ചാടിയിട്ടൊന്നും കാര്യമില്ല എ.ജി കിഫ്ബിയിൽ ഓഡിറ്റ് വരില്ല; കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ എത്ര ചാടിയാലും കിഫ്ബിയിൽ ഓഡിറ്റ് ചെയ്യാൻ അവസരം നൽകില്ലെന്ന് ധനമന്ത്രാലയത്തിൽ നിന്നും സൂചന

കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ എത്ര ചാടിയാലും കിഫ്ബിയിൽ ഓഡിറ്റ് ചെയ്യാൻ അവസരം നൽകില്ലെന്നാണ് ധനമന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ. കിഫ്ബിയിൽ ഓഡിറ്റ് വേണ്ടെന്ന കൗശലത്തിന് പിന്നിൽ മുൻധന സെക്രട്ടറി ഡോ. കെ.എം. അബ്രഹാമിന്റെ ബുദ്ധിയാണുള്ളതെന്ന് ധന മന്ത്രാലയവുമായി ബന്ധമുള്ളവർ പറയുന്നു.
കിഫ്ബിയുടെ ഓഡിറ്റിന് സി എ ജിക്ക് അവസരം നിഷേധിച്ചത് വലിയ വാർത്തയായിരുന്നു. ഭീമമായ സർക്കാർ മുതൽ മുടക്ക് ഉള്ളതിനാൽ സമ്പൂർണ ഓഡിറ്റ് ആവശ്യമാണെന്ന സി എ ജി നിലപാടിനെ സർക്കാർ തുടക്കം മുതൽ തന്നെ എതിർത്തിരുന്നു. കിഫ്ബി ഒരു സർക്കാർ സംവിധാനമല്ലെന്നു വരെ സർക്കാർ പറഞ്ഞു. കിഫ്ബിയിൽ സി എ ജി ഓഡിറ്റിന് വ്യവസ്ഥയില്ലെന്നും സർക്കാർ വാദിക്കുന്നു. 15 ശതമാനം തുകയ്ക്ക് മാത്രമാണ് ബി എജി ഓഡിറ്റിന് അനുമതിയുള്ളത്. 15 ശതമാനം എന്നത് സർക്കാർ ഗ്രാന്റാണ്. സി എജി ആക്റ്റ് അനുസരിച്ച് അവർ നേരിട്ട് ഏറ്റടുത്തതാണ് 15 ശതമാനത്തിന്റെ ഓഡിറ്റ്. സർക്കാർ ഗ്രാന്റ് ഓഡിറ്റ് ചെയ്യുന്നതിനെയും സർക്കാർ എതിർത്തിരുന്നു. ചീഫ് സെക്രട്ടറിക്കും ധന സെക്രട്ടറിക്കും കത്ത് നൽകിയിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് മുഖ്യമന്ത്രിക്കും കത്ത് നൽകി. എന്നാൽ ഒരു കത്തിനും മറുപടി അയച്ചില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓഡിറ്റ് വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയെങ്കിലും സർക്കാർ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. ധനമന്ത്രാലയത്തിലെ ഉന്നതരുമായി ബന്ധപ്പെട്ടപ്പോൾ കിഫ്ബി ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി. ആക്റ്റിൽ ഓഡിറ്റ് വേണ്ടെന്നാണ് പറയുന്നത്. ചട്ടങ്ങൾ നിർമ്മിക്കുന്നത് സർക്കാരാണ്. സർക്കാരിന് ചട്ടങ്ങളിൽ എന്ത് മാറ്റവും വരുത്താൻ സാധിക്കുന്നതാണ്. വേണമെങ്കിൽ ഓഡിറ്റ് നടത്താൻ ചട്ടങ്ങളിൽ ഭേദഗതി ചെയ്യാം. 2016 ലാണ് കിഫ്ബി നിയമം ഭേദഗതി ചെയ്തത്. സി. എ. ജിക്ക് പകരം കണക്കുകൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരെ നിയമിക്കുന്നത് സർക്കാരാണ്. അതായത് സർക്കാരിന്റെ ഇഷ്ടം പോലെ കണക്കുകൾ പരിശോധിക്കാമെന്ന് ചുരുക്കം. സി എജി ക്ക് പകരമായി ഒരു സംവിധാനവും ഫലപ്രദമാകില്ല. സി എജിക്ക് സർക്കാരിനോട് ഒരു ബാധ്യതയുമില്ല.
ഡോ. കെഎം അബ്രഹാമിന്റെ ബുദധിയാണ് കിഫ്ബി ഓഡിറ്റിലുള്ളത്. ഓഡിറ്റിങ്ങിന്റെ കളികൾ ദീർഘകാലം ധനസെക്രട്ടറിയായിരുന്ന അബ്രഹാമിനറിയാം. ഡി ജി പി ജേക്കബ് തോമസ് തുറമുഖ ഡയറക്ടർ ആയിരിക്കെ അദ്ദേഹത്തെ ഓഡിറ്റിൽ കുരുക്കിയത് ആരാണെന്ന് എല്ലാവർക്കും അറിയാം. ഓഡിറ്റിൽ കുരുങ്ങിയാൽ എന്തെല്ലാം സംഭവിക്കുമെന്നും അബ്രഹാമിന് അറിയാം. സി എജിയുടെ പരിശോധന വന്നാൽ നിക്ഷേപകർക്ക് തെറ്റായ സന്ദേശം ലഭിക്കുമെന്നാണ് സർക്കാർ പറയുന്നത്. ഓഡിറ്റ് ഒരു സ്ഥാപനത്തിന്റെ സുതാര്യതയുടെ ഭാഗമാണ്. സുതാര്യമല്ലാത്ത സ്ഥലങ്ങളിലാണ് ഓഡിറ്റിംഗ് നടപ്പിലാക്കാത്തത്. കിഫ്ബിയുടെ ബാധ്യതകൾക്ക് സർക്കാർ ഗ്യാരണ്ടിയുണ്ട്. തിരിച്ചടവും സർക്കാരിന്റെ ബാധ്യതയാണ്. അപ്പോൾ ഓഡിറ്റ് വേണ്ടെന്നു പറയുന്നത് വിചിത്രം തന്നെയാണ്.
മന്ത്രി തോമസ് ഐസക് കിഫ്ബി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയും പ്രതികരിച്ചിട്ടില്ല. ഓഡിറ്റ് വിഷയത്തിൽ കയറി പിടിച്ച് വഷളാക്കാൻ അവർ തയ്യാറല്ല. യു ഡി എഫ് സർക്കാർ വന്നാലും ഇതിൽ മാറ്റം വരാൻ വഴിയില്ല. കാരണം കൈയിട്ട് വാരാൻ ആരാണ് കേമനെന്ന് ചിന്തിച്ചാൽ മതി. പ്രതിപക്ഷത്തിരിക്കുമ്പോൾ എന്തും പറയാം. ഭരണപക്ഷത്തെത്തുമ്പോൾ അറിയാം കാര്യങ്ങളുടെ പോക്ക്.
https://www.facebook.com/Malayalivartha


























