സിലിയുടെ മരണത്തില്‍ ഒന്നാം പ്രതി ജോളി; ഗുളികയില്‍ വിഷം പുരട്ടി നല്‍കി ജോളി സിലിയെ കൊലപ്പെടുത്തിയെന്ന് എഫ്‌ഐആർ:- ജോളിയുടെ, കഴിഞ്ഞ ആറ് മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയിൽ അന്വേഷണ സംഘം കണ്ടെത്തിയത് അടിക്കടിക്കുള്ള ജോളിയുടെ കോയമ്പത്തൂര്‍ സന്ദർശനം:- വീട്ടുകാരെ പോലും അറിയിക്കാതെ ജോളി എന്തിന് കോയമ്പത്തൂരിലേക്ക് പോയി?

കൂടത്തായി കേസില്‍ ഇന്ന് തെളിവെടുപ്പ് നടക്കുമ്പോള്‍, സംഭവത്തില്‍ രണ്ടാമത്തെ കേസായി സിലിയുടെ മരണം പൊലീസ് രജിസ്റ്റര്‍ ചെയ്തു. സിലിയുടെ മരണത്തില്‍ ഒന്നാം പ്രതിയായി ജോളിയെയും രണ്ടാം പ്രതിയായി മാത്യുവിനേയുമാണ് ചേര്‍ത്തിരിക്കുന്നത്. ഗുളികയില്‍ വിഷം പുരട്ടി നല്‍കിയാണ് ജോളി സിലിയെ കൊലപ്പെടുത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. 2016 ജനുവരി 11ാണ് സിലി മരണപ്പെടുന്നത്. താമരശ്ശേരി പൊലീസാണ് സിലിയുടെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നേരത്തെ ജോളിയുടെ മുന്‍ഭര്‍ത്താവ് റോയിയുടെ മരണത്തിലാണ് ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് ഇപ്പോള്‍ മുഖ്യപ്രതി ജോളി, മാത്യു, പ്രജു കുമാര്‍ എന്നവര്‍ അറസ്റ്റിലായത്.
അതേ സമയം ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളുടെ വിശദാംശങ്ങളും പോലീസ് അന്വേഷിക്കും. ജോളിയുടെ, കഴിഞ്ഞ ആറ് മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്ന് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ച കാര്യം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ചയിലെ ഓണം അവധി ദിവസങ്ങളിലും രണ്ട് ദിവസം ജോളി കോയമ്പത്തൂരിലുണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. കൂടത്തായി കേസിനെപ്പറ്റി പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയ സമയത്തും ജോളി കോയമ്പത്തൂരിലെത്തിയെന്നാണ് പോലീസിന് ലഭിച്ച വിവരം.
ഓണക്കാലത്ത് അമ്മ വീട്ടില്‍ ഇല്ലായിരുന്നുവെന്നും കട്ടപ്പനയിലെ സ്വന്തം ബന്ധുക്കളുടെ അടുത്തേക്ക് പോകുകയാണെന്നാണ് പറഞ്ഞതെന്നുമായിരുന്നു നേരത്തെ ജോളിയുടെ മകന്‍ റോജോ പൊലീസിന് നല്‍കിയിരുന്ന മൊഴി. എന്നാല്‍ കട്ടപ്പനയില്‍ രണ്ട് ദിവസം മാത്രമേ ജോളിയുണ്ടായിരുന്നുള്ളൂവെന്നും അതിനു ശേഷം കോയമ്പത്തൂരിലേക്ക് പോയെന്നുമാണ് മൊബൈല്‍ ടവര്‍ ലോക്കേഷനില്‍ നിന്നും വ്യക്തമാവുന്നത്. വീട്ടുകാരെ പോലും അറിയിക്കാതെ എന്തിനായാണ് ജോളി കോയമ്പത്തൂരിലേക്ക് പോയതെന്നാണ് പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.
ഇതിനിടെ തെളിവെടുപ്പിനായി ജോളിയെ വടകര പോലീസ് സ്‌റ്റേഷനില്‍ നിന്ന് പുറത്തിറക്കി. എസ്.പി.ഓഫീസിലേക്കാണ് ജോളിയെ ആദ്യം എത്തിച്ചത്. പത്ത് മിനിറ്റ് ഇവിടെ തങ്ങിയതിന് ശേഷം കൂടാത്തായിയിലെ പൊന്നാമറ്റത്തെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെയാണ് മൂന്ന് ആദ്യ മൂന്ന് മരണങ്ങള്‍ നടന്നത് രണ്ടാമത്തെ തെളിവെടുപ്പിനായി നാലാമത്തെ മരണം നടന്ന മാത്യുവിന്റെ വീട്ടിലെത്തിക്കും. മൂന്നാമത്തെ തെളിവെടുപ്പിനായി ആല്‍ഫൈന്റെ മരണം നടന്ന ഷാജുവിന്റെ വീട്ടിലെത്തിക്കും. നാലാമത്തെ തെളിവെടുപ്പിനായി സിലിയുടെ മരണം നടന്ന ദന്തല്‍ ക്ലിനിക്കിലും എത്തിക്കും.
കനത്തസുരക്ഷയിലാണ് ജോളിയെ കൊണ്ടുപോകുന്നത്. കൂടത്തായിയില്‍ നാലുകേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊന്നാമറ്റം വീട്ടിലെ അന്നമ്മ, ടോം ജോസഫ് എന്നിവരുടെയും മഞ്ചാടി മാത്യുവിന്റെയും ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെയും കൊലപാതകങ്ങളിലാണ് പ്രത്യേകം കേസെടുത്തത്. പേരാമ്ബ്ര, കൊടുവള്ളി, കൊയിലാണ്ടി, വടകര ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ് അന്വേഷണച്ചുമതല.
https://www.facebook.com/Malayalivartha























