നെടുവീര്‍പ്പോടെ നാട്ടുകാര്‍... പ്രണയപ്പകയില്‍ ദേവികയെ അഗ്നിക്കിരയാക്കിയപ്പോള്‍ തകര്‍ന്നടിഞ്ഞത് ഒരു കുടുബത്തിന്റെ സ്വപ്നം; രണ്ടു മുറി കൊച്ചുവീട്ടില്‍ ഒരു ടിവിയെത്താന്‍ കാത്തിരുന്നത് വര്‍ഷങ്ങളോളം; പ്രണയപ്പകയില്‍ ബാക്കിയായത് കത്തിക്കരിഞ്ഞ വീട്

ഒരിടവേളയ്ക്ക് ശേഷം പ്രണയപ്പകയില്‍ തീകൊളുത്തല്‍ സംഭവം ആവര്‍ത്തിച്ചിരിക്കുകയാണ്. ഒരു കുടുംബത്തിന്റെ അത്താണിയേയാണ് അകന്ന ബന്ധുകൂടിയായ യുവാവ് കൊച്ചിയില്‍ തീ കൊളുത്തി കൊന്നത്. ഏറെ വേദനയോടെയാണ് നാട്ടുകാരും കൂട്ടുകാരും ഈ സംഭവത്തെ നോക്കിക്കാണുന്നത്. പത്താം ക്ലാസില്‍ അഞ്ചു വിഷയങ്ങള്‍ക്ക് എ പ്ലസ് ഉള്‍പ്പെടെ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയാണ് ദേവിക പ്ലസ് വണ്ണിന് എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊമേഴ്‌സിനു ചേര്‍ന്നത്. ക്ലാസിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ദേവികയെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലൂടെ ലീഡറായും തെരഞ്ഞെടുത്തിരുന്നു. സഹോദരി ദേവകിയും ഇതേ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇരുവരും പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നതിനാല്‍ അതനുസരിച്ചാണ് ദേവിക ജീവിച്ചത്. വീട്ടിലെ സാഹചര്യങ്ങള്‍ കണ്ടറിഞ്ഞു പെരുമാറിയിരുന്നുവെന്ന് കൂട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. എപ്പോഴും സന്തോഷത്തോടെ ക്ലാസില്‍ ഇടപെടുന്നതാണ് കണ്ടിട്ടുള്ളത്. അധ്യാപകരോടും നല്ല ബഹുമാനമായിരുന്നു. അവള്‍ക്ക് ഇങ്ങനെയൊരു അടുപ്പമുള്ളതായോ വീട്ടില്‍ പ്രശ്‌നങ്ങളുള്ളതായോ അറിയില്ല. വളരെ സൗഹാര്‍ദത്തോടെയാണ് ദേവിക എല്ലാവരോടും പെരുമാറിയിരുന്നതെന്നുമാണ് ക്ലാസ് ടീച്ചര്‍ പറയുന്നത്. നാട്ടുകാരുമായും അയല്‍ക്കാരുമായുമൊക്കെ നല്ല സൗഹാര്‍ദത്തിലാണ് ദേവികയുടെ കുടുംബം കഴിഞ്ഞിരുന്നത്.
അനിയത്തി ദേവകി പഠിക്കുന്ന യു.പി. വിഭാഗത്തിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ അമ്മ മോളിയും ദേവികയുമെത്തിയിരുന്നു. എസ്.എസ്.എല്‍.സിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയതിനു പി.ടി. തോമസ് എം.എല്‍.എയുടെ വിദ്യാഭ്യാസ അവാര്‍ഡും ദേവകിയുടെ കുടുംബം അംഗമായ എസ്.എന്‍.ഡി.പി. യോഗം 1587ാം നമ്പര്‍ തൃക്കാക്കര സൗത്ത് ശാഖയിലെ കുടുംബ യൂണിറ്റിന്റെ അവാര്‍ഡും നേടിയിരുന്നു. നാട്ടുകാരുമായും അയല്‍ക്കാരുമായുമൊക്കെ നല്ല സൗഹാര്‍ദത്തിലാണ് ദേവികയുടെ കുടുംബം കഴിഞ്ഞിരുന്നത്. ആ സ്‌നേഹം കുട്ടികള്‍ക്കും ലഭിച്ചു.
ദാരിദ്ര്യം ഏറെ നിഴലിക്കുന്നതാണ് അവരുടെ വീട്. നിര്‍മ്മാണം പൂര്‍ത്തിയാകാത്തതും പെയിന്റടിക്കാത്തതുമായ രണ്ടു മുറി വീവീട്ടിലായിരുന്നു ദേവികയും അനുജത്തിയും മാതാപിതാക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. ഒരു മുറിയില്‍ സിമെന്റ് കൂട്ടിയിട്ടിരിക്കുന്നു. അടുത്ത മുറിയിലാണ് കുടുംബം ഒരുമിച്ച് ഉറങ്ങിയിരുന്നത്. വീട്ടില്‍ വളരെക്കുറച്ച് സാധനങ്ങള്‍മാത്രം. സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലായ ദേവികയുടെ വീട്ടില്‍ സംഭവത്തിനുശേഷം അവശേഷിച്ചതു പ്രണയപ്പകയില്‍ കത്തിക്കരിഞ്ഞ കട്ടിലും പ്ലാസ്റ്റിക് കസേരകളും മാത്രമാണുള്ളത്.
പിതാവ് ഷാലനു കാര്യമായ വരുമാനമുണ്ടായിരുന്നില്ല. വസ്തു ഇടനിലക്കാരനാണ് പിതാവ്. മാതാവ് മോളി കലക്ടറേറ്റില്‍ താല്‍ക്കാലിക ജീവനക്കാരിയാണ്. ഈ വരുമാനം മാത്രമാണ് കുടുംബത്തിനുണ്ടായിരുന്നത്. നന്നായി പഠിച്ചിരുന്ന ദേവികയിലായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. പത്തു വര്‍ഷം മുമ്പാണ് സാമ്പത്തികബാധ്യതകളെത്തുടര്‍ന്ന് അത്താണി ഷാപ്പുപടിയിലെ വീടു വിറ്റ് മണ്ണോര്‍ക്കോട്ടുമൂലയിലെ നാലര സെന്റ് സ്ഥലം വാങ്ങി വീടു വച്ചത്. വീടു പണി പൂര്‍ത്തിയാക്കിയിട്ടില്ല. ഇവര്‍ അംഗമായ എസ്.എന്‍.ഡി.പി. യോഗം കുടുംബ യൂണിറ്റാണ് വീടിനു ഷീറ്റിടാനും മറ്റും സഹായങ്ങള്‍ നല്‍കിയത്.
അടുത്തിടെയാണ് വലിയ പ്രതീക്ഷയോടെ വീട്ടിലൊരു ടി.വി. വാങ്ങിയത്. അതുവരെ അവധി ദിനങ്ങളില്‍ തൊട്ടടുത്തുള്ള ജെന്‍സന്റെ വീട്ടിലാണ് ദേവികയും ദേവകിയും ടി.വി. കാണാന്‍ പോയിരുന്നത്. ജെന്‍സന്റെ പി.ജി. വിദ്യാര്‍ഥിയായ മകളും ദേവികയും ഉറ്റസുഹൃത്തുക്കളായിരുന്നു. അയല്‍ക്കാര്‍ക്കു പാറുവായിരുന്നു ദേവിക. മണിക്കുട്ടിയെന്നാണ് ദേവകിയെ വിളിക്കുന്നത്.
തനിക്കൊരു ജോലികിട്ടി പ്രാരാബ്ധമൊക്കെ മറികടക്കാനാകുമെന്നു സ്വപ്‌നം കണ്ടിരുന്ന ദേവികയ്ക്കുണ്ടായ അപ്രതീക്ഷിത ദുരന്തത്തിന്റെ ഞെട്ടലിലാണ് അയല്‍ക്കാര്‍. നാട്ടുകാരാണ് സംസ്‌കാരത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയത്. നല്ലൊരു ജോലി നേടി അമ്മയുടെ കഷ്ടപ്പാട് കുറയ്ക്കണമെന്ന് ദേവിക എപ്പോഴും പറഞ്ഞിരുന്നു. അതാണ് പ്രണയപ്പകയില്‍ യുവാവ് കത്തിച്ചു കളഞ്ഞത്.
https://www.facebook.com/Malayalivartha























