കേരള ഹൈക്കോടതിക്കു തീരാനഷ്ടം; കേരളഹൈക്കോടതിയില്‍ നിന്നും ജസ്റ്റിസ് പി. ഉബൈദിന്റെ വിരമിക്കലിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍
കേരളഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് പി. ഉബൈദിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയശങ്കറിന്റെ പരിഹാസം. അഴിമതിക്കേസിൽ പ്രതിയാകുന്ന ജനനേതാക്കളുടെ ആശാകേന്ദ്രമായിരുന്നു ഉബൈദ് സാഹിബ്. കെമാൽ പാഷയുടെ നേർവിപരീതം എന്നും ജയശങ്കർ പരിഹസിച്ചു.
ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധി, ശങ്കർറെഡ്ഡിക്ക് ഡി.ജി.പി. പദവി നൽകിയതിൽ അഴിമതിയുണ്ടെന്ന കേസിൽ രമേശ് ചെന്നിത്തലയുൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിധി തുടങ്ങിയവ ജസ്റ്റിസ് ഉബൈദിന്റേതാണ്.
ഫേസ്ബുക്‌പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
കേരള ഹൈക്കോടതിക്കു തീരാനഷ്ടം: ജസ്റ്റിസ് പി ഉബൈദ് വിടവാങ്ങി. അഴിമതിക്കേസിൽ പ്രതിയാകുന്ന ജനനേതാക്കളുടെ ആശാകേന്ദ്രമായിരുന്നു ഉബൈദ് സാഹിബ്. കെമാൽ പാഷയുടെ നേർവിപരീതം. പാമോലിൻ കേസിൽ ഉമ്മൻചാണ്ടി, ബാർകോഴ കേസിൽ കെ ബാബു, ലാവലിൻ കേസിൽ പിണറായി വിജയൻ, ബന്ധുനിയമന കേസുകളിൽ ഈപി ജയരാജനും കെടി ജലീലും. പാവം മാണിസാറിൻ്റെ കേസ് കേൾക്കാൻ ഇദ്ദേഹത്തിന് അവസരം ലഭിക്കാഞ്ഞത് ഭാഗ്യദോഷം. ഡോ ജേക്കബ് തോമസിനെ നിരന്തരം വിമർശിച്ച് വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യിക്കാൻ കഴിഞ്ഞത് സുകൃതം.
"നിയമങ്ങളെല്ലാം ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടിയുളളതാണ്. ഭരണഘടനയെയും ജനാധിപത്യ വ്യവസ്ഥയെയും സംരക്ഷിക്കാനും സ്വതന്ത്ര ജുഡീഷ്യറി ശക്തിപ്പെടുത്താനും നടപടികൾ ആവശ്യമാണ്... നിയമങ്ങൾ വ്യാഖ്യാനിക്കുമ്പോൾ പൊതുജനത്തിൻ്റെ ഹൃദയത്തുടിപ്പു മനസിലാക്കണം..സാമൂഹിക യാഥാർഥ്യവും തത്വവും അറിയാതെ യാന്ത്രികമായി നടത്തുന്ന നിയമ വ്യാഖ്യാനം ജനത്തിന് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും": വിടവാങ്ങൽ പ്രസംഗത്തിൽ ഉബൈദ് സഹന്യായാധിപരെയും അഭിഭാഷക സുഹൃത്തുക്കളെയും ഓർമിപ്പിച്ചു. ഉബൈദിൻ്റെ ജീവിതമാണ് ഉബൈദിൻ്റെ സന്ദേശം. നീതിമാൻ പനപോലെ തഴയ്ക്കും എന്ന് ബൈബിൾ വചനം.
https://www.facebook.com/Malayalivartha