ഇനി മണ്ഡല കാലത്ത് കാണാം... ശബരിമലയില്‍ നിയമ നിര്‍മ്മാണം നടത്താന്‍ കേന്ദ്രത്തിനോട് ശിപാര്‍ശ ചെയ്യാത്ത കേരള സര്‍ക്കാര്‍ മരട് വിഷയത്തില്‍ ഇടപെടണമെന്ന്; കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവച്ച് തലയൂരാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി

ശബരിമലയും മരടും സുപ്രീം കോടതി വിധിയോടെയാണ് മാറി മറിഞ്ഞത്. ശബരിമലയിലെ സുപ്രീം കോടതി വിധി വന്നതോടെ അത് നടപ്പിലാക്കി യുവതികളെ കയറ്റാനാണ് ശ്രമിച്ചത്. ലക്ഷക്കണക്കിന് ഭക്തരുടെ ഭാഗത്ത് നിന്ന് രണ്ടാമതൊന്ന് ചിന്തിക്കാനും മെനക്കെട്ടില്ല. എന്നാല്‍ മരടിലെ 300ല്‍ താഴെയുള്ളവര്‍ക്കു വേണ്ടിയും മുതലാളികള്‍ക്ക് വേണ്ടിയും സുപ്രീം കോടതി വിധിയെ മറി കടക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുകയാണ് ചെയ്തത്. അതേ സമയം കേന്ദ്രം ഇത് കയ്യോടെ തള്ളിക്കളഞ്ഞു.
മരടിലെ കായല്‍ കൈയ്യേറി നിര്‍മ്മിച്ച ഫഌറ്റുകള്‍ പൊളിച്ചുമാറ്റാനുള്ള സുപ്രീംകോടതി വിധിയില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മരട് പ്രശ്‌നം സംസ്ഥാന വിഷയമാണ്. മാത്രമല്ല സുപ്രീം കോടതി ഇടപെടലുമുണ്ട്. കോടതി കേസ് പരിഗണിച്ച സന്ദര്‍ഭത്തിലൊന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് വിശദീകരണം പോലും ചോദിച്ചിട്ടില്ല. അതുകൊണ്ട് ഈ ഘട്ടത്തില്‍ ഇടപെടേണ്ട കാര്യമില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മരട് ഫഌറ്റ് സംബന്ധിച്ചുള്ള സര്‍വ്വകക്ഷി യോഗത്തില്‍ പ്രശ്‌നപരിഹാരം തേടി മുഖ്യമന്ത്രിയും ഗവര്‍ണറും കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. മരടിലെ ഫ്‌ലാറ്റുകള്‍ ഈ മാസം ഇരുപതിനകം പൊളിച്ച് മാറ്റണമെന്ന സുപ്രീകോടതി വിധിയില്‍ ഇതോടെ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുകയാണ്. സംസ്ഥാന വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ പുനപരിശോധന ഹര്‍ജിയുമായി മുന്നോട്ട് പോകാമെന്നും കേന്ദ്രം പറയുന്നു.
കുറ്റക്കാരായ നിര്‍മാതാക്കള്‍ക്കെതിരെ നടപടി പ്രഖ്യാപിക്കാത്തത് ശരിയല്ല. താമസക്കാരുടെ പ്രതിഷേധത്തിന്റെ മറവില്‍ നിയമലംഘനം മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നിരീക്ഷണം. അതേസമയം മരട് ഫ്‌ളാറ്റ് കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മരട് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന ഹര്‍ജിയും അടിയന്തിരമായി പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീംകോടതി മാറ്റിവെച്ചത്. മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കണമെന്നും ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനു മുമ്പ് പാരിസ്ഥിതിക പഠനം നടത്തണമെന്നും ആവശ്യപ്പെട്ട് സമീപ വാസിയാണ് ഹര്‍ജി നല്‍കിയത്.
ഫ്‌ളാറ്റ് പൊളിക്കല്‍ വലിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നു മദ്രാസ് ഐ.ഐ.ടി. റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോണ്‍ക്രീറ്റ് മാലിന്യം നിക്ഷേപിക്കാന്‍ ഏകദേശം ഒരു ഹെക്ടര്‍ ഭൂമി വേണ്ടിവരും. ഒരു ചതുരശ്ര മീറ്ററില്‍നിന്ന് 450 കിലോ കോണ്‍ക്രീറ്റ് മാലിന്യം പ്രതീക്ഷിക്കുന്നു. ഒരു ലക്ഷം ചതുരശ്ര മീറ്ററാണ് ആകെ കണക്കാക്കുന്നത്. നിയന്ത്രിത സ്‌ഫോടനമുണ്ടാക്കുന്ന അന്തരീക്ഷ, ശബ്ദ മലിനീകരണവും പ്രശ്‌നമാണ്. 35 മീറ്റര്‍ ആഴത്തിലുള്ള പില്ലറുകള്‍ ഇളക്കിമാറ്റുന്നതു സമീപത്തെ കെട്ടിടങ്ങളെ ബാധിക്കാനുമിടയുണ്ട്.
അതേസമയം മരടിലെ ഫഌറ്റുകള്‍ പരിസ്ഥിതി പ്രശ്‌നങ്ങളില്ലാതെ രണ്ടു മാസം കൊണ്ടു പൊളിച്ചുനീക്കാന്‍ തയാറാണെന്നറിയിച്ച് ബംഗളുരു ആസ്ഥാനമായ കമ്പനി രംഗത്തെത്തിയിട്ടുണ്ട്. മരടിലെ ഫഌറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനായി ക്ഷണിച്ച ടെന്‍ഡര്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നെന്നാരോപിച്ച് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ആക്യുറേറ്റ് ഡെമോളിഷിങ് കമ്പനിയുടെ അവകാശവാദം. പൊളിക്കലിന് ഇവരും മരട് നഗരസഭയില്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നു. ഈ കമ്പനി സുപ്രീം കോടതിയില്‍ പോയതും വലിയ തിരിച്ചടിയായാണ് കാണുന്നത്.
ഫഌറ്റുകള്‍ പൊളിക്കാനുള്ള ടെന്‍ഡര്‍ കൊടുക്കേണ്ട സമയം കഴിഞ്ഞിട്ടും തുടര്‍നടപടി ഉണ്ടായിട്ടില്ലെന്നും കെട്ടിടങ്ങള്‍ പൊളിക്കണമെന്ന ഉത്തരവ് ലംഘിക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും കേസില്‍ കക്ഷിചേരാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കമ്പനി പറയുന്നു.
പരിസ്ഥിതിക്കു കോട്ടമുണ്ടാക്കാതെ വലിയ കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചുനീക്കി പരിചയമുണ്ടെന്നും കമ്പനി പറയുന്നു. നേരത്തെ മറ്റൊരു കേസില്‍ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ബംഗളുരുവിലെ 15 അനധികൃത കെട്ടിടങ്ങള്‍ ഇവര്‍ പൊളിച്ചിരുന്നു.
https://www.facebook.com/Malayalivartha


























