ബിലീവിയേഴ്സ് ചർച്ചും സർക്കാരും ഭായ് ഭായ്; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് ശബരിമലയിൽ വിമാനത്താവളം സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ സി പി എം ഒത്തുകളിയോ?

ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് ശബരിമലയിൽ വിമാനത്താവളം സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ സി പി എം ഒത്തുകളിയോ? ബിലീവിയേഴ്സ് ചർച്ചിനെ സഹായിക്കാനാണ് സർക്കാർ ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് ആരോപണം.
അതേസമയം സർക്കാർ തീരുമാനത്തിനെതിരെ ബിലീവിലയേഴ്സ് ചർച്ച് രംഗത്തെത്തി. ചെറുവള്ളി എസ്റ്റേറ്റ് തങ്ങളുടേതാണെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടെന്നാണ് ചർച്ചിന്റെ വാദം. എന്നാൽ എസ്റ്റേറ്റ് സംബന്ധമായ തർക്കം സിവിൽ കോടതിയിൽ പരിഗണിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടതെന്ന് റവന്യു മന്ത്രി കെ ചന്ദ്രശേഖരൻ പ്രതികരിച്ചു. റവന്യു മന്ത്രി നേരത്തെയും ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരായിരുന്നു. അന്നും റവന്യു വകുപ്പ് അറിയാതെയാണ് സർക്കാർ കരുക്കൾ നീക്കിയത്. നേരത്തെ യു ഡി എഫ് സർക്കാരും ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനു വേണ്ടി ഏറ്റെടുക്കാൻ ആലോചിച്ചിരുന്നു.
എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള തുക കോടതിയിൽ കെട്ടിവയ്ക്കുമെന്നാണ് സർക്കാർ തീരുമാനിച്ചത്. എന്നിട്ടും എസ്റ്റേറ്റ് തങ്ങളുടെ വകയാണെന്ന് സർക്കാർ വാദിക്കുന്നു. എസ്റ്റേറ്റ് സർക്കാർ വകയാണെങ്കിൽ സർക്കാർ എന്തിനാണ് സ്ഥലം ഏറ്റെടുക്കാനുള്ള തുക കോടതിയിൽ കെട്ടി വയ്ക്കുന്നത് എന്നാണ് ബിലീവിയേഴ്സ് ചർച്ച് ചോദിക്കുന്നത്. തീർച്ചയായും അതൊരു ചോദ്യം തന്നെയാണ്. ഇവിടെയാണ് ഒത്തുകളി സംശയിക്കുന്നത്. പ്ര പ്രത്യേക യോഗം വിളിച്ചാണ് എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്.
കോടതിയിൽ പണം കെട്ടി വച്ച് എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്നും ഭൂമി സർക്കാരിന്റേതല്ലെന്ന് മനസിലാക്കാമെന്ന് ചർച്ച് പറയുന്നു. ഏറ്റെടുക്കാൻ പോകുന്നത് തർക്ക ഭൂമിയാണെന്ന വാദം ചർച്ച് പൂർണ്ണമായും തള്ളികളഞ്ഞു. രാജ്യത്തെ ഒരു കോടതിയിലും എസ്റ്റേറ്റ് സംബന്ധമായ ഒരു കേസും നിലവിലില്ലെന്നാണ് ചർച്ചിന്റെ വാദം. സുപ്രീം കോടതിയും ഹൈക്കോടതിയും ഇക്കാര്യം വിധികളിലൂടെ സ്ഥാപിച്ചിട്ടുണ്ടെന്നും ചർച്ച് വാദിക്കുന്നു. വികസന പ്രവർത്തനങ്ങൾക്ക് തങ്ങൾ എതിരല്ലെന്നും സഭ വാദിക്കുന്നു. നിയമനടപടികളിൽ കുരുങ്ങി വിമാനത്താവളം നടക്കാതെ പോയാൽ അതിന്റെ ഉത്തരവാദിത്വം സഭയ്ക്കല്ലെന്നും സഭ വാദിക്കുന്നു. ഇത്തരം വാദങ്ങളെല്ലാം സാധാരണക്കാരന്റെ കണ്ണിൽ മണ്ണിടാനുള്ളതാന്നെന്നാണ് എതിരാളികൾ പറയുന്നത്.
2560 ഏക്കർ സ്ഥലമാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഭൂമി ബിലീവിയേഴ്സിന്റെതല്ലെങ്കിൽ എന്തിനാണ് സർക്കാർ കോടികൾ കെട്ടിവയ്ക്കുനത്. എറണാകുളത്തും തിരുവനന്തപുരത്തും വിമാനത്താവളമുള്ളപ്പോൾ ഇനിയൊരെണ്ണം എന്തിനാണെന്നും നാട്ടുകാർ ചോദിക്കുന്നു. 2263 ഏക്കർ സ്ഥലം ഹാരിസൺ മലയാളത്തിൽ നിന്നുമാണ് ചർച്ച് വാങ്ങിയത്. ഇക്കാര്യം സർക്കാർ സമ്മതിക്കുന്നുണ്ട്. എന്നാലും സർക്കാർ തർക്കം തുടരുകയാണ്.
നടക്കുന്ന തർക്കങ്ങൾ കണ്ണിൽ മണ്ണിടാനുള്ളതാണെന്നും സർക്കാർ കോടതിയിൽ കെട്ടിവയ്ക്കുന്ന തുക ബിലീവിയേഴ്സ് ചർച്ച് കോടതിയിൽ നിന്നും സന്തോഷത്തോടെ കൈപ്പറ്റുമെന്നും എതിരാളികൾ പറയുന്നു. തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഇത്തരം വികസന സംരംഭങ്ങൾ സംഭവിക്കുന്നത് സ്വാഭാവികം മാത്രമാണ്. ക്വാറികൾക്കും ബാറുകൾക്കും പിന്നാലെയാണ് സാമ്പത്തിക സമാഹരണത്തിനുള്ള പുതിയ നീക്കം സംജാതമായത്.
https://www.facebook.com/Malayalivartha

























