസ്ഥരെ കൂച്ചുവിലങ്ങിട്ടു. ഉദ്യോഗസ്ഥനെ കൂട്ടത്തോടെ സ്ഥലം മാറ്റി.
ഇപ്പോള്‍ പുറത്താകുന്ന ഏറ്റവും പുതിയ വാര്‍ത്ത ഋഷിരാജ് സിംഗിനെ കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ. സ്പെഷല്‍ ഡയറക്ടര്‍ തസ്തികയിലേക്കു പരിഗണിക്കുന്നു എന്നാണ്. ഋഷിരാജ് സിങ്, അഹമ്മദാബാദ് കമ്മിഷണര്‍ എ.കെ. സിങ്, മധ്യപ്രദേശ് ക്രൈം ഡി.ജി.പി. സുധീര്‍ സക്സേന എന്നിവരാണു സ്പെഷല്‍ ഡയറക്ടര്‍ തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടിയിലുള്ളത്. ഇവരില്‍, മുമ്പു സി.ബി.ഐ. ജോയിന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ഋഷിരാജിനാണ് ഏറെ സാധ്യത കല്‍പിക്കുന്നത്.
നേരത്തെ തന്നെ ഈ സ്ഥാനം ഉറപ്പിച്ചതായിരുന്നു. ഒരുവര്‍ഷം മുമ്പു ഋഷിരാജിനെ കേന്ദ്ര ഡി.ജി.പി. ഗ്രേഡിലേക്ക് എമ്പാനല്‍ ചെയ്തിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ തലപ്പത്തു നിയമിക്കപ്പെടാനുള്ള യോഗ്യതയാണിത്. ഐ.പി.എസ്. കേരളാ കേഡറില്‍ ഡി.ജി.പി. ജേക്കബ് തോമസിനും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും തൊട്ടുതാഴെയാണു ഋഷിരാജിന്റെ സ്ഥാനം. ഏറ്റെടുക്കുന്ന ദൗത്യങ്ങളിലെല്ലാം പുലര്‍ത്തുന്ന മികവാണു ഋഷിരാജിന്റെ അനുകൂലഘടകം. സി.ബി.ഐ. സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറലായി നിയമിച്ച ഒഴിവിലേക്കാണു കേന്ദ്രസര്‍ക്കാര്‍ മികച്ച ഉദ്യോഗസ്ഥരുടെ ചുരുക്കപ്പെട്ടിക തയാറാക്കിയത്. 20 പേരില്‍നിന്നാണു ഋഷിരാജ് ഉള്‍പ്പെടെ മൂന്നുപേര്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്.
"
https://www.facebook.com/Malayalivartha


























