തരൂരിനോടാ കളി... മോദി അനുകൂല പരാമര്‍ശം നടത്തിയ ശശീ തരൂരിനെതിരെ നടപടിയുണ്ടാകില്ല; സംസ്ഥാന നേതാക്കളുടെ ശിപാര്‍ശ കൈയ്യോടെ നുള്ളിക്കളഞ്ഞ് ഹൈക്കമാന്‍ഡ്; ശശി തരൂരിനെതിരെ നടപടി വന്നാല്‍ അത് വലിയ വാര്‍ത്തയാകും; അതിന്റെ ഗുണം കിട്ടുക നരേന്ദ്ര മോദിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ശശി തരൂരിന്റെ രക്തത്തിനായി ദാഹിച്ചവര്‍ തലയില്‍ കൈവച്ചുപോയി. കേരള നേതാക്കള്‍ നല്‍കിയ ശിപാര്‍ശകള്‍ ഹൈക്കമാന്‍ഡ് കൈയ്യോടെ തള്ളിക്കളഞ്ഞു. മാത്രമല്ല ശശി തരൂരിന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് ഏതാണ്ട് പതനം കണ്ടിരിക്കുന്ന സമയത്ത് ആഗോള മുഖവും വ്യക്തിത്വവുമുള്ള അപൂര്‍വം നേതാവാണ് ശശി തരൂര്‍. ആ തരൂരിനെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു പോലും പരിഗണിക്കാനിരുന്നതാണ്. എന്നാല്‍ അതില്‍ അസൂയപൂണ്ട കേരളത്തിലെ നേതാക്കള്‍ അവസരം കിട്ടിയപ്പോള്‍ ആഞ്ഞടിക്കുകയായിരുന്നു. ശശി തരൂര്‍ തങ്ങള്‍ക്കപ്പുറം വളര്‍ന്നാല്‍ വലിയ ദോഷമുണ്ടാകുമെന്നറിഞ്ഞ് മോദി വിഷയം കത്തിച്ചു. എന്നാല്‍ പരാതിയുമായി ചെന്നപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ ശശി തരൂരിനോടൊപ്പമാണ് നിന്നത്.
തരൂര്‍ മാത്രമല്ല സമാന പ്രസ്താവനകള്‍ നടത്തിയത്. തരൂരിനെതിരെ നടപടി വന്നാല്‍ അത് ബിജെപി ആഘോഷിക്കും. ഫലത്തില്‍ അതെല്ലാം കോണ്‍ഗ്രസില്‍ കൂടുതല്‍ ഭിന്നതയുണ്ടാക്കും. അതിനാല്‍ തന്നെ വിഷയം പൊതുജന മധ്യത്തില്‍ എത്തിക്കേണ്ടെന്നാണ് വിലയിരുത്തല്‍.
ശശി തരൂര്‍ വിഷയം വലിയ വിവാദമാക്കേണ്ട പ്രസ്താവനയല്ലെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തിയത് . അടിസ്ഥാനപരമായി ബിജെപിയെ എതിര്‍ക്കുന്ന നേതാവാണ് തരൂര്‍. അതിനാല്‍ നടപടിയെടുത്ത് അദ്ദേഹത്തെ വിവാദത്തിലേക്ക് തള്ളി വിടേണ്ട ആവശ്യമില്ലെന്നുമാണ് ഹൈക്കമാന്‍ഡിലെ ധാരണയെന്നാണ് റിപ്പോര്‍ട്ട്.
എല്ലാ സമയത്തും മോദിയെ വിമര്‍ശിക്കാതെ അദ്ദേഹം നല്ല കാര്യങ്ങള്‍ ചെയ്താല്‍ അംഗീകരിക്കണമെന്നുമായിരുന്നു തരുരിന്റെ പ്രസ്താവന. ഇതെങ്ങനെ കുറ്റം പറയാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചോദിക്കുന്നത്. അതേസമയം തരൂര്‍ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിക്ക് വ്യക്തമായ മറുപടിയാണ് നല്‍കിയത്. താന്‍ മോഡിയെ വിമര്‍ശിച്ചതിന്റെ പത്തുശതമാനം പോലും തന്നെ പ്രതിക്കൂട്ടിലാക്കുന്നവര്‍ നടത്തിയിട്ടില്ലെന്നും കരുത്തരായ ബി.ജെ.പിയുടെ എതിരാളികളെ രണ്ടുവട്ടം മുട്ടുകുത്തിച്ചാണ് എം.പിയായതെന്നും തരൂര്‍ മറുപടിയില്‍ ഓര്‍മിപ്പിച്ചു.
അതേസമയം പ്രധാനമന്ത്രിയെ ന്യായീകരിച്ചിട്ടില്ലെന്ന നിലപാടും ശശി തരൂര്‍ മറുപടിയില്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് എം.പി. എന്നതിലുപരി എഴുത്തുകാരനെന്ന വിശ്വാസ്യത ഉപേയാഗിച്ച് മോഡി സര്‍ക്കാരിനെതിരേ ശക്തമായ വിമര്‍ശനമാണു നടത്തിയിട്ടുള്ളത്. വിമര്‍ശനം സൃഷ്ടിപരമായ പ്രക്രിയയാണ്. മോഡി ശരി ചെയ്യുകയോ പറയുകയോ ചെയ്യുമ്പോള്‍ അതിനെ അഭിനന്ദിക്കുന്നത് സ്തുതിയല്ല. ശരിയായ കാര്യങ്ങളിലെ അഭിനന്ദനം തെറ്റു ചെയ്യുമ്പോള്‍ അദ്ദേഹത്തിനെതിരേ നാം നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് കരുത്തുപകരുമെന്നും തരൂര്‍ വ്യക്തമാക്കി.
തന്റെ ട്വീറ്റ് വളച്ചൊടിച്ച് വിമര്‍ശകര്‍ ആയുധമാക്കുകയായിരുന്നെന്നന്നും തരൂരിന്റെ മറുപടിയിലുണ്ട്. വീക്ഷണങ്ങള്‍ പാര്‍ട്ടിവേദികളില്‍ പ്രകടിപ്പിക്കാന്‍ താന്‍ പാര്‍ട്ടിയിലെ ഒരു വേദിയിലും അംഗമല്ല. പൊതുവേദിയിലെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് അവിടെത്തന്നെയാണു മറുപടി നല്‍കേണ്ടത്. ജയ്റാം രമേശിന്റേയും അഭിഷേക് സിങ്വിയുടെയും പൊതുവേദിയിലെ പരാമര്‍ശങ്ങളോടു സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു. ഇക്കാര്യം മുല്ലപ്പള്ളിയെ നേരത്തെ അറിയിച്ചിരുന്നതാണ്.
പ്രശംസയര്‍ഹിക്കുന്ന ഒന്നും മോഡി ചെയ്തിട്ടില്ല. എങ്കിലും അഞ്ചുവര്‍ഷത്തിനിടയില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കു വോട്ട് വിഹിതം വര്‍ധിപ്പിച്ച് വിജയിക്കാന്‍ അദ്ദേഹത്തിനായി. 19 % വോട്ട്വിഹിതവുമായി കോണ്‍ഗ്രസ് പിന്നാക്കം പോയത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ പ്രയത്നിക്കണം. പുരോഗമന, മതനിരപേക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് കോണ്‍ഗ്രസ് അധികാരത്തില്‍ തിരികെ വരണമെന്നാണ് ആഗ്രഹിക്കുന്നത്. തന്റെ നിലപാടുകളെ തെറ്റായി വ്യാഖ്യാനിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമം അവര്‍ കാണുന്നുണ്ടെന്നും തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























