101 വെട്ട് വെട്ടാനുള്ള അരിവാളും കത്തിയും ഉണ്ടാക്കും; മൂർച്ച കൂടിയാൽ പ്രശ്നമാവുമോ എന്നറിയില്ല; ജേക്കബ് തോമസ്

ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡി ആയി ജേക്കബ് തോമസ് ചുമതലയേറ്റു. ഒന്നര വർഷത്തെ സസ്പെൻഷനു ശേഷമാണ് സർക്കാർ സർവീസിലേക്കുള്ള ജേക്കബ് തോമസിന്റെ തിരിച്ചു വരവ്. തിരിച്ചുവരവിൽ സർക്കാരിനെതിരെ ഒളിയമ്പുമായാണ് ജേക്കബ് തോമസ് എത്തിയിരിക്കുന്നത്. നൂറ്റൊന്നു വെട്ടു വെട്ടിയാലും വായ്ത്തല പോകാത്ത അരിവാളുണ്ടാക്കും. തന്റെ പുതിയ പദവി വിജിലൻസ് ഡയറക്ടറുടെ തസ്തികയ്ക്ക് തുല്യമാക്കി സർക്കാർ മാറ്റി എന്നും ജേക്കബ് തോമസ് പറഞ്ഞു.
മെറ്റൽ ഇൻസ്ട്രീസ് ഡയറക്ടർ പദവി, വിജിലൻസ് ഡയറക്ടർ പദവിയ്ക്ക് തുല്യമായി ഉയർത്തിയതിന് സർക്കാരിനോട് നന്ദി ഉണ്ടെന്നായിരുന്നു ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപ് ജേക്കബ് തോമസിന്റെ പരിഹാസം.101 വെട്ട് വെട്ടാനുള്ള അരിവാളും കത്തിയും ഉണ്ടാക്കും, മൂർച്ച കൂടിയാൽ പ്രശ്നമാവുമോ എന്നറിയില്ല. സർക്കാർ നിർദ്ദേശിക്കുന്നത് വരെ തുടരുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
ഒന്നര വര്‍ഷക്കാലത്തിലേറെ സസ്പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിന്റെ സസ്പെൻഷൻ റദ്ദാക്കി തിരികെയെടുക്കാൻ ജൂലൈ 29നാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്. ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിലെ ചുമതലയേറ്റശേഷം രൂക്ഷമായ പരിഹാസമാണ് സര്‍ക്കാരിനെതിരെ ജേക്കബ് തോമസ് ഉന്നയിച്ചത്. തെങ്ങില്‍ കയറുന്നവന്റെയും ചീഫ് സെക്രട്ടറിയുടെയും ഓട്ടോഡ്രൈവറുടെയും ജോലിപോലെ തനിക്ക് കിട്ടിയ തസ്തികയും മഹത്തരമാണെന്നും ജേക്കബ് പറഞ്ഞു.
ഓഖി രക്ഷാപ്രവർത്തനത്തിൽ സർക്കാരിനെ വിമർശിച്ച കാരണത്താലാണ് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് 2017 ഡിസംബറിൽ സസ്പെൻഷൻ ലഭിച്ചത്. പിന്നീട് അനുമതിയില്ലാതെ പുസ്കമെഴുതിയതിനും തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിലെ അഴിമതി കേസും ചൂണ്ടികാട്ടി സസ്പെൻഷൻ കാലവധി പലതവണ നീട്ടി. തുടർച്ചയായ സസ്പെൻഷനുകൾ നിയമലംഘനമെന്ന് ചൂണ്ടികാട്ടിയാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ കോടതി ഉത്തരവിട്ടത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. അടുത്ത വർഷം മെയ് 31വരെയാണ് ജേക്കബ് തോമസിന് സർവ്വീസുള്ളത്.
https://www.facebook.com/Malayalivartha

























