തടവിലായിരുന്നത് 192 ദിവസം; തീവ്രവാദത്തിൽ എത്താഞ്ഞത് ഭാഗ്യം;വൈറലായ ആ ആർഎസ്എസ് ഓട്ടക്കാരൻ സംഘടനാ പ്രവർത്തനം അവസാനിപ്പിച്ചു

ശബരിമല പ്രതിഷേധങ്ങൾക്കിടയിൽ സൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന ആ ഓട്ടം കാഴ്ചവച്ച ആ ആർഎസ്എസ് പ്രവർത്തകനെ അധികമാരും മറക്കാനിടയില്ല. സോഷ്യല്‍ മീഡിയകളിലൊക്കെത്തന്നെ വൈറലായിരുന്നു രാഷ്ട്രീയ ബജ്റംഗ്‌ദൾ മുൻ തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി ഗോപിനാഥൻ കൊടുങ്ങല്ലൂറിന്റെ 'ഓട്ടപ്പാച്ചില്‍'. പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ഇയാൾ പൊലീസ് വാന്‍ കഴിഞ്ഞു കുതിച്ചപ്പോള്‍ എത്തിയത് പൊലീസ് ജീപ്പിന് മുന്നില്‍ ഒടുവില്‍ തിരിച്ച് ഓടിയപ്പോള്‍ പൊലീസ് പിടിയിലായി. ഈ വീഡിയോക്ക് സോഷ്യൽ മീഡിയയിൽ വൻ പ്രചാരമാണ് ലഭിച്ചത്.
ശബരിമലയുവതി പ്രവേശനത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടെ പൊലീസ് പിടിയിലായ ഗോപിനാഥൻ കൊടുങ്ങല്ലൂർ സംഘടനാ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. ചില തിരിച്ചറിവുകളിലൂടെയാണ് രാഷ്ട്രീയ ബജ്റംഗ്‌ദളിന്റെ നേതൃസ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതായി അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്.
ശബരിമല പ്രതിഷേധത്തിനിടെ ഇദ്ദേഹത്തെ പൊലീസ് ഓടിച്ചിട്ട് പിടികൂടുന്ന വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നീട് ദിവസങ്ങളോളം തടവിൽ കഴിഞ്ഞ ഗോപിനാഥനെ സഹായിക്കാൻ നേതാക്കൾ ആരും എത്തിയില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലെ കുറിപ്പിൽ കുറ്റപ്പെടുത്തി. "മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു" എന്ന് തുടങ്ങുന്നതാണ് ഫെയ്സ്ബുക്ക് കുറിപ്പ്. രാഷ്ട്രീയ ബജ്റംഗ്‌ദളുമായി ബന്ധപ്പെട്ട പ്രവർത്തനം സ്വമേധയാ അവസാനിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ഫെയ്സ്ബുക്കിൽ ഇരുന്നല്ല, മറിച്ച് പ്രവർത്തകരുടെ കൂടെ നിന്നാണ് പ്രവർത്തിക്കേണ്ടതെന്ന് നേതാക്കളെ വിമർശിക്കുന്നുണ്ട്. എന്നാൽ ആരുടെയും പേര് പോസ്റ്റിൽ പരാമർശിച്ചിട്ടില്ല.
പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;
"മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു. വിശ്വസ്തരും ആത്മാർതതയും ഫെയ്സ്ബുക് ഇൽ മാത്രം പോരാ പ്രവർത്തിയിൽ ആണ് കാണിക്കേണ്ടത് , ഞാൻ പ്രവർത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാർക്കും നല്ല നമസ്കാരം, രാഷ്ട്രീയ ബജ്‌രംഗ്‌ദൾ എന്ന സംഘടനയുടെ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിർത്തുന്നു, ഫെയ്സ്ബുക് ഇൽ അല്ല പ്രവർത്തകരുടെ കൂടെ നിന്നാണ് പ്രവർത്തിക്കേണ്ടത്." എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പാലക്കാട് സ്വദേശിയായ ഷാജി മുള്ളൂര്‍ക്കാരനും സുഹൃത്ത് വിഷ്ണുവുമാണ് സംഘര്‍ഷത്തിനിടെ സാഹസികമായി ചിത്രവും വീഡിയോയും പകര്‍ത്തിയത്. ഹര്‍ത്താല്‍ ദിനത്തില്‍ ഉച്ചയോടെ പാലക്കാട് വിക്ടോറിയ കോളജിന് സമീപത്ത് നിന്നാണ് വൈറലായ ചിത്രവും വീഡിയോയും പകര്‍ത്തിയത്.
'സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് പോലിസിന് നേരെ ആക്രമണം നടത്തിയ ആര്‍എസ്എസ്സുകാരന്‍ ഓടിപോകുന്ന കാഴ്ച്ച കണ്ടത്. ഉടനെ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന ആ ഓട്ടം കാമറയില്‍ പകര്‍ത്തി. പോലിസ് വാനിന് ചുറ്റും ഓടി അവസാനം പോലിസ് പിടിയിലാകുന്ന രസകരമായ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
ഇയാൾ മുൻപ് കൊടുങ്ങല്ലൂരില്‍ പാസ്റ്ററേയും വൈദികവിദ്യാര്‍ഥികളേയും ആക്രമിച്ച കേസിൽ പ്രതിയായിരുന്നു. ഇരിങ്ങാലക്കുടയിലുള്ള പാസ്റ്റര്‍ റോയ് തോമസ് എന്ന എബ്രഹാം തോമസ്, രണ്ട് വൈദിക വിദ്യാര്‍ഥികള്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. മേത്തല വലിയപണിക്കന്‍ തുരുത്തിലായിരുന്നു സംഭവം. ഹിന്ദുരാജ്യത്തില്‍ മതപരിവര്‍ത്തനം നടത്തുന്ന പാസ്റ്റര്‍മാര്‍ ആവശ്യമില്ലെന്ന് ആക്രോശിച്ച് ആക്രമണം നടത്തുകയായിരുന്നു. ഈ ആക്രമണ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലും പ്രചരിപ്പിച്ചു.
https://www.facebook.com/Malayalivartha























