ഗവ. ലോ കോളേജില്‍ വിദ്യാർത്ഥികൾ തമ്മിൽ നടന്ന സംഘർഷത്തിൽ ബൈക്കിന്റെ ക്രാഷ്‌ഗാഡ്‌കൊണ്ട് അടിയേറ്റ ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരം

ഗവ. ലോ കോളേജില്‍ വിദ്യാർത്ഥികൾ തമ്മിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ വിദ്യാര്‍ഥികളില്‍ ഒരാളുടെ നില ഗുരുതരം. എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗവും പഞ്ചവത്സര എല്‍എല്‍ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ ആഷിഖ് രാജ് അപകട നില തരണം ചെയ്‌തിട്ടില്ല. ബൈക്കിന്റെ ക്രാഷ്‌ഗാഡ്‌കൊണ്ട് അടിയേറ്റ് ആഷിഖിന്റെ തല പൊട്ടിയിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ള ആഷിഖിന്റെ തലയില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഇതിന് ശസ്‌ത്രക്രിയ വേണ്ടിവരും. വ്യാഴാഴ്‌ച രാവിലെ കൂടുതല്‍ പരിശോധനയ്‌ക്ക് ശേഷമേ ശസ്‌ത്രക്രിയ തീരുമാനിക്കാനാകൂവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്‌ച ഉച്ചയ്‌ക്കാണ് ഗവ. ലോ കോളേജിലെ കെഎസ്‌യുക്കാര്‍ പുറത്തുനിന്ന് വാഹനത്തില്‍ മാരകായുധങ്ങളുമായി വന്ന് എസ്‌എഫ്‌ഐക്കാരെ ആക്രമിച്ചത്. സംഭവത്തില്‍ നാല് കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തതായി മ്യൂസിയം പൊലീസ് അറിയിച്ചു.
എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്‌ണു എസ് നാഥിന്റെ തല കമ്പിവടിക്കടിച്ച് പൊട്ടിക്കുകയും പല്ല് അടിച്ചു കൊഴിക്കുകയും ചെയ്‌ത കേസില്‍ ഒമ്പത് കെഎസ്‌യുക്കാര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തി കേസെടുത്തു. ചൊവ്വാഴ്‌ച സംഭവസ്ഥലത്തുനിന്ന് പൊലീസ് പിടികൂടിയ രണ്ട് കെഎസ്‌യുക്കാരെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.
കെഎസ്‌യു യൂണിറ്റ് ഭാരവാഹിയും എല്‍എല്‍ബി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയുമായ എസ് അര്‍ജുന്‍ ബാബു, പഞ്ചവല്‍സര എല്‍എല്‍ബിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആര്‍ പി നിഖില്‍ എന്നിവരെയാണ് ജുഡീഷ്യല്‍ ഒന്നാം മജിസ്‌ട്രേട്ട് അഞ്ചാം കോടതി റിമാന്‍ഡ് ചെയ്‌തത്. കൂട്ടു പ്രതികളായ അരുണ്‍ അമ്ബിളി, അരുണ്‍ ജോര്‍ജ്, മനുകൃഷ്‌ണ, മനു മനോജ്, മുഷ്‌താഖ്, ഷെഹി, ആഷിഖ് അഷ്‌റഫ് എന്നിവര്‍ ഒളിവി ലാണ്. ഇവരെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. റിമാന്‍ഡിലായവരെയും ഒളിവില്‍ കഴിയുന്നവരെയും കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ പൊലീസ് വ്യാഴാഴ്‌ച ലോ കോളേജ് പ്രിന്‍സിപ്പലിന് കത്ത് നല്‍കും. 407, 323, 324, 326 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























